പൂമ കപ്പ് ഏപ്രിൽ 12ന്
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 12ന് സ്പാനിഷ് ക്ലബ് ഓഫ് ഡബ്ല്യുഎ, 48 ബേക്കർ കോർട്ട്, ഫാരിംഗ്ടൺ റോഡ്, നോർത്ത് ലേക്ക് ഡബ്ല്യുഎ 6064ൽ വച്ച് നടക്കും
പെർത്തിലെ മലയാളികൾകിടയിൽ നടക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് ഇത്. 35 ടീമുകൾ ആറ് വിവിധ വിഭാഗങ്ങളിലായി ഏറ്റുമുട്ടും. ഒറ്റദിവസം നടക്കുന്ന 51 മത്സരങ്ങൾക്കായി 350 അധികം കളിക്കാർ വിവിധ ക്ലബുകൾക്കു കീഴിൽ നിരന്തര പരിശീലനത്തിലാണ്.
പെർത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും മത്സരങ്ങൾ കാണാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മെല്‍ബണില്‍ അലുമ്നി ചാപ്റ്ററുമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
ബംഗളൂരു: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ അലുമ്നി ഫൗണ്ടേഷന് ചാപ്റ്റര്‍ ആരംഭിക്കാന്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. ഏപ്രില്‍ 12നാണ് ചാപ്റ്ററിന്റെ ഉദ്ഘാടനം. ആഗോളതലത്തില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനവും പ്രാധാന്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അലുമ്നി ശൃംഖല കൂടുതല്‍ വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് രജിസ്ട്രാര്‍ ഡോ. ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സിഡ്നി, അഡ്ലയ്ഡ്, കാന്‍ബെറ, ബ്രിസ്ബേന്‍, പെര്‍ത്ത് എന്നിവയുള്‍പ്പെടെ ഓസ്ട്രേലിയയില്‍ ഉടനീളമുള്ള ക്രൈസ്റ്റിന്റെ പൂര്‍വവിദ്യാര്‍ഥികള്‍ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ മെല്‍ബണ്‍ ചാപ്റ്റര്‍ വഴിതെളിക്കും.
ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചാപ്റ്ററുകള്‍ ആരംഭിച്ച് ആഗോളതലത്തില്‍ അലുമ്നി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2024 നവംബര്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നോര്‍ത്ത് അമേരിക്ക അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ദുബായില്‍ മിഡില്‍ ഈസ്റ്റ് അലുമ്നി ഫൗണ്ടേഷന് ചാപ്റ്ററും ആരംഭിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പൂര്വവിദ്യാര്ഥികള്ക്കിടയില് തുടര്‍ പഠനത്തിനും തൊഴില്‍ വികസനത്തിനും കൂടുതല്‍ പരസ്പര സഹകരണങ്ങള്‍ക്കുമുള്ള വേദി സൃഷ്ടിക്കുകയാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: alumni.australia@ christuniversity.in
കനത്ത ചൂട്; ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ കടുത്ത ചൂടിനെത്തുടർന്ന് പാക് വംശജനായ ക്രിക്കറ്റര്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഡ്ലെയ്ഡിലെ കോണ്‍കോര്‍ഡിയ കോളജിൽ പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. ജുനൈദ് സഫര്‍ ഖാന് ആണ് മരിച്ചത്.
പ്രിന്‍സ് ആല്‍ഫ്രഡ് ഓള്‍ഡ് കോളജിയന്സും ഓള്‍ഡ് കോണ്കോര്ഡിയന്സും തമ്മിലുള്ള മത്സരത്തിൽ ജുനൈദ് 40 ഓവര്‍ ഫീല്‍ഡ് ചെയ്യുകയും ഏഴ് ഓവര്‍ ബാറ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് താരം പിച്ചില്‍ കുഴഞ്ഞുവീണത്. 41.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പ്രദേശത്തെ താപനില.
2013-ല്‍ പാക്കിസ്ഥാനിൽ നിന്നു കുടിയേറിയ ജുനൈദ്, ഓസ്ട്രേലിയയില്‍ ഐടി രംഗത്ത് ജോലിചെയ്തുവരികയായിരുന്നു.
ജീനു ചാക്കോ ക്യൂൻസ്ലൻഡിൽ അന്തരിച്ചു
ക്യൂൻസ്ലൻഡ്: കോട്ടയം പാറത്തോട് വടക്കേടത്ത് പ്രഫ. മോഹൻ വി. ജേക്കബിന്റെ ഭാര്യ ജീനു ചാക്കോ (53) ഓസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഓസ്ട്രേലിയയിൽ.
പരേത മീനടം ചക്കാലക്കുഴിയിൽ കുടുംബാംഗം. മക്കൾ: ഡോ. ജുലിയ, എലൈസ.
മജീഷ്യൻ ഗോപിനാഥ് മുതുകാട് ഓസ്ട്രേലിയൻ പര്യടനത്തിന്
ബ്രിസ്ബൻ: പ്രഫഷണൽ മാജിക് വേദി നിറഞ്ഞു നിൽക്കെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കളംവിട്ട ഗോപിനാഥ് മുതുകാട് ഓസ്ട്രേലിയൻ പര്യടനത്തിന്. വിവിധ മലയാളി കൾചറൽ - ചാരിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ ഓസ്ട്രേലിയൻ നഗരങ്ങളിൽ ലൈവ് ഷോകൾ നടത്തുന്നത് .
ഏപ്രിൽ 25 മുതൽ മേയ് നാലു വരെ നടക്കുന്ന എം ക്യൂബ് (മ്യൂസിക്, മാജിക് ആൻഡ് മെന്റലിസം) മെഗാ ഷോയിൽ വിസ്മയത്തിന്റെ കാണാക്കാഴ്ചകൾക്കൊപ്പം പ്രശസ്തർ അണിനിരക്കുന്ന നൃത്ത സംഗീത വിരുന്നും അരങ്ങേറും.
പാലാപ്പള്ളി ഫെയിം അതുൽ നറുകര, സ്റ്റാർ സിംഗർ ഫെയിം ശ്വേതാ അശോക്, സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക എലിസബത്ത് എസ്. മാത്യു തുടങ്ങിയവർക്കൊപ്പം വയലിനിൽ അത്ഭുതം തീർക്കുന്ന വിഷ്ണു അശോകും ഉണ്ട്.
ഡാൻസും പാട്ടുമായി ഡിഫറന്റ് ആർട്സ് സെന്ററിലെ കലാകാരന്മാരും എത്തുന്ന പരിപാടി മൂന്നു മണിക്കൂറോളം നീളുമെന്നും സംഘാടകർ അറിയിച്ചു. ഏപ്രിൽ 25ന് ഇല്ലവാര കേരള സമാജം ഒരുക്കുന്ന ഷോ വൈകുന്നേരം അഞ്ചിന് ഡാപ്റ്റോ റിബ്ബൺ വുഡ് സെന്ററിൽ ആരംഭിക്കും.
26ന് അഡലയിഡിൽ ജാക്സ് അഡലയിഡ് ഒരുക്കുന്ന ഷോ വുഡ്വിൽ ടൗൺഹാളിൽ അരങ്ങേറും. 27ന് സിഡ്നി നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി ബ്ലാക്ക് ടൗൺ ബൗമാൻ ഹാളിൽ 5.30ന് ആരംഭിക്കും.
മേയ് രണ്ടിന് ന്യൂകാസിൽ ഹണ്ടർ മലയാളി സമാജം ഒരുക്കുന്ന പരിപാടി ജെസ്റ്റ്മെഡ് കല്ലഗൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.15ന് നടക്കും. ബ്രിസ്ബനിൽ സെന്റ് അൽഫോൻസാ ബ്രിസ്ബൻ നോർത്ത് പാരീഷ് കമ്യൂണിറ്റിയാണ് എം ക്യൂബിന്റെ സംഘാടകർ.
മൂന്നിന് മൗണ്ട്ഗ്രവാറ്റ് ഹിൽ സോംഗ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് ഷോ ആരംഭിക്കും. മെൽബണിൽ നാലിന് കിംഗ്സ്റ്റൻ ഗ്രാൻഡ്സിറ്റി ഹാളിൽ നടക്കുന്ന പരിപാടി മെൽബൺ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് ആണ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: പോളി പറക്കാടൻ 0431257797, റോയ് കാഞ്ഞിരത്താനം 0439522690 എന്നിവരുമായി ബന്ധപ്പെടണം.
