വിയർത്ത് ഹൈറേഞ്ച്
Friday, May 3, 2024 12:05 AM IST
നെടുങ്കണ്ടം: എന്നും മഴമേഘങ്ങള്‍; ഇന്ന് പെയ്യും, നാളെപ്പെയ്യും എന്ന പ്രതീക്ഷയില്‍ ഹൈറേഞ്ചിലെ ജനങ്ങള്‍ കണ്ണുംനട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം. ഇടയ്ക്കിടെ വിയര്‍പ്പുകണങ്ങള്‍പോലെ വല്ലപ്പോഴുമുള്ള ചാറ്റല്‍ മാത്രം. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളും സസ്യങ്ങളും ചൂടില്‍ വെന്ത് നീറുകയാണ്. കാര്‍ഷികമേഖല അപ്പാടെ കരിഞ്ഞുണങ്ങി. നീര്‍ച്ചാലുകളും പുഴകളും തോടുകളും ചെക്കുഡാമുകളും വറ്റിവരണ്ടതോടെ ജനം വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

കൃഷി ഏതാണ്ട് പൂര്‍ണമായി നശിച്ചതോടെ ആത്മഹത്യയുടെ വക്കിലാണ് കര്‍ഷകര്‍. ഉടുമ്പന്‍ചോല താലൂക്കിലാണ് ഇത്തവണ വേനല്‍ച്ചൂട് രൂക്ഷമായത്. എല്ലാ ദിവസവും 32 മുതല്‍ 38 ഡിഗ്രി വരെയാണ് ചൂട്. രാവിലെ ആറിന് ആരംഭിക്കുന്ന ഉഷ്ണം പാതിരാവരെ നീണ്ടുനില്‍ക്കും.

ജോലിചെയ്യാനോ ഉറങ്ങാനോ കഴിയാത്ത സാഹചര്യമാണ് ഹൈറേഞ്ചില്‍. കൊച്ചുകുട്ടികളും പ്രായമായവരും കിടപ്പുരോഗികളുമാണ് ഇതുമൂലം കൂടുതല്‍ വിഷമിക്കുന്നത്. മിക്ക വീടുകളിലെയും കുടിവെള്ള സ്രോതസുകള്‍ പൂര്‍ണമായും വറ്റി. സമീപ പ്രദേശങ്ങളിലെ പുഴകളും വറ്റിയതോടെ കുളിക്കാനും വീട്ടാവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിനായി പരക്കംപായുകയാണ് ജനങ്ങള്‍.

പ്രധാന വരുമാന മാര്‍ഗമായ ഏലച്ചെടികള്‍ ഇപ്പോള്‍ത്തന്നെ 70 ശതമാനത്തോളം കരിഞ്ഞുണങ്ങി. മറ്റ് കൃഷികളായ കുരുമുളക്, കാപ്പി, പച്ചക്കറികള്‍, വാഴ തുടങ്ങിയവയെയെല്ലാം വേനല്‍ പ്രതികൂലമായി ബാധിച്ചു. ഉടുമ്പന്‍ചോലയില്‍ മാത്രം ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചിട്ടുള്ളത്. ഇതിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയും ജനജീവിതത്തെ ദുഃസഹമാക്കുന്നു. അടുത്ത സീസണില്‍ കൃഷി പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനോടൊപ്പം മേഖലയിലെ മൊട്ടക്കുന്നുകള്‍ക്കും പുല്‍മേടുകള്‍ക്കും തീപിടിച്ചതോടെ വന്യമൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വിതയ്ക്കുകയാണ്.

കാലിവളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയിട്ടുള്ള കര്‍ഷകര്‍ക്ക് പുല്ല് ലഭ്യമല്ലാത്തത് വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. മുമ്പ് മഴനിഴല്‍ പ്രദേശമായി കണ്ടെത്തിയിരുന്ന മേഖലകളില്‍ ഇപ്പോള്‍ കൊടും വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.