ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വിശ്വാസം, ബോധ്യം എന്നിവയിൽ അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വം. ദീപിക പ്രതിനിധിയായി ആറ് അഭിമുഖങ്ങൾ പലപ്പോഴായി നടത്തിയപ്പോഴെല്ലാം ചോദ്യങ്ങളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിലപാട് ഉറച്ചതായിരുന്നു.
ഏതു സാഹചര്യത്തെയും ഒരു ചുവടു മുന്നേ വിവേചിക്കുകയും നെല്ലും പതിരും വേർതിരിക്കുകയും ചെയ്തിരുന്ന ആത്മീയ ഇടയൻ. സഭയുടെയും സമൂഹത്തിന്റെയും വിശ്വസ്തനായ കാവലാളായിരുന്നു പവ്വത്തിൽ പിതാവ്.
ബോധ്യങ്ങളുടെ മൂശയിൽ മനനം ചെയ്ത ആ മൂർച്ചയുള്ള വാക്കുകളിലും ഉത്തരങ്ങളിലും കാന്പും കഴന്പുമുണ്ടായിരുന്നു, ഒപ്പം നിലപാടുകളിൽ വിവേകവും വ്യക്തതയുണ്ടായിരുന്നു. ക്രിസ്തീയതയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ ചിന്താധാര; മറിച്ച് അതിനൊരു സാമൂഹികമാനവുമുണ്ടായിരുന്നു. ചങ്ങനാശേരി അരമനയിലെ പിതാവിന്റെ ഓഫീസിന് ഒരു ആത്മീയപിതാവിന്റെ ഇരിപ്പിടം എന്നതുകൂടാതെ ഒരു ഗവേഷണവിദ്യാർഥിയുടെ പഠനശാലയുടെ പ്രതീതിയുമുണ്ടായിരുന്നു.
മേശയും അലമാരയും നിറയെ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും. പതിനാല് പത്രങ്ങളും നൂറിലേറെ മാസികകളും മേശപ്പുറത്ത് പതിവായിരുന്നു. ദൈവശാസ്ത്രം മുതൽ കമ്യൂണിസം വരെയുള്ള പുസ്തകങ്ങൾ ആ അലമാരകളിൽ അക്ഷരക്രമത്തിൽ അടയാളപ്പെടുത്തി സൂക്ഷിച്ചിരുന്നു.
വായിക്കുന്ന ഓരോ താൾപ്പുറങ്ങളെയും വരച്ചും കുറിച്ചും ദിവസത്തിന്റെ ഓരോ മിനിറ്റിനെയും അതിന്റെ പൂർണതയിൽ വിനിയോഗിച്ചിരുന്ന കർക്കശമായ ജീവിതശൈലി. അഭിമുഖങ്ങൾക്ക് അനുവദിക്കുന്ന സമയത്ത് ചെല്ലണമെന്നും അനുവദിക്കുന്ന സമയത്ത് പൂർത്തിയാക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു.
സംസാരത്തിലെ കൃത്യതയും വാക്കുകളിലെ വ്യക്തതയും പോലെ ഭക്ഷണത്തിലും വസ്ത്രത്തിലും പിതാവ് ലാളിത്യം പുലർത്തിയിരുന്നു. ശാന്തഗംഭീരമായിരുന്നു ആ ശബ്ദം. ചിരിയേക്കാൾ മുഖത്ത് നിഴലിച്ചിരുന്നത് ചിന്തകളായിരുന്നു. സഭയ്ക്കും വിശ്വാസത്തിനും വെല്ലുവിളി ഉയർത്തുന്ന വിഷയങ്ങൾ സംസാരിക്കുന്പോൾ ആശങ്ക ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. ആ വാക്കുകളും എഴുത്തുകളും വർത്തമാനകാലത്തിന്റെ സങ്കീർത്തനങ്ങളായിരുന്നു. പ്രഭാഷകന്റെയും പൗലോസിന്റെയും വെളിപാടുകാരന്റെയും വിജ്ഞാനധാരപോലെ കൃത്യവും കർക്കശവുമായിരുന്നു.
ജ്ഞാനദർശനം എന്നു തോന്നിപ്പോയിരുന്നു ഓരോ ചോദ്യത്തിനും കിട്ടിയ ഉത്തരങ്ങൾ. ഓരോ വാക്കിനും കൃത്യതയുണ്ടായിരുന്നു. ഒപ്പം അർഥമാനങ്ങളുമുണ്ടായിരുന്നു.
വിശ്വാസകാര്യങ്ങളിൽ ഇത്രയേറെ കർക്കശമെന്തിനെന്നു ചോദിച്ചപ്പോൾ, തനിക്കു ജീവിതമെന്നാൽ സഭയും വിശ്വാസവുമാണെന്ന് ആ തീക്ഷ്ണമതി തുറന്നു പറഞ്ഞു. സഭ നേരിടുന്ന ഭീഷണികളെ പരാമർശിച്ചപ്പോൾ, വർഗീയതയും തീവ്രവാദവും പോലെ നിരീശ്വരപ്രത്യയശാസ്ത്രങ്ങളും വിശ്വാസത്തിന്റെ അടിത്തറ ഇളക്കുമെന്ന് നിരീക്ഷിച്ചു. നീതിയും നന്മയും കാംക്ഷിക്കുന്ന ആ ആത്മീയഗരിമയുടെ മുന്നിൽ ഭിന്നാഭിപ്രായക്കാർപോലും ശിരസു നമിക്കുകയും കാതോർക്കുകയും ചെയ്തു.