സിഡ്നിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതു നേതൃത്വം
സിഡ്നി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഡ്നിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിയാസ് കണ്ണോത്ത് ആണ് ചെയര്മാന്. ദീപ നായര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ലിസ ബിനു (സെക്രട്ടറി ആൻഡ് പബ്ലിക് ഓഫീസര്‍), ഡോ. ബാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), അനീഷ എസ്.പണിക്കര്‍ (ജോയിന്റ് സെക്രട്ടറി), അസ്ലം ബഷീര്‍ (ട്രഷറര്‍), ഷിജു അബ്ദുല്‍ഹമീദ്, കിരണ്‍ ജിനന്, സിദ് നായര്‍ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
അടുത്ത രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. "ലക്സ് ഹോസ്റ്റ്-കേരള തട്ടുകട' റസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫാര്‍ ഈസ്റ്റ് ഏഷ്യ ആൻഡ് ഓസ്ട്രേലിയ റീജിയണല്‍ ചെയര്മാന് കിരണ്‍ ജയിംസിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നത്.
വിജയകുമാർ അന്തരിച്ചു
വെളിയന്നൂർ: പവിത്രം വീട്ടിൽ വിജയകുമാർ(67) അന്തരിച്ചു. ഭാര്യ മോനപ്പള്ളി ചെമ്പാലയിൽ അനിത. മക്കൾ ദീപക്( ഓസ്ട്രേലിയ), ദീപ്തി (ന്യൂസിലൻഡ്).
മരുമക്കൾ: ഗീതു (ഓസ്ട്രേലിയ), ശ്രീരാജ് (ന്യൂസിലാൻഡ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ.
ജിൻസൺ ആന്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു
കൊച്ചി: ഓസ്ട്രേലിയയിലെ നോർത്തേൺ പ്രവിശ്യാ സർക്കാരിൽ മന്ത്രിയായ മലയാളി ജിൻസൺ ആന്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആദരിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി എന്ന അപൂര്‍വനേട്ടം കൈവരിക്കുകവഴി ആഗോളതലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിയതായി ബിഷപ് പറഞ്ഞു. ആഗോളതലത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി വർധിച്ചെന്ന് മറുപടിപ്രസംഗത്തിൽ ജിൻസൺ പറഞ്ഞു.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ഫിലിപ്പ് കവിയിൽ, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, അഡ്വ . ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ. ഒരു മനുഷ്യനുള്ള അധികാരങ്ങൾ, കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ എന്നിവ പർവതത്തിനു നൽകുന്ന നിയമം വ്യാഴാഴ്ചയാണു പാസാക്കിയത്.
ന്യൂസിലൻഡിലെ ഗോത്രവിഭാഗമായ മാവോരികൾ പാവനമായി കരുതുന്ന പർവതമാണിത്. ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലുള്ള 2518 മീറ്റർ ഉയരമുള്ള മൗണ്ട് തരാനാകി പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. തരാനാകി മൗംഗ എന്നും പർവതം അറിയപ്പെടുന്നു.
ഓസ്ട്രേലിയന്‍ മന്ത്രി ജിന്സണ് ആന്റോ ചാള്‍സിന് ദീപികയില്‍ സ്വീകരണം
കോട്ടയം: ഓസ്ട്രേലിയന്‍ മന്ത്രി ജിന്സണ് ആന്റോ ചാള്‍സ് ദീപിക സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദീപിക കോട്ടയം കേന്ദ്ര ഓഫീസിലെത്തിയ ജിന്സണ് ആന്റോയെ ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലിലിന്റെയും രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
ജിന്സണ് ആന്റോയുടെ പിതാവ് ചാള്‍സ് ആന്റണി, സഹോദരന് ഡോ. ജിയോ ടോം ചാള്‍സ്, ആന്റോച്ചന് ജയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഓസ്ട്രേലിയയിലെ നേര്‍ത്തേണ്‍ ടെറിട്ടറിയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്ന് കണ്ട്രി ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി ജയിച്ച ജിന്സണ് കായികം, യുവജനക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
പാലാ മൂന്നിലവ് പുന്നത്താനിയില്‍ കുടുംബാംഗമാണ്. ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനാണ്.
ജിന്സന് ആന്റോ ചാള്‍സിനു കോട്ടയം പൗരാവലി സ്വീകരണം നൽകി
കോട്ടയം: ജിന്സന് ആന്റോ ചാള്‍സിന്റെ ഓസ്ട്രേലിയയിലെ മന്ത്രിപദവി മലയാളിക്ക് അഭിമാനമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രി ജിന്സണ് ആന്റോ ചാള്‍സിനു കോട്ടയം പൗരാവലി നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ ശ്രീധരന്‍പിള്ള.
ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികള്‍ അവരുടെ കഠിനാധ്വാനത്തിലാണ് വിജയങ്ങള്‍ കൈവരിക്കുന്നത്. നഴ്സിംഗ് ജോലിക്കായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്സണ് സ്വന്തം കഠിനാധ്വാനത്തിലാണ് ഉന്നത പദവിയിലെത്തിയിരിക്കുന്നത്. ഏതു ജോലിയും ഏറ്റെടുത്താല്‍ മലയാളി അതു പൂര്‍ണ ഉത്തരവാദിത്വത്തോടെ വിജയകരമായി നിര്‍വഹിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, കെ. സുരേഷ് കുറുപ്പ്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം പൗരാവലിയുടെ മംഗളപത്രം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജിന്സണ് ആന്റോ ചാള്‍സിനു സമ്മാനിച്ചു. കോട്ടയം സിറ്റിസണ്‍ ഫോറം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബിസിഎം കോളജ്, സീക്ക് അക്കാദമി, ഓക്സിജന്‍ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പൗര സ്വീകരണം.
ജിന്സന് ആന്റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ടയത്ത് പൗരസ്വീകരണം
കോട്ടയം: ഓസ്ട്രേലിയയിലെ മന്ത്രിയായി ചുമതലേയറ്റ കോട്ടയം മൂന്നിലവ് സ്വദേശി ജിന്സന് ആന്റോ ചാള്‍സിന് ചൊവ്വാഴ്ച കോട്ടയത്ത് പൗരസ്വീകരണം നല്‍കും. കോട്ടയം സിറ്റിസണ്‍ ഫോറം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബിസിഎം കോളജ്, സീക്ക് അക്കാദമി, ഓക്സിജന്‍ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം.
ചൊവ്വാഴ്ച രാവിലെ 10.30ന് ദര്‍ശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
മാണി സി. കാപ്പന് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, കെ. സുരേഷ് കുറുപ്പ്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. എബ്രഹാം, വെട്ടിയാങ്കല്‍ സിഎംഐ,
കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
അന്നു നഴ്സ്, ഇന്നു മന്ത്രി... എൽഎഫിന്റെ സ്നേഹത്തണലിലേക്ക് ജിൻസനെത്തി
അങ്കമാലി: ഓസ്ട്രേലിയൻ മന്ത്രിക്കസേരയോളമെത്തിയ അങ്കമാലിക്കാരൻ, തനിക്കു പ്രചോദനത്തിന്റെ പാഠങ്ങൾ പകർന്ന ആതുരാലയത്തിലേക്കു വീണ്ടുമെത്തി. നന്ദി പറയാനും കരുതലും സ്നേഹവും പങ്കുവയ്ക്കാനും.
ഓസ്ട്രേലിയയിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ, ജിൻസൻ ആന്റോ ചാൾസാണു തന്റെ കരിയറിൽ വഴിത്തിരിവായ അങ്കമാലി എൽഎഫ് ആശുപത്രിയിയുടെ സ്വീകരണത്തിലേക്കെത്തിയത്.
നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുന്‍പാണ് ജിൻസൻ ആശുപത്രിയുടെ പടികളിറങ്ങിയത്. നേരേ ഓസ്ട്രേലിയയിലേക്ക്. മികവിന്റെ ഉയരങ്ങളിലേക്കു മെല്ലെ നടന്നുകയറുന്പോഴെല്ലാം എൽഎഫ് ആശുപത്രിയോടുള്ള കടപ്പാട് അദ്ദേഹം മറന്നില്ല.
