ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Wednesday, October 1, 2014 12:43 AM IST
ചെങ്ങന്നൂര്‍: ട്രെയിനില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്കു ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഒന്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പത്തനംതിട്ട തെക്കനാല്‍ വലിയമുറി വില്ലയില്‍ വി.വി ഏബ്രഹാം(74), ഭാര്യ അമ്മിണി ഏബ്രഹാം(67) എന്നിവരെ അവശ നിലയിലായതിനെത്തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബൈ- കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിലെ എസ്-2 കംപാര്‍ട്ട്മെന്റില്‍ വച്ചാണു സംഭവം.

കഴിഞ്ഞദിവസം മുംബൈയില്‍ നിന്നു യാത്ര തിരിച്ച ഇവര്‍ തിങ്കളാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ കാട്പാടിക്കും ജോളാര്‍പേട്ടയ്ക്കും ഇടയില്‍ വച്ച് സഹയാത്രികനായ യുവാവിന്റെ പക്കല്‍ ഭക്ഷണം വാങ്ങി നല്‍കാനായി പണം നല്‍കി. യുവാവ് പാന്‍ട്രി കാറില്‍ നിന്നും ചോറും കറികളും വാങ്ങി ഇവര്‍ക്ക് കൊടുക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ഇവര്‍ മയക്കത്തിലായി. പിന്നീട് എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ഇവര്‍ മയക്കം വിട്ടുണര്‍ന്നത്. തുടര്‍ന്നാണു സ്വര്‍ണാഭരങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അപ്പോഴും പാതി മയക്കത്തിലായിരുന്ന ഇവര്‍ ചെങ്ങന്നൂര്‍ സ്റേഷനില്‍ ഇറങ്ങുന്നതിനു പകരം ഇന്നലെ രാവിലെ ഏഴരയോടെ മാവേലിക്കരയില്‍ വന്നിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാവേലിക്കര സ്റേഷന്‍ മാസ്റര്‍ 108 ആംബുലന്‍സില്‍ ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ മാത്രമേ ഭക്ഷണത്തില്‍ എന്താണു കലര്‍ത്തിയതെന്ന് വ്യക്തമാകുകയുള്ളു. ചെങ്ങന്നൂര്‍ ആര്‍പിഎഫ് എസ്ഐ റ്റി.കെ രാജു ആശുപത്രിയെത്തി പ്രാഥമിക അന്വേഷണം നടത്തി. കോട്ടയം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.