""കമ്യൂണിസ്റ്റോ കോണ്ഗ്രസോ ബിജെപിയോ ഭരിക്കട്ടെ, ന്യൂനപക്ഷമായ ക്രൈസ്തവസഭയുടെ സുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ പ്രഥമ ദൗത്യമാണ്. ന്യൂനപക്ഷസുരക്ഷ ഭരണഘടനാപരമായ അവകാശമാണ്, ഔദാര്യമല്ല. ഇന്ത്യയിലെ മൂന്നു ശതമാനം മാത്രമുള്ള ക്രൈസ്തസഭ എക്കാലവും വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. സഭയെ തകർക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശക്തികളുടെ പ്രവർത്തനം എക്കാലത്തുമുണ്ട്. അതിനാൽ ജാഗരൂകരായിരിക്കണം''- പിതാവ് ഒരിക്കൽ പറഞ്ഞു.
വിദ്യാഭ്യാസബില്ലിലും സ്വാശ്രയ കോളജ് വിഷയത്തിലും ന്യൂനപക്ഷ സംവരണത്തിലും പിതാവ് പുലർത്തിയ ഉറച്ച നിലപാടുകൾ ശരിയായിരുന്നുവെന്ന് കാലം ശരിവച്ചു.
കമ്യൂണിസത്തെപ്പറ്റി
""സഭ സ്നേഹം പ്രഘോഷിക്കുന്നു, പ്രവർത്തിക്കുന്നു. സഭ നന്മ കാംക്ഷിക്കുന്നു, നന്മ പ്രവർത്തിക്കുന്നു. കമ്യൂണിസം സ്നേഹത്തിലും സഹനത്തിലുമല്ല മറിച്ച് വെറുപ്പിലും സംഹാരത്തിലും അധിഷ്ഠിതമാണ്. ഭൗതികമായ അധികാരത്തിന്റെ ബലത്തിൽ ആധിപത്യം അടിച്ചേൽപ്പിച്ച ചരിത്രമേ കമ്യൂണിസ്റ്റുകൾക്കുള്ളൂ.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ്.അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയല്ല. കിഴക്കൻ യൂറോപ്പിൽ ഉൾപ്പെടെ കമ്യൂണിസം തകർന്നുപോയി.
ആ രാജ്യങ്ങളുടെ ഇക്കാലത്തെ അരാജകത്വം തിരിച്ചറിയുന്പോഴാണ് ഇരുന്പുമറകൾക്കുള്ളിലുണ്ടായിരുന്ന ശൂന്യത തിരിച്ചറിയുന്നത്. ഇതേ നിലപാടാണ് വർഗീയതയോടും വർഗീയ പാർട്ടികളോടും എനിക്കുള്ളത്. സമാധാനവും നന്മയും സ്നേഹവും പുരോഗതിയും നാടിനുണ്ടാവണം.’’-ഒരിക്കൽ പിതാവ് വ്യക്തമാക്കി.
""വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവൻ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു. വാക്കിൽ പിഴയ്ക്കാത്തവൻ അനുഗൃഹീതൻ. അവനു പാപത്തെപ്രതി ദുഃഖിക്കേണ്ടിവരില്ല''- എന്ന സുഭാഷിതം പവ്വത്തിൽ പിതാവിന്റെ ജീവിതത്തിൽ അപ്പാടെ ശരിയായിരുന്നു.
ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ""സർക്കാർ ചെയ്യുന്ന സേവനത്തേക്കാൾ മൂല്യമുള്ള ശുശ്രൂഷയാണ് ചില തലങ്ങളിൽ സഭ ചെയ്യുന്നത്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നീ തലങ്ങളിൽ സഭയുടെ ശുശ്രൂഷ വിലകുറച്ചു കാണരുത്. പ്രതിഫലേച്ഛ കൂടാതെ രാപകൽ അഗതികൾക്കുവേണ്ടി സന്യസ്തരും ഒരു നിര അല്മായരും ചെയ്യുന്ന സേവനങ്ങൾ ഒരു സർക്കാരും പ്രകീർത്തിച്ചുകേട്ടിട്ടില്ല’’.