നാട്ടിലെത്തുന്പോഴെല്ലാം അദ്ദേഹം ആശുപത്രിയിലുമെത്തും. പഴയ സഹപാഠികളെയും അധികൃതരെയുമെല്ലാം കാണും. ആളും ആരവവുമില്ലാതെ ഇത്രയും കാലം ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ഇക്കുറി വന്നത് മന്ത്രിയായാണെന്നത് ആശുപത്രിയുടെയും അങ്കമാലിയുടെയും ആഹ്ലാദമായി.
എൽഎഫ് ആശുപത്രിയും നഴ്സിംഗ് കോളജും ചേർന്നൊരുക്കിയ സ്വീകരണച്ചടങ്ങിൽ ബിഷപ് മാർ തോമസ് ചക്യത്ത് ജിൻസനെ പൊന്നാടയണിയിച്ചു. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എംഎൽഎ ഉപഹാരം നൽകി.
മുൻ ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി, മുൻ പ്രിൻസിപ്പൽ സിസ്റ്റർ തെൽമ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഫാ. വർഗീസ് പാലാട്ടി, ഫാ. എബിൻ കളപ്പുരക്കൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രിയ ജോസഫ്, രേണു തോമസ് എന്നിവർ പ്രസംഗിച്ചു.
പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. എൽഎഫ് ഹോസ്പിറ്റൽ ജീവിതം തനിക്ക് നൽകിയ അനുഭവങ്ങൾ, പ്രഫഷണനിലും ജീവിതത്തിലും സേവന മേഖലകളിലും വഴിവിളക്കായിരുന്നെന്ന് ജിൻസൻ പറഞ്ഞു.
ഓസ്ട്രേലിയൻ സർക്കാരിനായി നോർത്തേൺ ടെറിട്ടറിയിൽ സ്പോർട്സ്, ഡിസെബിലിറ്റി, ആർട്സ്, സീനിയേഴ്സ് എന്നീ വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുന്നത്.
എത്സമ്മ ഫിലിപ്പ് ഓസ്ട്രേലിയയില്‍ അന്തരിച്ചു
കോട്ടയം: കാഞ്ഞിരത്താനം തെക്കേക്കുറ്റ് പരേതനായ ഫിലിപ്പ് ജോര്‍ജിന്റെ ഭാര്യ എത്സമ്മ ഫിലിപ്പ്(74) ഓസ്ട്രേലിയയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് കാപ്പുന്തലയിലെ വസതിയില്‍ ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍.
പരേത മാന്നാര്‍ മുല്ലപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ഷിജു, ഷൈനി, മഞ്ജു. മരുമക്കള്‍: ടോമിച്ചന് കുര്യാക്കോസ്, അനു.
ഓസ്ട്രേലിയയിലെ മലയാളി മന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം
കൊച്ചി: പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യമലയാളി ജിന്സണ് ആന്റോ ചാള്‍സിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി. പാലാ മൂന്നിലവ് സ്വദേശിയായ ജിന്സണ് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ജിന്സണ് കൊച്ചിയില്‍ എത്തിയത്. ജിന്‍സന്റെ സഹോദരന് ജിയോ ടോം ചാള്‍സ്, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി പിആര്‍ഒ ബാബു തോട്ടുങ്കല്‍, ഫ്ലൈ വേള്‍ഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പത്തനംതിട്ട എംപി ആന്റോ ആന്റണി ജിൻസന്റെ പിതൃസഹോദരനാണ്.
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ലമെന്റില്‍ സാന്‍ഡേഴ്സ് സണ്‍ മണ്ഡലത്തില്‍നിന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിന്‍സനെ പാര്‍ട്ടി സുപ്രധാന വകുപ്പുകള്‍ നല്കി മന്ത്രിയാക്കുകയായിരുന്നു.
2012ലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വംശജന് മന്ത്രിയാകുന്നത് ഇതാദ്യമാണ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലാണ് ജിന്സണ് നഴ്സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയത്.
ഓസ്ട്രേലിയയില്‍ വാഹനാപകടം; കോട്ടയം സ്വദേശി മരിച്ചു
പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയില്‍ റോയല്‍ തോമസിന്റെ മകന് ആഷില്‍(24) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബല്‍ 22ന് രാത്രിയില്‍ ആഷിലിന്റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
റോയല്‍ പെര്‍ത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫന്‍ അങ്കമാലി പുതംകുറ്റി പടയാട്ടിയില്‍ കുടുംബാംഗം. സഹോദരന്: ഐന്‍സ് റോയല്‍.
അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയിരുന്നു. ആഷില്‍ പെര്‍ത്തിലെ ഫ്ളൈയിംഗ് ക്ലബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.
മൃതദേഹം ബുധനാഴ്ച പെര്‍ത്ത് സെന്റ് ജോസഫ് സീറോമലബാര്‍ പള്ളിയില്‍ 10.30 മുതല്‍ 11 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം 2.15ന് പാല്‍മിറയിലെ ഫ്രീമാന്റില്‍ സെമിത്തേരിയില്‍ നടക്കും.
സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം ശനിയാഴ്ച
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, കെ.ടി. ദുർഗ എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം ശനിയാഴ്ച വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും.
നാലാം വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന എയ്ഞ്ചൽ ഏലിയാസ്, 2017 മുതൽ റുബീന സുധർമന്റെ കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചുവരുന്നു. ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യം നേടിയ എയ്ഞ്ചൽ, ഏലിയാസ് മത്തായി, തങ്കി ഏലിയാസ് ദമ്പതികളുടെ മകളാണ്.
എയ്ഞ്ചൽ സെൻട്രൽ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ എക്കോ കാർഡിയോഗ്രാഫി വിദ്യാർഥിനിയാണ്. ചെറുപ്പത്തിൽ തന്നെ ജാസ് നൃത്തത്തിലൂടെ നൃത്തരംഗത്തെത്തിയ ദുർഗ പ്രശസ്ത ചലച്ചിത്രതാരവും നർത്തകനുമായ വിനീത് രാധാകൃഷ്ണന്റെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചു വരുന്നു.
കെ.ടി. അജിത്, രാധിക രാജൻ ദമ്പതികളുടെ ഏക മകളായ ദുർഗ 2017 മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നു. കൂടാതെ, തയ്ക്വാൻഡോയിൽ ജൂണിയർ ലെവൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
പുതുവർഷം ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ
തരാവ: 2024നോടു വിടപറഞ്ഞ് 2025നെ വരവേൽക്കാൻ ലോകം തയാറെടുപ്പിൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക.
ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.
ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
എജ്യുക്കേഷനിൽ പിഎച്ച്ഡി നേടി ഗീതു ബേബി
ടാസ്മേനിയ: യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിൽ നിന്ന് ഗീതു ബേബി കിഴക്കേകന്നുംകുഴിയിൽ എജ്യുക്കേഷനിൽ പിഎച്ച്ഡി കരസ്ഥമാക്കി.
എറണാകുളം അർപ്പണ അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ ബേബി സെബാസ്റ്റ്യന്റെയും കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസ് റിട്ട. അധ്യാപിക അനുവിന്റെയും മകളാണ്. സഹോദരൻ: ജിറ്റു ബേബി.
വെല്ലിംഗ്ടൺ (ന്യൂസിലൻഡ്): പസഫിക് മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ വനോതുവിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തീരത്തുനിന്ന് അല്പമകലെ കടലിലാണു ഭൂചലനമുണ്ടായത്.
57 കിലോമീറ്റർ ആഴത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇതിന്റെ പ്രകന്പനങ്ങൾ ഇതേ സ്ഥലത്തിനു സമീപമുണ്ടാവുകയും, തുടർചലനങ്ങൾ വൈകുന്നേരം വരെ തുടരുകയും ചെയ്തു.
