ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
മാൻഹാട്ടൻ: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.
നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു
ബംഗളൂരു: ചങ്ങനാശേരി സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു. മാമ്മൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ (സിബിച്ചന്) മകന് ഷാരോണ്‍ (23) ആണ് മരിച്ചത്.
കോളജില്‍ നിന്നു ബൈക്കുമായി പുറത്തേക്ക് പോകുമ്പോള്‍ ഒരു വാഹനം ബൈക്കില്‍ ഇടിക്കുകയും തെറിച്ചു വീണ ഷാരോണിന്റെ മുകളിലൂടെ മറ്റൊരു വാഹനം കയറി അപകടമുണ്ടായെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
മാതാവ്: അന്നമ്മ (ബിന്‍സി). സഹോദരന്: ഷോണ്‍. സംസ്കാരം പിന്നീട്.
ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
ബംഗളൂരു: മൊബൈൽ ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ഈ മാസം 19ന് ബംഗളൂരുവിലാണ് സംഭവം.
ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയുടെ തലയിലും മുഖത്തും മദ്യപാനിയായ ഭർത്താവ് ടോയ്ലറ്റ് ക്ലീനർ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പോള്ളലേറ്റ 44 വയുകാരി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യം വാങ്ങിക്കാൻ കാശ് നൽകാത്തതിന്റെ വൈരാഗ്യത്തിനാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് എടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രം പകർത്തി റീൽ; പ്രതി അറസ്റ്റിൽ
ബംഗളൂരു: മെട്രോയിൽ സ്ത്രീകളുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടയാൾ അറസ്റ്റിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
"മെട്രോ ചിക്സ്' എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായതിനെത്തുടർന്ന് ഈ പേജ് പോലീസ് ബ്ലോക്ക് ചെയ്തിരുന്നു.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന "ബംഗളൂരു മെട്രോ ചിക്സ്' എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബംഗളൂരു പോലീസ് കേസെടുത്തത്.
ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലിഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റ പേജിലെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.
പേജിനൊപ്പം നൽകിയിരുന്ന ടെലിഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരാൾ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു.
പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് രേഖപ്പെടുത്തുകയായിരുന്നു.
ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ചു; യുവാവിന് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാവിന് 24,000 രൂപ പിഴ. ഇലക്ട്രോണിക്സ് സിറ്റിയിലെ സൺറൈസ് പാർക്കിലാണു സംഭവം. പാർപ്പിട സമുച്ചയത്തിന്റെ ഫേസ് വണ്ണിൽ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ യുവാവിനാണു പിഴയിട്ടത്.
റെസിഡൻസ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് എട്ട് മാസമായി ഇയാൾ ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് സ്ഥാപിച്ച് പാദരക്ഷകൾ സൂക്ഷിക്കുകയായിരുന്നു. പ്രതിദിനം 100 രൂപ വീതമാണ് അസോസിയേഷൻ പിഴ ചുമത്തിയത്.
പിഴയിട്ടിട്ടും ഷൂ റാക്ക് മാറ്റാൻ കൂട്ടാക്കാത്ത യുവാവിന്റെ നടപടി വൈറലായി. പിഴയടയ്ക്കുകയും ഭാവിയിൽ ഈടാക്കാനിരിക്കുന്ന പിഴശിക്ഷയിനത്തിൽ 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്താണ് യുവാവ് അസോസിയേഷനെതിരേയുള്ള രോഷം പ്രകടിപ്പിച്ചത്.
1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റെസിഡൻഷ്യൽ കോംപ്ലക്സ്.
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു
ബംഗളൂരു: കർണാടക ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലസ്ഥലത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നഗരത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. ബിടിഎം ലേ ഔട്ടിലെ എൻഎസ് പാളയയിൽ ഒരു അപ്പാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരനായ മൻമോഹൻ കാമത്ത് (63) എന്നിവരാണ് മരിച്ചത്.
അപ്പാർട്ട്മെന്റിലെ താഴത്തെനിലയിൽ കയറിയ വെള്ളം അടിച്ചുകളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു അപകടം. മോട്ടോർ ഓണാക്കിയതിനു പിന്നാലെ മൻമോഹൻ കാമത്തിനും തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു.
ഇതോടെ ബംഗളുരുവിൽ മഴക്കെടുതിയിൽ മരണം മൂന്നായി. ബംഗളുരുവിൽ ഇന്നും കനത്ത മഴ തുരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ സ്ഥിതിയിൽ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് റോഡ് താത്കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ ഹൊസൂർ റോഡിലേക്ക് പോകുന്ന യാത്രക്കാർ ബദൽ വഴികൾ സ്വീകരിക്കണമെന്ന് ബംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈകുന്നേരം മുതൽ കർണാടകയിലെ പല പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ബെംഗളൂരുവിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ബാഗൽകോട്ട്, ബെലാഗവി, ധാർവാഡ്, ഗദഗ്, കൊപ്പൽ, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലോടുകൂടിയതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെ, തീരദേശ കർണാടകയിലും സമീപ ജില്ലകളിലും ഇന്ന് ഇടിമിന്നലോടുകൂടിയ കനത്തതോ വളരെ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗളൂരുവിൽ കനത്ത മഴ; നാശം
ബംഗളൂരു: കനത്ത മഴയിൽ ബംഗളൂരുവിലെ റോഡുകൾ വെള്ളത്തിനടിയിലായി. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ മഴ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണു ശമിച്ചത്. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസമുണ്ടായി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചുകയറി. ചില താഴ്ന്ന സ്ഥലങ്ങളിൽ മൂന്നടി വരെ വെള്ളം കയറി. പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലം പൊത്തി.
വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡ് പ്രദേശത്ത് മതിൽ ഇടിഞ്ഞുവീണ് ശശികല (35) എന്ന സ്ത്രീ മരിച്ചു. മഴയില്‍ വീടിന്റെ മതില് ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ ബംഗളൂരുവിലെ ഒരു റോയൽ എൻഫീൽഡ് ഡീലർഷിപ്പിലെ പുതിയ മോട്ടോർസൈക്കിളുകൾ വെള്ളത്തിൽ മുങ്ങി. പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ തിങ്കളാഴ്ച ഓഫീസുകളിലും മറ്റുമെത്താൻ നിരവധി ജീവനക്കാർക്കു സാധിച്ചില്ല.
പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി ജീവനക്കാർ ആവശ്യപ്പെട്ടു. മഹാദേവപുരയിലെ സായ് ലേഔട്ടിലാണ് ഏറ്റവും കൂടുതൽ പ്രളയക്കെടുതിയുണ്ടായത്.
വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽനിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രണ്ട് ബോട്ടുകളിലാണ് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചത്. രാജരാജേശ്വരി നഗറിൽ വെള്ളത്തിൽ അകപ്പെട്ട് അഞ്ചു കന്നുകാലികൾ ചത്തു.
12 വീടുകളിലും വെള്ളം കയറി. എച്ച്ആർബിആർ ലേഔട്ട്, ബൈസാന്ദ്ര ലേ ഔട്ട് തുടങ്ങിയ മേഖലകളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു.
കനത്ത മഴയിൽ യെലഹങ്ക മേഖലയിലെ 29 തടാകങ്ങളും നിറഞ്ഞുകവിഞ്ഞതായി അധികൃതർ അറിയിച്ചു. നഗരത്തിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നഗരത്തിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ടും ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഹാവേരി, ബെലഗാവി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുമകുരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കുടക്, ബെലഗാവി, ബിദാർ, റായ്ച്ചുർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
അബ്ദുൾ ജലീൽ ബാവയുടെ പെരുന്നാൾ ഇന്ന് മുതൽ
ബംഗളൂരു: അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവയുടെ 344-ാമത് ഓർമപെരുന്നാളു യലഹങ്ക സെന്റ് ബേസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കൊണ്ടാടുന്നു. വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കത്തോലിക്കാ അബൂൺ മോർ ബസേലിയോസ് ജോസഫ് കത്തോലിക്കാ മുഖ്യ മുഖ്യകാർമികത്വം വഹിക്കും.
ഭദ്രാസന മെത്രാപ്പൊലിത്ത ഐസക് മോർ ഒസ്താത്തിയോസ്, തുമ്പമൺ ഭദ്രാസന മെത്രാപോലിത്ത യുഹാനോൻ മോർ മിലിത്തിയോസ് മൂവാറ്റുപുഴ അങ്കമാലി ഭദ്രാസന മെത്രോപ്പൊലിത്ത മാത്യുസ് മോർ അന്തിമോസ് എന്നിവർ സഹകാർമികരാകും
ഞായറാഴ്ച കുർബാനയ്ക്കു ശേഷം ദൈവാലയത്തോട് ചേർന്ന് ഭദ്രാസനം വാങ്ങിയ സ്ഥലത്ത് റെജി ഫിലിപ്പ് മലയിലും കുടുംബവും സ്വന്തം ചെലവിൽ നിർമിച്ച് ഭദ്രാസനത്തിന് നൽകിയ ഭദ്രാസന ആസ്ഥാന കൂദാശയും ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ മെത്രാപ്പോലീത്താന്മാരുടെയും സാന്നിധ്യത്തിൽ നിർവഹിക്കപ്പെടും.
തുടർന്ന് കർണാടക സർകാർ മൈനോറിറ്റി ഫണ്ടിന്റെ സഹായത്തോടെ നിന്നും പണി കഴിപ്പിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടന കർമം നടക്കുന്ന കർണാടക ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും.
കർണാടക റവന്യു വകുപ്പ് മന്ത്രി ബൈരെ ഗൗഡ, ചലച്ചിത്ര താരം ലാലു അലക്സ്, മറ്റു കല രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു.
ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം
ബംഗളൂരു: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ബംഗളൂരു ഭദ്രാസനത്തിലെ മുഴുവൻ പള്ളികളുടെയും അഭിമുഖ്യത്തിൽ ഞായറാഴ്ച സ്വീകരണം നൽകും.
