വേനൽ മഴയിൽ ആഢ്യൻപാറയിലും കോഴിപ്പാറയിലും മലവെള്ളപാച്ചിൽ
1561151
Tuesday, May 20, 2025 7:33 AM IST
നിലമ്പൂര്‍: അപ്രതീക്ഷിതമായി ആഢ്യന്‍പാറ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് അഢ്യന്പാറയിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴയില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ആഢ്യന്‍പാറ ജലവിനോദ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളുണ്ടായിരുന്നെങ്കിലും ലൈഫ്ഗാര്‍ഡുമാരുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മലപ്പെള്ളപ്പാച്ചില് തുടങ്ങിയപ്പോള്‍ തന്നെ സഞ്ചാരികളെ സ്ഥലത്ത് നിന്ന് മാറ്റിയതിനാല്‍ അപകടമൊഴിവായി. തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വെള്ളരിമലയില്‍ നിന്നാണ് കാഞ്ഞിരപ്പുഴയും കുറവൻ പുഴയും ഉത്ഭവിക്കുന്നത്.
തുടര്‍ന്ന് ചെങ്കുത്തായ വിവിധ മലനിരകളിലൂടെ കുത്തിയൊലിച്ചാണ് കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ഭാഗത്തെത്തുന്നത്. ചെങ്കുത്തായ മലവാരങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് പെട്ടെന്ന് കാഞ്ഞിരപ്പുഴയില്‍ വെള്ളം കൂടിയത്. നോക്കി നില്‍ക്കെ വെള്ളം കൂടുമെന്നതിനാല്‍ ഇവിടം മഴക്കാലങ്ങളില്‍ അപകടസാധ്യത കൂടുതലാണ്.
മുന്‍ വര്‍ഷങ്ങളിൽ ആഢ്യന്‍പാറ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളില്‍ ചിലര്‍ പുഴക്കക്കരെ ഇതേ പോലെ പെട്ടന്ന് വെള്ളം കൂടിയതിനാല്‍ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയടക്കമുള്ളവരുടെ പ്രവര്‍ത്തനഫലമായാണ് അന്ന് സഞ്ചാരികളെ ഇക്കരെയെത്തിക്കാനായത്. ആദിവാസികളും ഇത്തരത്തില്‍ പുഴക്കക്കരെ കുടുങ്ങിയ സംഭവങ്ങളുണ്ട്.
മലവെള്ളം കൂടിയ സമയത്ത് 25ലേറെ സന്ദര്‍ശകര്‍ ജലവിനോദ കേന്ദ്രമായ ആഢ്യന്പാറയില് സന്ദര്‍ശകരായി ഉണ്ടായിരുന്നു. ഡിടിഡിസിയുടേയും വിനോദ സഞ്ചാര വകുപ്പിന്റേയും ലൈഫ് ഗാര്‍ഡുമാരായ സുഹൈല്‍ മഠത്തില്‍, കബീര്‍, വിജയന് എന്നിവരടങ്ങിയ ടീം ആഢ്യന്പാറയിലും സുരക്ഷാ സംവിധാനമൊരുക്കാനായി ഉള്ളത് സഞ്ചാരികള്‍ക്ക് തുണയാണ്.
വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന കുറുവൻപുഴയിലും ജലവിതാനം ഉയർന്നതോടെ കോഴിപ്പാറ വെള്ളച്ചാട്ടത്തിലും മലവെള്ളപാച്ചിലുണ്ടായി. മഴയുണ്ടായിരുന്നതിനാൽ വനം വകുപ്പിന്റെ കീഴിലുള്ള കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വിനോദ സഞ്ചാരികളെ അനുവദിക്കാതിരുന്നതിനാൽ അപകടം ഒഴിവായി.