ഫോൺ ലൈനുകളും സർക്കാർ വെബ്സൈറ്റുകളും തകരാറിലായതിനാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള യഥാർഥ ചിത്രം മണിക്കൂറുകളോളം പുറത്തുവന്നില്ല. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ കുറച്ചുവിവരങ്ങൾ അല്പസമയത്തിനുശേഷം പുറത്തുവരികയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ പോർട്ട് വിലയിലെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനത്തിന്റെ ദൃശ്യങ്ങൾ വാനുവാടു ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലിവിഷൻ കോർപറേഷൻ പങ്കുവച്ചിട്ടുണ്ട്.
പോലീസിന്റെയും ആശുപത്രികളുടെയും മറ്റു പൊതുസ്ഥാപനങ്ങളുടെയും ഫോൺ നന്പറുകൾ പ്രവർത്തിക്കുന്നില്ല എന്നാണു വിവരം. പോർട്ട് വിലയിലെ തകർന്ന കെട്ടിടങ്ങളുടെയും കാറുകളുടെയും മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കും ഗുരുതരമായ കേടുപാടുകളുണ്ട്. വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റും അഗ്നിപർവത സ്ഫോടനവും പതിവായ രാജ്യമാണ് വനോതു.
ആടിപ്പാടി മിന്നിക്കാൻ ഓസ്ട്രേലിയയിൽ നിന്നും അടിപൊളി ക്രിസ്മസ് ഗാനം
മെൽബൺ: യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്' എന്ന പേരിൽ അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തിരിക്കുന്ന മനോഹരമായ ക്രിസ്മസ് ഗാനം കുറഞ്ഞമണിക്കൂറിനുള്ളിൽ ആയിരങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ഈ ഗാനത്തിലൂടെ പുൽത്തൊഴുത്തിൽ വന്ന്പിറന്ന യേശുനാഥന്റെ ഓർമകളെ ആനന്ദനൃത്തത്തോടെ ഏറ്റുപാടി വരവേറ്റിരിക്കുകയാണ് പ്രേക്ഷകഹൃദയങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ഫാ. ജേക്കബ് ആക്കനത്ത് എംസിബിഎസ് രചന നിർവഹിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം നൽകിയ ഈ അതിമനോഹരഗാനം ആലപിചിരിക്കുന്നത് ഇംഗ്ലണ്ടിൽ നിന്ന് പ്രശസ്ത ഗായകൻ വിൽസൺ പിറവം ആണ്.
ക്രിസ്മസിന്റെ സന്തോഷം ഉള്ളിൽ നിറയ്ക്കുന്ന ഈ മനോഹരഗാനം മലയാളികളുടെ ക്രിസ്മസ് രാവുകൾക്ക് നിറമേകും എന്നതിൽ സംശയമില്ല. വളരെ വ്യത്യസ്തയുള്ള ഈണവും മനോഹരമായ വരികളും ആകർഷണിയമായ ആലാപനവും ആണ് ഈ ഗാനത്തെ വ്യത്യസ്ഥമാക്കുന്നത്.
ഭർത്താവിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം പുലർത്തുകയും ചെയ്ത അറുപത്തിരണ്ടുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച 53കാരി ഒരുവർഷത്തിനുശേഷം പിടിയിൽ.
നിർമീൻ നൗഫൽ എന്ന സ്ത്രീയാണ് ഭർത്താവായ മാംദൂദ് എമാദ് നൗഫലിനെ (62) ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കൾ ഇവർക്കുണ്ട്. മാംദൂദ് നൗഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതൽ കാണാതായിരുന്നു. ഒരു വർഷത്തിനുശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ നിർമീൻ, കൊലപാതകവിവരം സ്വയം വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്.
ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷിമൊഴിയും നൽകി. ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു പിന്നാലെ കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മൃതദേഹം മുറിച്ചശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന്റെ സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് ആസിഡ് അടക്കമുള്ളവ ഒഴിച്ച് വീടിന്റെ തറ വൃത്തിയാക്കുകയും വീടിന്റെ ടൈലുകൾ അടക്കമുള്ളവ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഭർത്താവിന്റെ മരണത്തിനു പിന്നാലെ ഈജിപ്തിലേക്കു പോയ ഭാര്യ അവിടെയുണ്ടായിരുന്ന കുടുംബവീട് അഭിഭാഷകന്റെ സഹായത്തോടെ വിറ്റു.
ഇതിനുപുറമെ ഭർത്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ ഫോണിലൂടെ നിയന്ത്രിക്കുക വഴി അയാൾ ജീവിച്ചിരിക്കുന്നതായുള്ള പ്രതീതിയും സൃഷ്ടിച്ചു. ഇയാളുടെ പങ്കാളിയായിരുന്ന ഈജിപ്തുകാരിയോട് നേരത്തെ നൽകിയിരുന്ന പണമടക്കം സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇവർ തിരികെ ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ കുറ്റം സമ്മതിച്ച നിർമീൻ നൗഫൽ ഭർത്താവ് തന്നെ പതിവായി മർദിച്ചിരുന്നതായും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. ബർവൂഡ് ലോക്കൽ കോടതി ഇവർക്കു ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തു.
വിചാരണ നേരിടാൻ പ്രതിക്കു മാനസികാരോഗ്യം ഇല്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനാൽ കോസിന്റെ വിചാരണ നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹഭാഗങ്ങൾ ഇനിയും കണ്ടെത്താത്തതും വിചാരണയ്ക്കു തടസമായി.
വിക്ടോറിയന്‍ കമ്മ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്
മെല്‍ബണ്‍: വിക്ടോറിയന്‍ കമ്മ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് സാമൂഹിക സാംസ്കാരിക തൊഴില്‍ രംഗങ്ങളില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോമലബാര്‍ രൂപതാംഗങ്ങള്‍ നല്കുന്ന സംഭാവനകളെ ആദരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അവാർഡ് നൽകിയത്.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഊര്‍ജ, കാലാവസ്ഥാ മന്ത്രി ലില്ലി ഡി. അംബ്രോസിയോ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ സര്‍ക്കാര്‍ വിപ്പ് ലീ ടാര്‍ലാമിസ്, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇവാന് മുള്ളോലന്ഡ് എംപിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മെല്‍ബണ്‍ സെന്റ് തോമസ് സിറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, മെല്‍ബണ്‍ രൂപത മുൻ ബിഷപ് മാർ ബോസ്കോ പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു നിരോധിക്കുന്ന ബിൽ ഓസ്ട്രേലിയയിലെ ജനപ്രതിനിധിസഭ പാസാക്കി. ലോകത്തുതന്നെ ആദ്യമാണ് ഇത്തരമൊരു നിയമം. ഇതിന് അന്തിമരൂപം നൽകാൻ ബിൽ സെനറ്റിന് വിട്ടു.
ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ ചെറിയ കുട്ടികൾക്കു ലഭ്യമാക്കിയാൽ 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.
പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും.
നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സ കുട്ടികളെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്
ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുണ്യാളൻസ് ജേതാക്കൾ
വെല്ലിംഗ്ടൺ: ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസൺ സമാപിച്ചു. ആവേശകരമായ ഫെെനൽ മത്സരത്തിൽ ട്രാവൻകൂർ റോയൽസിനെ പരാജയപ്പെടുത്തി തൃശൂർ പുണ്യാളൻസ് ജേതാക്കളായി.
റോയൽസ് ഉയർത്തിയ 104 റൺസ് 18.5 ഓവറിൽ മറികടന്നാണ് തൃശൂർ പുണ്യാളൻസ് കിരീടം ചൂടിയത്. തൃശൂർ പുണ്യാളൻസ്, ട്രാവൻകൂർ റോയൽസ്, വാളയാർ റിനോസ്, അങ്കമാലി ടൈറ്റൻസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
2021ൽ ഹൈറേഞ്ച് വാരിയർസ്, 2022ൽ ട്രാവൻകൂർ റോയൽസ്, 2023ൽ പാലാ കൊമ്പൻസ് എന്നിവരാണ് കഴിഞ്ഞ സീസണുകളിൽ കിരീടമണിഞ്ഞത്. പ്രധാന കോഓർഡിനേറ്റർമാരായ ഡിജോ ജോൺ, ചെസിൽ സോജൻ എന്നിവരാണ് ടൂർണമെന്റിന്റെ നടത്തിപ്പിന് ചുക്കാൻ പിടിച്ചത്.