രാവിലെ 7.15ന് കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് ബാവയുടെ പ്രധാന കാർമികത്തിൽ ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന യലഹങ്ക സെന്റ് ബേസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മൂന്നിന്മേൽ കുർബാന അർപ്പിക്കും.
ഭദ്രാസന മെത്രാപ്പൊലിത്ത ഐസക് മോർ ഒസ്താത്തിയോസ്, തുമ്പാമൺ ഭദ്രാസന മെത്രാപോലിത്ത യുഹാനോൻ മോർ മിലിത്തിയോസ്, മൂവാറ്റുപുഴ - അങ്കമാലി ഭദ്രാസന മെത്രാപ്പൊലിത്ത മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമികരാകും.
ഞായറാഴ്ച കുർബാനയ്ക്കു ശേഷം ദൈവാലയത്തോട് ചേർന്ന് ഭദ്രാസനം വാങ്ങിയ സ്ഥലത്ത് റെജി ഫിലിപ്പ് മലയിലും കുടുംബവും സ്വന്തം ചെലവിൽ നിർമിച്ച് ഭദ്രാസനത്തിന് നൽകിയ ഭദ്രാസന ആസ്ഥാന കൂദാശയും അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ മെത്രാപ്പോലീത്താന്മാരുടെയും സാന്നിധ്യത്തിൽ നിർവഹിക്കപ്പെടും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർണാടക മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി ബൈരെ ഗൗഡ, ചലച്ചിത്ര താരം ലാലു അലക്സ്, മറ്റു കല രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ബാവയ്ക്ക് സ്വീകരണത്തിനുള്ള ഒരുക്കങ്ങളും ആസ്ഥാന നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു.
ബംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
ബംഗളൂരു: ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവാര എസി എക്സ്പ്രസ് (06555/06556) ട്രെയിൻ സെപ്റ്റംബർ 28 വരെ ദീർഘിപ്പിച്ച് റെയിൽവേ.
ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിക്ക് (തിരുവനന്തപുരം നോർത്ത്) വെള്ളിയാഴ്ചകളിലും തിരികെയുള്ളത് ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ മാർച്ചിലാണ് ഈ ട്രെയിൻ ആരംഭിച്ചത്. ജൂൺ എട്ടു വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് 17 സർവീസുകൾ കൂടി ദീർഘിപ്പിച്ചത്.
വിവിധ ക്ലാസുകളിലായി 16 എസി കോച്ചുകളാണ് ഈ സ്പെഷൽ ട്രെയിനിൽ ഉള്ളത്. ഈ വണ്ടി സ്ഥിരം സർവീസ് ആക്കുന്ന കാര്യവും റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം; രണ്ട് പേർ മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. കർണാടക നെലമംഗല അടകമരഹള്ളിയിലാണ് സംഭവം. ശ്രീനിവാസ് (50), നാഗരാജു(50) എന്നിവരാണ് മരിച്ചത്.
നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച നാഗരാജുവിന്റെ മകന് അഭിഷേക് ഗൗഡ, ഭാര്യ ലക്ഷ്മിദേവി, ഇളയ മകന് ബസന ഗൗഡ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബല്ലാരി സ്വദേശിയാണ് നാഗരാജു. ഇവരുടെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിൽ വിദേശ വനിത മരിച്ചനിലയിൽ
ബംഗളൂരു: ചിക്കജാലയിൽ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നൈജീരിയ സ്വദേശിയായ ലൊവേത്(36) ആണ് മരിച്ചത്. ഇവരുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്.
ബുധനാഴ്ച രാവിലെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ലൊവേതുമായി ബന്ധമുള്ള ഏഴ് പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കുറച്ചുനാളുകളായി ബാനർഗെട്ടയിൽ താമസിക്കുകയാണ് ലൊവേത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ് ഷമൽ(25) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു ബേക്കറി കടയിൽ ജോലിക്കാരനാണ് ഷമൽ.
പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യ കർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും.
മാതാവ് ഷെറീന. സഹോദരി ഷംല ബാനു.
ബംഗളൂരുവിൽ യുവാവിനെ ഭാര്യയും മാതാവും കൊലപ്പെടുത്തി
ബംഗളൂരു: യുവാവിനെ ഭാര്യയും ഭർതൃമാതാവും കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും തുടർന്നാണ് ലോക്നാഥിനെ ഇവർ കൊലപ്പെടുത്തിയതെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.
സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഷിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കി. പിന്നീട് അവർ ലോക്നാഥിനെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയുമായിരുന്നു.
രണ്ട് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. ഈ ബന്ധത്തെ ലോക്നാഥിന്റെ കുടുംബം എതിർത്തിരുന്നു. വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ആക്കി.
രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നാണ് യുവതിയും കുടുംബവും ലോക്നാഥിന്റെ വിവാഹേത ബന്ധത്തെക്കുറിച്ചും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളെക്കുറിച്ചും അറിയുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഇരുവരും നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ആലോചിക്കുകയും ചെയ്തതു. ഇതോടെ ബന്ധം വഷളായി.