അതെ, ആത്മീയതയുടെ കടലും അറിവിന്റെ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീതിയായിരുന്നു പിതാവുമായി നടത്തിയ അഭിമുഖങ്ങൾ. പറയുന്നതിനോടൊന്നും കൂട്ടിച്ചേർക്കാനില്ല, പറഞ്ഞതിൽനിന്നൊന്നും കളയാനുമില്ല. വിമർശനാത്മകമായ പല ചോദ്യങ്ങളും മുന്നോട്ടുവച്ചപ്പോൾ ഉത്തരം കൃത്യമായിരുന്നു. പിതാക്കന്മാർ വിരമിച്ചശേഷം വിശ്രമജീവിതമല്ലേ വേണ്ടത് എന്നൊരു ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി സ്ഫടികസമാനം വ്യക്തതയുള്ളതായിരുന്നു:
""മെത്രാന്റെ ശുശ്രൂഷ മരണം വരെയുള്ളതാണ്. പ്രബോധിപ്പിക്കാനും തിരുത്താനുമുള്ള ഇടയദൗത്യത്തിന് കാലാവധിയില്ല. മേൽപ്പട്ടക്കാരൻ സഭയിൽ പിതാവ് എന്നു വിളിക്കപ്പെടുന്നതുതന്നെ എക്കാലവും സഭാമക്കളെ നേർവഴിയിൽ നയിക്കാനുള്ള ദൗത്യം ഏൽപ്പിക്കപ്പെട്ടതുകൊണ്ടാണ്.
പ്രാർഥനയിലും പരിശുദ്ധാത്മാവിന്റെ കൃപയിലും ദൈവമക്കളെ സ്നേഹിക്കാനും ഉപദേശിക്കാനുമുള്ള ദൗത്യം മെത്രാനുണ്ട്. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യത്തിൽ പങ്കുചേരുന്നവരാണ് അഭിഷിക്തരായ പുരോഹിതരും മെത്രാനും. ഉപരിപ്ലവ ചിന്താഗതിക്കാരും സഭാവിമർശകരും എന്തു പറഞ്ഞാലും ഞാൻ മരണം വരെ ക്രിസ്തുവിന്റെ തിരുഹിതത്തോടു ചേർന്നുനിൽക്കും.”
മാധ്യമബോധനം
മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആവശ്യകതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. മാധ്യമപ്രവർത്തനത്തെ പ്രബോധനരംഗം എന്നാണ് പിതാവ് വിശേഷിപ്പിച്ചിരുന്നത്.
വായനയിലും എഴുത്തിലും മാത്രം ഒതുങ്ങുന്നതല്ല ഇടയന്റെ മാധ്യമധർമം. കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തിസമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന് പിതാവ് തിരിച്ചറിഞ്ഞു.
അച്ചടിമാധ്യമങ്ങൾ പോലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകളും പ്രസക്തിയും രണ്ടു പതിറ്റാണ്ടു മുൻപേ പിതാവ് സൂചിപ്പിച്ചിരുന്നു. തെറ്റായ സന്ദേശങ്ങൾ നൽകുന്ന സോഷ്യൽ മീഡിയയുടെയും സഭാവിരുദ്ധ മാധ്യമങ്ങളുടെയും ആസൂത്രിത ചെയ്തികളെ തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുകയും രൂപതയിലും ഇടവകളിലും ജാഗ്രതാ സെല്ലുകൾ വേണമെന്ന് ഉപദേശി ക്കുകയും ചെയ്തു.
വാർത്തകൾ വളച്ചൊടിക്കുകയും സത്യങ്ങൾ തമസ്കരിക്കുകയും ചെയ്യുന്ന മാധ്യമവിചരണകൾക്കെതിരേ കാലങ്ങൾക്കു മുൻപേ പ്രവചനം പോലെ മുന്നറിയിപ്പു നൽകി.
അഭിമുഖങ്ങൾക്കുശേഷം, ഒരു ജപമാലയും ഒരു പുസ്തകവും സമ്മാനം തരിക പതിവായിരുന്നു. യാത്ര അയയ്ക്കാൻ വടിയൂന്നി വാതിൽപ്പടിയോളം വരുന്ന ഉദാത്തമായ ഉപചാരം. പലപ്പോഴും ആരാധനയ്ക്കടുത്ത് ആദരം തോന്നിപ്പിച്ചിരുന്ന അപാരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പവ്വത്തിൽ പിതാവ്.
കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ സ്ഥൂലമായ ശരീരം. പാദത്തെ താങ്ങിനിറുത്തുന്ന മണ്ണിൽനിന്നുവരെ ഇനിയുമേറെ പഠിക്കാനുണ്ടെന്നപോലെ നമ്രമായ ശിരസ്. പാദുകങ്ങൾക്കു പോലും നോവരുതേയെന്ന മട്ടിലെ ശാന്തമായ നടത്തം. ഇന്പമേറിയ ആ വാക്കുകളിലെ ആശയങ്ങളുടെ കനവും കരുത്തും ആരെയും അതിശയിപ്പിച്ചു. മാനവിക ൂല്യങ്ങളിൽ വിശ്വസിച്ച്, വിശ്വസാഹോദര്യത്തിന്റെ അടിത്തറയിൽ നവലോകം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും മാർ ജോസഫ് പവ്വത്തിൽ ഒരു പാഠപുസ്തകമായിരുന്നു.
റെജി ജോസഫ്