ഈ സീസൺ വിജയിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായും കൂടുതൽ ടീമുകളെയും കളിക്കാരെയും കമ്യൂണിറ്റി പങ്കാളിത്തത്തെയും അടുത്ത സീസണിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
പെർത്ത്: പെർത്തിലെ പ്രമുഖ അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം. ബേക്കർ ഹൗസിൽ ചേർന്ന12-ാമത് വാർഷിക പൊതുയോഗത്തിലാണ് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ബിനോജ് മാത്യു (പ്രസിഡന്റ്), ബോണി എം. ജോർജ് (സെക്രട്ടറി), ഐസക് അനൂപ് (ട്രെഷറർ), ബേബിമോൾ (വൈസ് പ്രസിഡന്റ്), തോമസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ ആർട്സ് സെക്രട്ടറിമാരായി സീമ സുജിത്, റിൻസ് ജോയ്, സ്പോർട്സ് സെക്രട്ടറിമാരായി സോണി തോമസ്, വിഷാൽ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂടുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പികാൻ വിവിധ കമ്മിറ്റികളിലായി അഭിലാഷ്, അനിൽ, ബിജോയ്, ബേബിച്ചൻ, ജോ പ്രവീൺ, റിച്ചി, സുജിത്, രമ്യ, ബിബി, റീജ, റ്റീന എന്നിവരെ തെരഞ്ഞെടുത്തു. മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് സുജിത് എബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റിച്ചി വാർഷിക റിപ്പോർട്ടും ട്രെഷറർ ബിജോയ് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു യോഗം പാസാക്കി. പെർത്തിലെ കുടിയേറ്റ മലയാളികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്യൂമ ഓരോ വർഷവും വ്യത്യസ്തമായ നിരവധി പരിപാടികളാണ് അവതരിപ്പിക്കാറുള്ളത്.
കഴിഞ്ഞവർഷം നമ്മൾ തുടക്കം കുറിച്ച പ്യൂമ ആർട്ട്സ് അക്കാഡമിക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നൂറോളം കുട്ടികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡാൻസ് (ഡോളർ ഒന്‍പത്) പരിശീലിപ്പിക്കുകയും അവർക്ക് കേരളത്തിലെ സിനിമാ താരങ്ങൾക്കും പിന്നണി ഗായകർക്കും ഒപ്പം വേദികൾ പങ്കിടാനുള്ള അവസരവും ഒരുക്കിയിരുന്നു.
പ്യൂമ ആർട്സ് അക്കാദമിയുടെ നാടകം ആനവാരിയും പൊൻകുരിശും വലിയ സ്വീകാര്യതയാണ് പെർത്ത് മലയാളിക്ക് ഇടയിൽ നിന്നും ലഭിച്ചത്. കൂടാതെ വർക്കിംഗ് വുമൺസിനായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൂമ്പാ ക്ലാസുകളും നടത്തുന്നു.
കഴിഞ്ഞവർഷം ഓസ്ട്രേലിയയിലും നാട്ടിലുമായി ഏകദേശം ഒൻപതിനായിരത്തോളം ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകി. കൂടാതെ സോക്കർ ടൂർണമെന്റ് ഇന്റർനാഷണൽ വുമൺസ് ഡേ, വ്യത്യസ്ത ഭാഷകളിൽ പൂമ സ്റ്റാർ സിംഗർ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും മുടങ്ങാതെ എല്ലാ വർഷവും നടത്തിപ്പോരുന്നു.
475 അധികം കുടുംബങ്ങൾ അംഗങ്ങളായുള്ള പെർത്തിലെ പ്രധാന അസോസിയേഷനാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. നിങ്ങൾ നൽകിവരുന്ന സഹകരണം മാത്രമാണ് ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രചോദനമാകുന്നതെന്ന് സംഘാടകർ പറഞ്ഞു.
എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ
തിരുവനന്തപുരം: കോമണ്‍വെൽത്ത് പാർലമെന്ററി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ. കോമണ്‍വെൽത്ത് പാർലമെന്ററി കോണ്‍ഫറൻസ് വ്യാഴാഴ്ചവരെയാണ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്നത്.
അംഗരാജ്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം, മികച്ച ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. കോമണ്‍വെൽത്ത് രാജ്യങ്ങളിലെ നിയമനിർമാണ സഭകൾ അംഗങ്ങളായ, ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷൻ.
ഇന്ത്യൻ പാർലമെന്റ് പ്രതിനിധികളും സംസ്ഥാന നിയമനിർമാണ സഭകളിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക
സിയന്ന: ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സിയന്നയിലെ അക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റെ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദിനാൾ അഗസ്തോ പൗളോ ലോജുഡിച്ചെ നിർവഹിച്ചു.
ഇറ്റലി സീറോ മലങ്കര സമൂഹത്തിന്റെ വികാരി ഫാ. ബനഡിക്റ്റ് കുര്യൻ, സിയന്ന രൂപതയിൽ സേവനം ചെയുന്ന മലയാളി വൈദികർ, സന്യാസിനികൾ, വിശ്വാസി സമൂഹവും ഏറെ സന്തോഷത്തോടെയും പ്രാർഥനയോടെ പരിപാടികളിൽ പങ്കെടുത്തു. ഇനിമുതൽ സിയന്നയിലെ മലയാളം കുർബാനകൾ ഈ പള്ളിയിൽ ആയിരിക്കും നടക്കുക.
മാസത്തിലെ അവസാന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ദിവ്യബലി ഉണ്ടായിരിക്കും. സിയന രൂപതയിലെ ഇന്ത്യൻ സമൂഹത്തതിന്റെ ചുമതലയുള്ള ഫാ. ലിയോ വെമ്പിൽ പരിപാടികൾക്കു നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: +39 3313854576
ന്യൂസിലൻഡ് എഡ്യുക്കേഷൻ ഫെയർ 29ന് കൊച്ചിയിൽ
കണ്ണൂർ: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് എഡ്യുക്കേഷൻ ഫെയർ 29 ന് കൊച്ചിയിൽ നടക്കും.
മറൈൻ ഡ്രൈവിലെ താജ് വിവാന്റ ഹോട്ടലിൽ എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഗ്രീൻ ലിസ്റ്റ് ഫോക്കസ് ചെയ്തുള്ള കോഴ്സുകളെപ്പറ്റി വിദ്യാർഥികൾക്കു മനസിലാക്കാനും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി, കോളജ് പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും വിദ്യാർഥികൾക്കുള്ള അവസരമാണിത്. ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
രാവിലെ 10 മുതൽ നാലു വരെയാണ് ഫെയർ. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നേരിട്ടു പ്രവേശനമൊരുക്കി ഗ്ലോബൽ എഡ്യുക്കേഷൻ
കൊച്ചി: എൻജിനിയറിംഗ് കോഴ്സുകളിൽ ലോകറാങ്കിംഗിൽ 37-ാം സ്ഥാനത്തും ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തുമുള്ള മൊണാഷ് യൂണിവേഴ്സിറ്റിയിൽ നേരിട്ട് എൻജിനിയറിംഗ് പ്രവേശനം നേടാൻ കൊച്ചി കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷൻ അവസരമൊരുക്കുന്നു.
ഇതിന്റെ ഭാഗമായി മൊണാഷ് യൂണിവേഴ്സിറ്റിയുടെ എൻജിനിയറിംഗ് റിക്രൂട്ട്മെന്റ് സ്പെഷലിസ്റ്റ് വൺ ടു വൺ അഡ്മിഷൻ ആൻഡ് സ്കോളർഷിപ് കൗൺസലിംഗ് ഇന്ന് കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷനിൽ നടക്കും.
പ്ലസ്ടുവിനുശേഷം മികച്ച എൻജിനിയറിംഗ് കോഴ്സുകൾക്കായി ശ്രമിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി റിക്രൂട്ട്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 9020 500700.
