ബിജുരമേശിനെ കരുവാക്കി സിപിഎം കളിക്കുന്നു: വെള്ളാപ്പള്ളി
ബിജുരമേശിനെ കരുവാക്കി സിപിഎം കളിക്കുന്നു: വെള്ളാപ്പള്ളി
Sunday, October 11, 2015 12:27 AM IST
ചേര്‍ത്തല: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് എം.എന്‍.സോമനും. ശാശ്വതീകാനന്ദ സ്വാമിയെ വെള്ളാപ്പള്ളി നടേശനുവേണ്ടി പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയന്‍ കൊലപ്പെടുത്തിയതാണെന്നു ബിജു രമേശ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് ചേര്‍ത്തലയില്‍ സംസാരിച്ചത്.

ബിജു രമേശിനെ കരുവാക്കി സിപിഎം കളിക്കുകയാണ്. അഞ്ചുകൊല്ലം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ഇപ്പോള്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതു സംശയം ജനിപ്പിക്കുന്നു.

സ്വാമിയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നുവന്ന സ്ഥിതിക്ക് സംഭവത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ അത് അസത്യമാണെന്നു തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സ്വാമിയുടെ മരണം നടക്കുമ്പോള്‍ താന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ പറഞ്ഞു. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ താന്‍ സ്വാധീനിച്ചിട്ടില്ല. സ്വാമിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിക്കുന്നത് ആരെങ്കിലും പണം നല്‍കിയതിനാലാകാം. സ്വാമിയുടെ മരണത്തിനുശേഷം ചില സംശയം ഉയര്‍ന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇടപെട്ടാണ് പോസ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ആശ്രമത്തിലെ തന്നെ ഒരു ലേഡി ഡോക്ടറാണ് പോസ്റ്മോര്‍ട്ടം നടത്തിയതെന്നും സോമന്‍ പറഞ്ഞു.

മറ്റു സമുദായങ്ങള്‍ നടത്തുന്ന നിയമനങ്ങളും കോഴകളുമൊന്നും ഇവിടെ ആര്‍ക്കും പ്രശ്നമല്ലെന്നും ഈഴവ സമുദായത്തെ ടാര്‍ഗറ്റ് ചെയ്താണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.