ലോക്നാഥ് തന്റെ ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതോടെ ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടു.
ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബംഗുളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ലോക്നാഥെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവില്‍ അപകടം; മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബംഗളുരു: കൊല്ലം കടയ്ക്കല്‍ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളുരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍ - സലീനബിവി ദമ്പതികളുടെ മകന് മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് - റസീന ബീവി ദമ്പതികളുടെ മകന് അല്‍ത്താഫ് (19) എന്നിവരാണ് മരിച്ചത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗ് എസ്ജെഎം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന കൊല്ലായില്‍ നൗഷാദ് മന്‍സില്‍ നബീലിനെ(19) ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെ ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. അത്താഴം കഴിച്ച് തിരികെ മടങ്ങുന്നവഴി കര്‍ണാടക എസ്ആര്ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
ബംഗളൂരു: മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര(21) ആണ് മരിച്ചത്.
ബംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് പെൺകുട്ടി താഴേക്ക് ചാടിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിബിഎ ഏവിയേഷൻ വിദ്യാർഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ സദ്യക്കിടെ കുടിവെള്ളത്തെച്ചൊല്ലി കൂട്ടയടി; വിവാഹം മുടങ്ങി
ബംഗളൂരു: ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം കാരണവും. കഴിഞ്ഞ 15നായിരുന്നു സംഭവം. വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്കാരം ഓഡിറ്റോറിയത്തിൽ നടക്കുന്പോഴാണു കുടിവെള്ളപ്രശ്നം കല്യാണം മുടക്കിയായത്.
കാറ്ററിംഗ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു.
ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിവാഹംതന്നെ വേണ്ടെന്നു വച്ച് ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു
സിസ്റ്റർ അമല ബംഗളൂരുവിൽ അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് നീലംമ്പടം പരേതനായ പാപ്പച്ചന്റെയും അന്നക്കുട്ടിയുടെയും മകൾ സിസ്റ്റർ അമല(77) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ബംഗളൂരു സെന്റ് ആൻസ് കോൺവന്റ് ചാപ്പലിൽ.
സഹോദരങ്ങൾ: ആലീസ്, ലില്ലി, ജെസിമോൾ, പരേതനായ മാത്തച്ചൻ, പരേതയായ ഗ്രേസി.
ബംഗളൂരുവില്‍ ഹോട്ടലിന്റെ ടെറസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യുവതിയെ സൗഹൃദം സ്ഥാപിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ചടങ്ങിനിടെ സൗഹൃദം സ്ഥാപിച്ച നാലു സുഹൃത്തുക്കള്‍ 36കാരിയെ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഭക്ഷണത്തിനു ശേഷം ഹോട്ടലിന്റെ ടെറസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് യുവതിയെ വിട്ടയച്ചത്.
ഹോട്ടലില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അജിത്, വിശ്വാസ്, ശിവു എന്നിവരാണു പിടിയിലായത്. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്.
രാവിലെ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭര്‍ത്താവിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കർണാടകയിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരികയാണെന്നു സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു.
2021 - 2023 കാലയളവിൽ ബംഗളൂരുവിൽ 444 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഗൂഗിളിന്റെ ‘അനന്ത’ കാന്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ പുതിയ കാമ്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. മഹാദേവപുരയിലെ ‘അനന്ത’ എന്ന ഈ കാന്പസ് ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസും ലോകത്തിലെ വലിയ കാന്പസുകളിലൊന്നുമാണ്.
16 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കാമ്പസിന് 5,000ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആൻഡ്രോയ്ഡ്, സെർച്ച്, ഗൂഗിൾ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഗൂഗിൾ ഡീപ് മൈൻഡ് തുടങ്ങി ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളുടെ ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
അനന്ത കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോ-ക്രോമിക് ഗ്ലാസ് ഇന്‍സ്റ്റലേഷനുകളില്‍ ഒന്നാണ്. കൂടാതെ, നൂറു ശതമാനം മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനവും മഴവെള്ളം ശേഖരിക്കല്‍ പോലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
ഗൂഗിളിന്റെ ബംഗളൂരുവിലെ നാലാമത്തെ കാന്പസാണിത്. ബംഗളൂരുവിനു പുറമെ ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഗൂഗിളിന് ഓഫീസുകളുണ്ട്.
ബംഗളൂരുവില്‍ വാഹനാപകടം; മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
പോർവിമാനങ്ങൾ അണിനിരക്കുന്ന എയ്റോ ഇന്ത്യക്കു തുടക്കം
ബംഗളൂരു: ഏഷ്യയിലെതന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ യ്ക്ക് ബംഗളൂരുവിൽ തുടക്കമായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഷോ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന എയ്റോ ഇന്ത്യ, വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു-57, യുഎസ് വ്യോമസേനയുടെ പോർമുനയായ ലൊക്കീഡ് മാർട്ടിന്റെ എഫ്-35, ലൈറ്റ്നിംഗ് 2 എന്നിവ പ്രദർശനത്തിനുണ്ട്. ഇതാദ്യമായാണ് ഈ രണ്ടു പോർവിമാനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നത്.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ, റഫാൽ തുടങ്ങിയവയും മേളയുടെ കരുത്താകും. 9 ഹോക്ക് എംകെ-132 ട്രെയിനർ വിമാനങ്ങൾ ഉൾപ്പെട്ട സൂര്യകിരൺ എയറോബാറ്റിക്സ് ടീമും ആകാശത്ത് അഭ്യാസക്കാഴ്ചകൾ രചിക്കും.
ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: യലഹങ്ക സെന്റ് ബേസിൽ യാക്കോബായ ദേവാലയത്തിൽ വച്ച് ബംഗളൂരു ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വൺ ഡേ ക്യാമ്പ് സംഘടിപ്പിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് ഉദ്ഘാടനവും റവ.ഫാ. റെബിൻ ക്ലാസുകൾക്ക് നേതൃത്വവും നൽകി.
ഭദ്രാസനത്തിലെ എല്ലാ വൈദികരും പങ്കെടുത്ത യോഗത്തിൽ ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള 100ൽ പരം യൂത്ത് അംഗങ്ങൾ പങ്കെടുത്തെന്ന് ഭദ്രാസന യൂത്ത് വൈസ് പ്രസിഡന്റ് ഫാ. റെഞ്ഞി ഇ. ജോർജ് അറിയിച്ചു.
കൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് മൂന്നു കോടി രൂപ വിലവരുന്ന വീട്. മുൻ പ്രഫഷണൽ ബോക്സിംഗ് താരമായ പഞ്ചാക്ഷരി ശങ്കയ്യസ്വാമി(37) ആണു മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കു വീട് വച്ചു നൽകിയത്.
ഇയാളെ കഴിഞ്ഞദിവസം ബംഗളൂരു മഡിവാല പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ശങ്കയ്യസ്വാമി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
കോൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു. ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ഇവർക്കാണു വീടു പണിതു നൽകിയത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദനക്കേസുകളിൽ പ്രതിയായ ശങ്കയ്യസ്വാമി ലഹരിക്ക് അടിമയാണെന്നു പോലീസ് പറയുന്നു.
ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ ഫീസ് 2.1 ലക്ഷം രൂപ!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ സ്കൂൾ ഫീസ് 2.1 ലക്ഷം രൂപ! ഇതിൽ 1.9 ലക്ഷം രൂപ ട്യൂഷൻ ഫീസാണ്. വാർഷിക ഫീസ് 9,000 രൂപ. ഇവയ്ക്കു പുറമെ 11,449 രൂപ മുൻകൂറായും വാങ്ങുന്നു.
വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവച്ചത്. ഫീസ് വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അമിതഫീസിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂള്‍ മാനേജ്മെന്റുകൾ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ പ്രതികരിക്കണമെന്നും വോയ്സ് ഓഫ് പേരൻസ് ഭാരവാഹികൾ പറഞ്ഞു.
സർക്കാർ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. ഫീസ് നിർണയ സമിതികളെ നിയമിക്കണം. വിദ്യാഭ്യാസ മേഖലയില്‍ സുതാര്യവും ഫലപ്രദവുമായ മേല്‍നോട്ടത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
വിവാഹമോചനം തേടിയ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് ജീവനൊടുക്കി
ബംഗളൂരു: കർണാടകയിൽ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്നു യുവാവ് ഭാര്യയുടെ വീടിനു മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി. 39 വയസുകാരനായ മഞ്ജുനാഥ് ആണു മരിച്ചത്.
ബംഗളൂരുവിലെ നാഗർഭവിയിലാണു സംഭവം. ഭാര്യയുടെ വസതിക്കു മുന്നിലെത്തിയ മഞ്ജുനാഥ് ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
2013ൽ ആണ് മഞ്ജുനാഥ് വിവാഹിതനായത്. വിവാഹശേഷം ദന്പതികൾ ബംഗളൂരുവിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒന്‍പതു വയസുള്ള ആൺകുട്ടിയുണ്ട്. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
പിന്നീട് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്നാൽ, ഹർജി പിൻവലിക്കണമെന്നും തന്റെ കൂടെ ജീവിക്കണമെന്നും മഞ്ജുനാഥ് നിരന്തരം യുവതിയോട് അഭ്യർഥിച്ചു.
പക്ഷേ, ഭാര്യ അഭ്യർഥന നിരസിച്ചു. യുവതിയുടെ മാനസികപീഡനത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് മഞ്ജുനാഥിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
എംപോക്സ്: ബംഗളൂരുവിൽ ജാഗ്രത
ബംഗളൂരു: യുവാവിന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദുബായിയിൽനിന്ന് മടങ്ങിയെത്തിയ യുവാവ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
കർണാടകയിൽ ഈവർഷം ആദ്യം സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന തുടങ്ങിയവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍.
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കേരളത്തിൽ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്.
ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഇരുപതു വീടുകളിലാണു മോഷണം നടന്നത്. ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയവയിൽ ഉൾപ്പെടുന്നു.
നാലംഗസംഘമാണു മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്.
വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തുന്നത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
ബംഗളുരു: സോഫ്റ്റ്വേർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന യുപി സ്വദേശിയെയും കുടുംബാംഗങ്ങളെയും ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
യുപി സ്വദേശി അനുപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവർക്കു പുറമേ അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലാണ് അനുപിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ.
ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
ബംഗളൂരു: ബംഗളൂരുവില്‍ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിൽ ബെൻസ് കന്പനിയുടെ ഐടി വിഭാഗത്തിൽ ജോലിചെയ്യുന്ന പ്രമോദ് (35) ആണു മരിച്ചത്. ഭാര്യയുടെ പീഡനത്തെത്തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഇന്ദിരാനഗറിൽ താമസിക്കുന്ന പ്രമോദ് കഴിഞ്ഞ 29 ന് ഫോണ്‍ ഉപേക്ഷിച്ച് വീട്ടില്‍നിന്നു പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിവന്ന അന്വേഷണത്തിനിടെ ഹാസൻ ജില്ലയിലെ ഹേമാവതി നദിക്കു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കാർ കണ്ടെത്തി.
തുടർന്നു നടത്തിയ തെരച്ചിലിൽ ബുധനാഴ്ച രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോരുഷെട്ടിഹള്ളിക്കു സമീപം ഹേമാവതി നദിയില്‍ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രമോദിന്റെ മൃതദേഹം തിരിച്ചറിയാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയിരുന്നു. എന്നാല്‍, ഭാര്യയെയും കുടുംബത്തെയും പ്രമോദിന്റെ കുടുംബം തടഞ്ഞു. പോലീസ് എത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞമാസം ഒന്‍പതിന് ബംഗളൂരുവിലെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന അതുല്‍ സുഭാഷ് എന്ന യുവാവ് വിവാഹമോചനത്തിന് ഭാര്യ മൂന്നു കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതു വിവാദമായിരുന്നു.
ഭാര്യ നിഖിതയ്ക്കെതിരേ ഗുരുതര ആരോപണവുമായി ഇയാൾ തയാറാക്കിയ 90 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും 40 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
ബംഗുളൂരുവിൽ യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
ബംഗുളൂരു: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമോദിനെയാണ് (35) ആണ് മരിച്ചത്. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ബംഗുളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. ഗോരുഷെട്ടിഹള്ളിക്ക് സമീപം ഹേമാവതി നദിയിൽ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം
ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം. വൈറ്റ് ഫീൽഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് തീപിടിത്തമുണ്ടായത്.
അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു. ആളപായമില്ല. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. ഇന്നലെ രാത്രി 11ഓടെയാണ് ഷോറൂമുകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. യമഹ ഷോറൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെനിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
ക്രിസ്മസ് അവധി: മലയാളികളെ കൊള്ളയടിച്ച് ബസ് - വിമാനസർവീസുകൾ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിച്ച് ബസ്, വിമാന സർവീസുകൾ. ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്നു ഇരട്ടി വരെയാണ് ഉയർത്തിയത്.
20ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിന് 5,500-6,000 വരെയാണു ചാർജ്. കോട്ടയത്തേക്ക് 3,700-4,000 രൂപയും തിരുവനന്തപുരത്തേക്ക് 4,000-4,700 രൂപയും കൊടുക്കണം. കോഴിക്കോട്ടേക്ക് 2,200-2,700 രൂപയും കണ്ണൂരിലേക്ക് 2,000-2,500 രൂപയുമാണ് ഈടാക്കുന്നത്.
വിമാനയാത്രാ നിരക്കും കുത്തനെ കൂട്ടി. 20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണു നിരക്കു കൂടുതൽ. ബംഗളൂരുവിൽനിന്നു കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 16,000-17,000 രൂപ നൽകണം.
കോഴിക്കോട്ടേക്ക് 8,500-11,300 രൂപ വരെയും കണ്ണൂരിലേക്ക് 8,500-9,500 രൂപ വരെയുമാണു നിരക്ക് ഉയർന്നിട്ടുള്ളത്.
ബംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടതായി പരാതി
ബംഗളൂരു: മഡിവാളയിലെ മലയാളി വിദ്യാര്‍ഥികളുടെ പിജി ഹോസ്റ്റലില്‍ സംഘര്‍ഷം. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാര്‍ഥികളുടെ പരാതിയില്‍ മഡിവാള പോലീസ് കേസെടുത്തു.
പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.
പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്. മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി.
ഹോള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മഡിവാള പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
ബംഗുളൂരുവിൽ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി
ബംഗുളൂരു: പോലീസ് ഹെഡ് കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി. ബയപ്പനഹള്ളിയിലാണ് സംഭവം.ടിപ്പണ്ണ(33) ആണ് മരിച്ചത്.
ഹുളിമാവ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇയാൾ ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്.
ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിന് ശേഷമാണ് ടിപ്പണ്ണ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ(23) ആണ് മരിച്ചത്.
രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ്. സഹപാഠികൾ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാൽ ഷാമിൽ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പോലീസ് കേസെടുത്തു.