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ 26ന് (ശനി) ഐലൻഡ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും. തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ 27ന്
വെല്ലിംഗ്ടൺ: വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാൾ ഈ മാസം 27ന് ഐലന്റ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞു, പ്രസുദേന്തിവാഴ്ച, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
മലയാളികൾ കൂടുതൽ വസിക്കുന്ന ഈ പ്രദേശത്ത് മെൽബൺ രൂപത ന്യൂസിലൻഡിൽ ആദ്യമായി നിയമിച്ച വൈദീകൻ ഫാ. ജോസഫിന്റെ കാർമികത്വത്തിൽ എല്ലാ ദിവസവും മലയാളം കുർബാനയും മറ്റു തിരുകർമങ്ങളും ഉണ്ടായിരിക്കുന്നത് മലയാളികൾക്ക് ആശ്വാസകരമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0091-9447038129.
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നവംബര്‍ 23ന് നിര്‍വഹിക്കും.
മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ് ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍,
യുകെ പ്രസ്റ്റണ്‍ രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപും നിയുക്ത കര്‍ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്ബെന് ആര്‍ച്ച്ബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ്,
കാന്‍ബെറ ആര്‍ച്ബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന്‍ ഹൊവല്‍, ഓസ്ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ് അമേല്‍ ഷാമോന് നോണ, ഓസ്ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ് ആന്റെറായിന് ചാര്‍ബെല്‍ ടരാബെ, ഓസ്ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്,
ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്, മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയിലെ വൈദികര്‍, ഓസ്ട്രേലിയയില്‍ മറ്റു രൂപതകളിലെ മലയാളി വൈദികര്‍,
ഫെഡറല്‍ - സ്റ്റേറ്റ് മന്ത്രിമാര്‍, എംപിമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യൂം സിറ്റി - വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്സ് എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 23ന് രാവിലെ ഒന്‍പതിന് പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30ന് കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം കൂദാശക്കായി ഒരുങ്ങുന്നത്.
2013 ഡിസംബര്‍ 23നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാര്‍ രൂപതയായി മെല്‍ബണ്‍ സെന്റ് തോമസ് സീറോമലബാര്‍ രൂപത പ്രഖ്യാപിച്ചത്.
രൂപതാസ്ഥാപനത്തിന്റെ പത്താം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സീറോമലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രല്‍ ദേവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്.
550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം.
2020 ജൂലൈ മൂന്നിന് മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്കോ പുത്തൂര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിംഗില്‍ ഹ്യൂം ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍ കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്.
1711 സ്ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില്‍ ഉണ്ടായിരിക്കും.
പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.
500 ഓളം പേര്‍ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ കണ്സ്ട്രെക്ഷന് ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്‍കിയിരുന്നത്.
മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മം നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നതോടൊപ്പം കത്തീഡ്രല്‍ ദേവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, കത്തീഡ്രല്‍ വികാരി വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.
ന്യൂകാസിൽ പള്ളിയിൽ തിരുനാൾ 25 മുതൽ
സിഡ്നി: ന്യൂകാസിൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ മാസം 25, 26, 27 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിനൊരുക്കമായ നൊവേന 17ന് ആരംഭിക്കും.
ദിവസവും വെെകുന്നേരം ആറിന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 25ന് പൂർണദിന ആരാധനയും ഉണ്ടായിരിക്കും. 26ന് വെെകുന്നേരം 5.30ന് മെയ്റ്റ്ലൻഡ് - ന്യുകാസിൽ രൂപത മെത്രാൻ ബിഷപ് മൈക്കിൾ കെന്നഡി കൊടിയേറ്റം നിർവഹിക്കും.
ഫാ. തോമസ് ചിറക്കൽ, ഫാ. ജോർജ് അന്തികാട്ട് എന്നിവർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
തിരുനാൾ ദിനമായ 27ന് രാവിലെ 10.30ന് ആഘോഷപൂർവമായ തിരുനാൾ ദിവ്യബലിയിൽ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ മുഖ്യകാർമികനായിരിക്കും. തുടർന്ന് നടത്തുന്ന പ്രദക്ഷിണത്തിൽ ഇടവകാഗങ്ങളെല്ലാം അണിചേരും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഫാ. ജോണ്‍ പുതുവ, കൈക്കാരന്മാരായ ജോയ് ഭരണികുളങ്ങര, ജിജോ ജയിംസ്, തിരുനാൾ കണ്‍വീനർ സിറോഷ് ജേക്കബ്, ജോയിന്റ് കണ്‍വീനർമാരായ ജോസഫ് ജോർജ്, ജെൽസണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിലുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഉരുൾപൊട്ടൽ: 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബണ്‍ സീറോമലബാർ രൂപത
മെൽബണ്‍: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ
(82 ലക്ഷം രൂപ) നൽകാൻ സാധിച്ചുവെന്ന് മെൽബണ്‍ സീറോമലബാർ രൂപത അധ്യക്ഷൻ ജോണ്‍ പനംതോട്ടത്തിൽ സർക്കലുറിലൂടെ അറിയിച്ചു.
രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകൾക്കായി നൽകിയത്.
സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അചഞ്ചലമായ പിന്തുണയ്ക്കും അനുകന്പയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി പറയുന്നുവെന്നും സർക്കുലറിലൂടെ പിതാവ് അറിയിച്ചു.
ഒരു ദശാബ്ദത്തിന്റെ സിംഫണിയുമായി സിഡ്നി സിഎസ്ഐ ഇടവക
സിഡ്നി: ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്നിയിലെ സംഗീത പ്രേമികൾ.
2024 ഒക്ടോബർ 19, ശനിയാഴ്ച വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ഈ പരിപാടി നടക്കുന്നത് ഹോസ്റ്റൻ പാർക്കിലുള്ള ഇൻസ്പെയർ ചർച്ചിൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വച്ചാണ്. അവരെല്ലാം ഒന്നാകണം എന്ന മോട്ടോയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിഡ്നി സിഎസ്ഐ ഇടവക നിരവധി വിഭാഗങ്ങളുടെ യൂണിയനിൽ നിന്ന് രൂപീകരിച്ച ഒരു യുണൈറ്റഡ് പ്രൊട്ടസ്റ്റന്റ് സഭയാണ്.
സഭയെ ഇന്ന് നയിക്കുന്നത് റവ. അനീഷ് സുജനാണ്. സംഗീതം മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടെ വൈവിധ്യവുമായി ഫുഡ് ട്രക്കുകളും ആഘോഷത്തിന് മാറ്റു കൂട്ടുന്നു.
ഓണാഘോഷം സംഘടിപ്പിച്ച് എൻബിഎംഎ
ബ്രിസ്ബെയ്ൻ: നോർത്ത് ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷൻ (എൻബിഎംഎ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ "പൂവിളി 2024' എന്ന പേരിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു.
500-ലധികം അതിഥികൾ പങ്കെടുത്ത ആഘോഷം കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരു വിപുലമായ പ്രദർശനമായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ലൂക്ക് ഹോവാർത്ത് എംപി നിർവഹിച്ചു. കേരള തനിമയെയും പാരമ്പര്യത്തെയും സംരക്ഷിക്കുവാൻ എൻബിഎംഎ വഹിക്കുന്ന അർപ്പണ ബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.
എൻബിഎംഎ പ്രസിഡന്റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ വേദിപങ്കിട്ടു.
മുപ്പതിൽ പരം വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങൾ ഉൾക്കൊള്ളിച്ചു വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ഓണസദ്യയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
500-ലധികം ആളുകൾക്ക് ഓണസദ്യ തയാറാക്കി വിളമ്പി. കേരളത്തിന്റെ കലാപാരമ്പര്യത്തിന്റെ ഉജ്വലമായ പ്രദർശനമായിരുന്നു എൻബിഎംഎ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് മുപ്പതോളം മലയാളി മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിര നൃത്തം കാണികളുടെ മനം കവർന്നു.
മഹാബലിയുടെ വരവ് അനുസ്മരിച്ചുകൊണ്ട് ആചാരപരമായ മാവേലി വരവേൽപ്പ് പരിപാടിയുടെ മറ്റൊരു ആകർഷണമായിരുന്നു. പതിനേഴംഗങ്ങൾ അടങ്ങിയ ചെണ്ടമേള സംഘത്തിന്റെ അരങ്ങേറ്റവും പ്രസ്തുത ചടങ്ങിൽ നിറവേറ്റി ഒപ്പം ചെണ്ടമേളത്തിന്റെ താളങ്ങൾ പരിപാടിക്ക് ഊർജം പകർന്നു നൽകി.
അതേസമയം കുട്ടികളും മുതിർന്നവരും അണിനിരന്ന സ്റ്റേജ് പെർഫോമൻസ് സമൂഹത്തിനുള്ളിലെ വൈവിധ്യമാർന്ന പ്രതിഭകളുടെ മിന്നുന്ന പ്രദർനമായിരുന്നു.
പരിപാടിയുടെ വിജയത്തിൽ നോർത്ത് ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ എന്നിവർ തിരശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ഫിലിപ്പ് വളരെ ആവേശത്തോടെയും സർഗാത്മകതയോടെയും കലാ- സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു.
ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യൂകാസില്‍: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ ഗാനരൂപത്തില്‍ തയാറാക്കിയ ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സെന്റ് മേരീസ് സീറോമലബാര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോണ്‍ പുതുവയാണ് ആല്‍ബം റിലീസ് ചെയ്തത്.
കത്തോലിക്കാ സഭയിലെ ബൈബിളിലെ 73 പുസ്തകങ്ങള്‍ ഗാനരൂപത്തില്‍ തയാറാക്കുന്നത് തന്റെ ഒരു സ്വപ്നം കൂടിയായിരുന്നുവെന്ന് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ച് ആമുഖ പ്രാര്‍ഥനയും നടത്തിയ റവ. ഡോ. ജോണ്‍ പുതുവ പറഞ്ഞു.
ബിജു മൂക്കന്നൂര്‍ സംഗീതവും കുര്യാക്കോസ് വര്‍ഗീസ് പശ്ചാത്തല സംവിധാനവും ഹെര്‍ഷല്‍ ചാലക്കുടി എഡിറ്റിംഗും നിര്‍വഹിച്ച ഈ ഗാനം ആലപിച്ചത് അങ്കമാലി മെലഡീസ് മ്യൂസിക് ആൻഡ് ഡാന്‍സ് അക്കാഡമിയിലെ വിദ്യാര്‍ഥികളാണ്.
ഫാ. ജോണ്‍ പുതുവയുടെ യുട്യൂബ് ചാനലില്‍ ഗാനം കാണാം.
മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗായിക ശ്രേയ ജയദീപും കെസ്റ്ററും ഒരുമിച്ച് അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന് നടക്കും.
ലൈറ്റ് ഹൗസ് കമ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വെെകുന്നേരം ആറു മുതൽ 8.30 വരെയാണ് പരിപാടി നടക്കുകയെന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു.
വേദി: Lighthouse Community and Event Centre, Forest Lake, Queensland.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ഫിലിപ്പ് - 0490 785 756, പോൾ വർഗീസ് - 0423 405 819.
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടുംബവുമൊത്ത് ഓസ്ട്രേലിയയിൽ. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയിൽ എത്തിയത്.
മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ഒരാഴ്ചത്തെ സന്ദർശനമാണ് തീരുമാനിച്ചിട്ടുള്ളത്.
ഓസ്ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്റോ ചാൾസ്
കോട്ടയം: യുകെ പാര്‍ലമെന്റിലേക്ക് കൈപ്പുഴ സ്വദേശി സോജന് ജോസഫ്, കേംബ്രിഡ്ജ് മേയറായി ആര്‍പ്പൂക്കര സ്വദേശി ബൈജു തിട്ടാല, യുഎസ് ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയറായി നീണ്ടൂര്‍ സ്വദേശി റോബിന് ഇലക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റൊരു കോട്ടയംകാരന് മലയാളി കൂടി ചരിത്രം രചിക്കുന്നു.
പാലാ മൂന്നിലവ് പുന്നത്താനായില് ചാള്‍സ് ആന്റണി-റിട്ട. അധ്യാപിക ഡെയ്സി ചാള്‍സ് ദമ്പതികളുടെ മകനും ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനുമായ ജിന്സണ് ആന്റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജിന്സണ് നഴ്സിംഗ് പാസായി ഓസ്ട്രേലിയയില്‍ ജോലി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെ രജിസ്റ്റേര്‍ഡ് നഴ്സായിരുന്ന ജിന്സണ് പിന്നീട് എംബിഎ നേടി. ഇപ്പോള്‍ നോര്‍ത്ത് ടെറിട്ടറി ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിന്റെ ഡയറക്ടറാണ് ജിന്സണ്.
വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ജിന്സണ് സമയം കണ്ടെത്തി. ഈ മികവാണ് നോര്‍ത്തേണ്‍ ടെറിട്ടറിയുടെ മുഖ്യമന്ത്രി ലിയ ഫിനാഖിയാരോയുടെ ശ്രദ്ധയില്‍ ജിന്‍സണിനെ എത്തിച്ചത്.
ജിന്‍സണിന്റെ പിതാവ് ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സഹകരണ ബാങ്ക് ജീവനക്കാരനും സഹകരണ മേഖലയിലെ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. അമ്മ ഡെയ്സി ചാള്‍സ് ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്എസ്എസില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജിന്‍സണിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെയാണ് ചാള്‍സും ഡെയ്സിയും ഓസ്ട്രേലിയയിലേക്കു പോയത്. നഴ്സായ ജിന്‍സണിന്റെ ഭാര്യ അനുപ്രിയയും മെഡിക്കല്‍ വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.
എയ്മി, അന്ന എന്നീ രണ്ടു മക്കളുമുണ്ട്. ജിൻസന്റെ സഹോദരങ്ങള്‍ രണ്ടു പേരും ഡോക്ടര്‍മാരാണ്. അനിയന് ഡോ. ജിയോ ടോം ചാള്‍സ് ഡെന്റിസ്റ്റാണ്. പാലായില്‍ സ്വന്തമായി മള്‍ട്ടി സ്പെഷാലിറ്റി ഡെന്റല്‍ സെന്റര്‍ നടത്തുന്നു.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കണ്‍സല്‍ട്ടന്റ് ഓര്ത്തോഡോന്റിസ്റ്റുമാണ്. സഹോദരി ഡോ. അനിറ്റ് കാതറിന് ചാള്‍സ് മാര്‍ സ്ലീവാ മെഡിസിറ്റി ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ്.
അനിറ്റിന്റെ ഭര്‍ത്താവ് ഡോ. സണ്ണി ജോണും മാര്‍ സ്ലീവായില്ത്തന്നെയാണ്. ഡോ. ജിയോയുടെ ഭാര്യ മായ ജിയോ തൃശൂര്‍ വിമല കോളജിലെ അസി. പ്രഫസറാണ്.
ഓസ്ട്രേലിയയ്ക്ക് മലയാളി മന്ത്രി; കായികമന്ത്രിയായി ജിന്സണ് ചാള്‍സ്
പാലാ: ഓസ്ട്രേലിയയില്‍ മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന് ജിന്സണ് ചാള്‍സ്. ഓസ്ടേലിയയില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്സണ് ചാള്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ടെറിട്ടറി റീജണല്‍ അസംബ്ലിയിലാണ് ഇദ്ദേഹം മന്ത്രിയായത്.
മൂന്നിലവ് സ്വദേശി ജിന്സണ് ചാള്‍സ് പുന്നത്താനായില് ചാള്‍സ് ആന്റണിയുടെയും ഡെയ്സി ചാള്‍സിന്റെയും പുത്രനാണ്. സ്പോര്‍ട്സ് സാസ്കാരിക വകുപ്പിന്റെ ചുമതല ജിന്സണ് ലഭിക്കും. ഓസ്ട്രേലിയയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്നുമാണ് ജിന്സണ് വിജയിച്ചത്.
എട്ട് വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രതിനിധിയും മന്ത്രിസഭയിലെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വെര്‍ഡര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്സണ് തിരിച്ചുപിടിച്ചത്.
നഴ്സിംഗ് മേഖലയില്‍ ജോലി നേടി 2011ല്‍ ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റൽ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്.