ഇലക്ട്രിക് വാഹന ഷോറൂമിൽ തീ; വനിതാ കാഷ്യർ വെന്തുമരിച്ചു
ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ(20) ആണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്.
ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചുവേളി - ബംഗളൂരു ശബരി സ്പെഷൽ ട്രെയിന്‍ ഏറ്റുമാനൂരിൽ സ്റ്റോപ്പ്
ഏറ്റുമാനൂർ: കൊച്ചുവേളി - ബംഗളൂരു - കൊച്ചുവേളി ശബരി സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തി. ഇന്നു തിരികെ തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും.
ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം നോർത്തിൽനിന്നു വൈകുന്നേരം 6.05 ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. രാത്രി 9.17 നാണ് ട്രെയിൻ ഏറ്റുമാനൂരിൽ എത്തുന്നത്.
ഇന്നു മുതൽ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയുമാണ് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.45ന് എസ്എംവിടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ട്രെയിൻ രാത്രി 2.20ന് ഏറ്റുമാനൂരിൽ എത്തും.
ശബരിമല സീസണിൽ ശബരി സ്പെഷൽ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തുന്നത് ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ തീർഥാടകർക്കു സൗകര്യമായി സന്ദർശനം നടത്താൻ സാധിക്കും.
സ്പെഷൽ ട്രെയിനിൽ കൂടുതൽ യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറങ്ങുകയും ഇവിടെനിന്ന് കയറുകയും ചെയ്യുന്നത് ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് ഭാവിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനു സഹായകമാകുകയും ചെയ്യുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം എന്നിവർ ചൂണ്ടിക്കാട്ടി.
ശബരി സ്പെഷൽ ഉൾപ്പെടെ വിവിധ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്കു നിവേദനം നൽകിയിരുന്നു.
ശബരിമല തീർഥാടനം: ബംഗളൂരു - പമ്പ എസി ബസ് 29 മുതൽ
ബംഗളൂരു: ശബരിമല തീർഥാടകർക്കായി കർണാടക ആർടിസി ബംഗളൂരുവിൽനിന്ന് പമ്പയിലേക്ക് 29 മുതൽ ഐരാവത് എസി ബസ് സ്പെഷൽ സർവീസ് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം തുടങ്ങും.
മകരവിളക്ക് കഴിയുന്നതുവരെ സർവീസ് തുടരുമെന്ന് കർണാടക ആർടിസി അറിയിച്ചു. ഉച്ചയ്ക്ക് 1.50ന് ശാന്തിനഗർ ബസ് ടെർമിനലിൽനിന്ന് ബസ് പുറപ്പെടും. മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, എരുമേലി വഴി രാവിലെ 6.45ന് നിലയ്ക്കലിൽ എത്തും.
തിരിച്ച് വൈകുന്നേരം അഞ്ചിന് നിലയ്ക്കലിൽനിന്നു പുറപ്പെട്ട് രാവിലെ 10ന് ബംഗളൂരുവിൽ എത്തും. തിരക്കു കൂടുന്നതോടെ വാരാന്ത്യങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു.
സാഹിത്യോത്സവവും പുരസ്കാര സമർപണവും സംഘടിപ്പിച്ചു
ബംഗളൂരു: കൂടാളി പൊതുജന വായനശാല തിരുവനന്തപുരം മഹാകവി പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ താമരത്തോണി സാഹിത്യോത്സവവും പുരസ്കാര സമർപണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
പുരസ്കാര ദാനചടങ്ങിൽ വായനശാല പ്രസിഡന്റ് സ്വാഗതമാശംസിച്ചു. എം.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. ദീപേഷ് കരിമ്പുങ്ക മഹാകവി പി അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യാതിഥി പള്ളിയറ ശ്രീധരൻ മാസ്റ്റർ പുരസ്കാര വിതരണം നടത്തി.
ചെറുകഥാ വിഭാഗത്തിൽ ബംഗളൂരു മലയാളി ഡോ.കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' എന്ന സമാഹാരം പുരസ്കാരം നേടി. പ്രേംരാജിന്റെ ചെറുകഥാ രചനാ പാടവം അഭിനന്ദനീയമെന്നും പ്രസ്തുത കൃതി ചെറുകഥാപ്രേമികൾ വായിച്ചിരിക്കേണ്ട സൃഷിയെന്നും അഭിപ്രായമുണ്ടായി.
ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച സമാഹാരങ്ങളായ ചില നിറങ്ങൾ, മാനം നിറയെ വർണ്ണങ്ങൾ, ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്നിവയിൽ നിന്നും വ്യത്യസ്തമായ കഥകളാണ് ഈ സമാഹാരത്തിൽ. ഈ കൃതിയും കഥാകാരൻ തന്നെയാണ് ഡിസൈൻ, കവർ ഡിസൈൻ, പ്രസിദ്ധീകരണം എന്നിവയൊക്കെ നിർവഹിച്ചത്.
പ്രേംരാജിന്റെ ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവൽ ഇതിനകം മൂന്നോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന്റെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കഥാകാരൻ.