ന്യൂകാസില്‍ പള്ളിയില്‍ ഇനി കുട്ടികളുടെ ചെണ്ട കൂട്ടം
ന്യൂകാസില്‍: ന്യൂകാസില്‍ സെന്റ് മേരീസ് സീറോമലബാര്‍ മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്റെ താളം. കീഴില്ലം അരുണ്‍ കൃഷ്ണ എന്ന ചെണ്ട വിദ്വാന്റെ നേതൃത്വത്തില്‍ ആണ് പത്തോളം കുട്ടികള്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
വികാരി ഫാ. ജോണ്‍ പുതുവ മുഖ്യാതിഥിയായി. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തൊടുവിലാണ് ഇവര്‍ അരങ്ങിലെത്തുന്നത്.
അമല്‍ ബിനോയി, അലന് ബിനോയി, റോഷന് ലിജു, ഷോണ്‍ ബിജു, സ്റ്റീവ് ബിജു, ജിനോ ജോജി, ഫ്റഡറിക് ബിജോ, അലക്സ് ബോബി, സ്റ്റീവ് സനീഷ്, ദാനിയേല്‍ ജോമോന് എന്നിവരാണ് കുട്ടി ചെണ്ട കൂട്ടത്തിലെ അംഗങ്ങള്‍.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ ന്യൂകാസിലില്‍ ജനപ്രിയമാക്കാന്‍ മുതിര്‍ന്നവരുടെ ന്യൂകാസില്‍ ബീറ്റ്സിനു പുറമെയാണ് കുട്ടികളുടെയും ചെണ്ടകൂട്ടം എത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പ വാനിമോയിലെത്തിയത് ഒരു ടൺ മരുന്നുമായി
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഇന്നലെ എത്തിയത് ഒരു ടൺ മരുന്നും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി.
തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. നിരക്ഷരരും ദരിദ്രരുമായ 11,000 പേരാണ് തലസ്ഥാനനഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലുള്ളത്.
അർജന്റീനയിൽനിന്നുള്ള നിരവധി മിഷനറിമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് ഈ ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നത്. മേഖലയിലെ മിഷനറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി.
വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാനനഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ ഇന്ന് കിഴക്കൻ ടിമോറിലേക്കു തിരിക്കും. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. 13ന് വത്തിക്കാനിലേക്ക് മടങ്ങും.
ഓണസ്മരണകളുണർത്തി "ശ്രാവണം പൊന്നോണം' റിലീസ് ചെയ്തു
മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം ’ശ്രാവണം പൊന്നോണം ’ ഓഗസ്റ്റ് 29 നു റിലീസ് ചെയ്തു.
മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം , പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം , സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും അനിര്‍വചനീയമായ സംഗീത വിസ്മയം ഒരുക്കുന്നു .
ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . ശ്രീകുമാർ എടപ്പോൺ രചനയും , സതീഷ് വിശ്വ സംഗീതസംവിധാനവും , രഞ്ജിത്ത് രാജൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ് .
target=_blank>Sravanam Ponnonam# ശ്രാവണം പോന്നോണം #MG SreeKumar#Latest Onam Hit Song2024 #Shibu Paul# Australia
സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം നടത്തി
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുപ്പതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ഓണാഘോഷം നടത്തിയത്.
വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയോടെ വിപുലമായ ആഘോഷ പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഫാ. ജിം, ഫാ. സിജോ, ഫാ. രഞ്ജിത്, സിസ്റ്റർ ഡെൽമ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
അസോസിയേഷൻ ഭാരവാഹികളായ ജിജു ജോർജ്, ജെബി ആന്റണി, അഡ്വ.ജോഷി മണിമല, സാജൻ എബ്രാഹം, ഡോ. സജി ജോൺ, ജോസി സാജൻ, പ്രവീൺ തൊഴുത്തുങ്കൽ, സൈമൺ ഇരുദയരാജ്, ജിജി, സക്കറിയ, സീത മനു, സിനു ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ക്വീൻസ്ലാൻഡിൽ സംഘടിപ്പിച്ചു
ക്വീൻസ്ലാൻഡ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യഅതിഥിയായി പങ്കെടുത്തു. വർണശബളമായ ഘോഷയാത്രയും സംസ്കാരിക സമ്മേളനവും നടന്നു.
ചടങ്ങിൽ ഐഒസി ക്വീൻസ്ലാൻഡ് പ്രസിഡന്റ് നീയോട്ട്സ് വക്കച്ചൻ സ്വാഗതം പറയുകയും ഓൾ ഓസ്ട്രേലിയ ഐഒസി കോഓർഡിനേറ്റർ സി.പി. സാജു അധ്യക്ഷത വഹിക്കുകയും ചെയ്തു. ബെന്നി ബഹനാൻ എംപി മുഖ്യ പ്രഭാഷണം നടത്തി.
ഐഒസി നാഷണൽ സെക്രട്ടറി സോബൻ തോമസ് ആശംസകൾ അറിയിച്ചു. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിസ്വാർഥമായ സേവനം കാഴ്ചവച്ച ഒൻപത് മലയാളികളെ ആദരിച്ചു. ഐഒസി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്റ് കിഷോർ എൽദോ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
കമ്മിറ്റിയംഗങ്ങളായ അഡ്വ. ഷാമോൻ പ്ലാംകൂട്ടത്തിൽ, മനോജ് തോമസ്, സിബി മാത്യു, ജോജോസ് പാലക്കുഴി, ബിബിൻ മാർക്ക്, സിബിച്ചൻ കാറ്റാടിയിൽ, ജോഷി ജോസഫ്, റിജു ചെറിയാൻ തുടങ്ങിയവരും പരിപാടി സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടിയുമായി ഓസ്ട്രേലിയ
കാൻബറ: വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ നടപടി. കുടിയേറ്റം കോവിഡ് കാലത്തിനു മുന്‍പത്തെ നിലയിലേക്ക് എത്തിക്കാൻ വേണ്ടിയാണിത്.
2025 വർഷത്തിൽ 2,70,000 വിദ്യാർഥികളെയേ സ്വീകരിക്കൂ എന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. കോവിഡിനു ശേഷം വിദ്യാർഥികളെ സ്വീകരിക്കുന്നതിൽ ഇളവുണ്ടായിരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പഠനത്തിനെത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2024 വർഷം 7,17,500 വിദേശികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്.
പെർത്ത് സീറോമലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയെ നിയമിച്ചു
പെർത്ത്: പെർത്തിൽ സീറോമലങ്കര കത്തോലിക്കാ പള്ളിയിലെ പുതിയ വികാരിയായി ഫാ. ജോൺ കിഴകേക്കര (ബാബു അച്ഛൻ) നിയമിതനായി. പുനലൂർ സ്വദേശിയായ ഫാ. ജോൺ കിഴകേക്കര തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തുവരികയായിരുന്നു.
പെർത്ത് ആർച്ച്ബിഷപ് തിമോത്തി കോസ്റ്റീലോയുടെ ക്ഷണപ്രകാരം കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് പെർത്തിലെ മലങ്കര വിശ്വാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് വികാരിയെ നിയമിച്ചത്.
2015 മുതൽ മലങ്കര ക്രമത്തിൽ മൂന്നുമാസത്തിൽ ഒരിക്കൽ കുർബാനകൾ നടക്കുന്നുണ്ടായിരുന്നു. അഡ്ലൈഡിൽ നിന്നും ബ്രെസ്നിൽ നിന്നും വൈദികർ എത്തി കുർബാന അർപ്പിക്കുകയായിരുന്നു.
പെർത്തിൽ മൈടാവെയിൽ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പാരിഷിൽ (Saint Francis of Assisi Parish6 Lilian Rd, Maida Vale WA 6057) എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3.30ന് കുർബാന ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ ജോൺ - 047 028 7634, ഷിജോ തോമസ് - 046 830 7171.
ഡോ. ജനാർദ്ദന റാവു അന്തരിച്ചു
മെൽബൺ: 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനുമായിരുന്ന ഡോ. ജനാർദ്ദന റാവു(86) അന്തരിച്ചു.
"എ സർജൻ & കോൺസൽ ജനറൽ - എ മെഗ്രന്റ് എക്സ്പീരിയൻസ്' എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവതകഥ പുറത്തിറങ്ങിയിരുന്നു.