തുടർന്ന് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മഹദ്വ്യക്തികൾ ആശംസകൾ നേർന്നു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കരുണാകരൻ മാസ്റ്റർ നന്ദി രേഖപ്പെട്ടത്തി.
ബംഗളൂരു കെട്ടിടദുരന്തം: മരണം ഒന്‍പതായി
ബംഗളൂരു: ബംഗളൂരു ബാബുസപാളയയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒന്‍പതായി. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.
ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിലയിരുത്തൽ. കനത്ത മഴയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കെട്ടിടം തകർന്നുവീണത്. 13 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ക്കായി സമീപത്തു നിര്‍മിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമ മുനിരാജ റെഡ്ഢി, മകൻ ഭുവൻ റെഡ്ഢി, കോൺട്രാക്ടർ മുനിയപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കൊച്ചുവേളി - ബംഗളൂരു റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ
ബംഗളൂരു: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിന്റെ പേര്.
15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗപരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളൂരുവിൽ എത്തും.
തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരം കെ.കെ. പ്രേംരാജിന്
ബംഗളൂരു: മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്കാരം 2021 - 2023 പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം ബംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ഡോ. കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' കരസ്ഥമാക്കി.
ഈ വർഷം പുറത്തിറങ്ങിയ "ഷെഹ്നായി മുഴങ്ങുമ്പോൾ' എന്ന നോവലിന് ഈ വർഷം മൂന്നോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നോവൽ ഇംഗ്ലീഷിലും ലഭ്യമാണ്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളായ "മാനം നിറയെ വർണങ്ങൾ', "ട്യൂലിപ് പുഷ്പങ്ങളുടെ പാടം' എന്നിവയും പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. പി. കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 27ന് കണ്ണൂർ, കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരം നൽകും.
ബംഗളൂരുവിൽ ആറുനില കെട്ടിടം തകർന്നുവീണു; അഞ്ച് മരണം
ബംഗളൂരു: കനത്ത മഴയ്ക്കിടെ കർണാടകയിൽ നിർമാണത്തിലിരുന്ന ആറുനിലകെട്ടിടം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ബംഗളൂരുവിന്റെ കിഴക്കൻ മേഖലയിലെ ഹൊറമാവ് അഗര മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
നിർമാണത്തൊഴിലാളികളാണു മരിച്ചത്. അപകടമുണ്ടാകുന്പോൾ കെട്ടിടത്തിനുള്ളിൽ 20 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേരെ പുറത്തെത്തിച്ചതായി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.
കെട്ടിടം പൂർണമായും തകർന്നുവീണതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയായി ബംഗളൂരു നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള്‍ ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്സർ മാനർ അണ്ടർപാസ്-മെഹ്ക്രി സർക്കിള്‍, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.
പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച വരെ ബംഗളൂരു നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.
മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ മരിച്ചനിലയിൽ
ബംഗളൂരു: ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മകൾ അനഘയെ(20) ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇവിടെയുള്ള ധന്വന്തരി നഴ്സിംഗ് കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം ബംഗളൂരു വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.
ബംഗളൂരുവിൽ പറക്കും ടാക്സി വരുന്നു!
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ(24) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരു ഡൊംലൂർ മേൽപാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഐടി ജീവനക്കാരനാണ് ജിഫ്രിൻ. അബ്ദുൽ നസീർ - ബൽക്കീസ് ദമ്പതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
പുസ്തക പ്രകാശനം നടന്നു
ബംഗളൂരു: ബംഗളൂരു സാഹിത്യവേദി പ്രസിദ്ധീകരിച്ച "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകത്തിന്റെ പ്രകാശനവും "സർഗജാലകം' ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ വി. ആർ. ഹർഷൻ എഴുതിയ "കടൽച്ചൊരുക്ക്' എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു.
ഞായറാഴ്ച മത്തിക്കെരെ കോസ്മോപൊളിറ്റൻ ക്ലബിൽ വച്ച് ബംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകം ലാലി രംഗനാഥും മാസിക കെ.ആർ. കിഷോറും ആദ്യപ്രതി ഏറ്റുവാങ്ങി.
ബംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി ആർ ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, സിന കെ എസ്, ജ്യോത്സ്ന പി എസ്, ശ്രീദേവി ഗോപാൽ, എസ് സലിംകുമാർ എന്നിവരുടെ കവിതകളും
ഡോ. കെ.കെ. പ്രേംരാജ്, ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ.കെ.നായർ, ലാലി രംഗനാഥ്, രജത് കുറ്റ്യാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെ 16 എഴുത്തുകാരുടെ രചനകളാണ് സമാഹാരത്തിൽ ഉള്ളത്.
വി.ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് സ്വാഗതപ്രസംഗം നടത്തി. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ. മോഹനൻ (ഗ്രോ വുഡ്), കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
തുടർന്ന് രാജൻ കൈലാസിന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങിമരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി.
മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
രണ്ടു ദിവസമായി മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് തൊട്ടടുത്ത താമസക്കാർ മഹാലക്ഷ്മിയുടെ ബന്ധുക്കളെ അറിയിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.