ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റർചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവുമായ മാര്‍ ജോസഫ് പവ്വത്തില്‍ കാലംചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1.17ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു വിയോഗം. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അന്ത്യനിമിഷം സമീപത്തുണ്ടായിരുന്നു.
അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു വെള്ളിയാഴ്ചയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. സംസ്കാരചടങ്ങുകള്‍ 22നു രാവിലെ 10ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍നിന്നു ചൊവ്വാഴ്ച രാവിലെ ആറിനു മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരം അതിരൂപതാ ഭവനത്തില്‍ എത്തിക്കും. രാവിലെ ഏഴിനു സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ആരംഭിക്കും. 9.30നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.
പള്ളിയില്‍ ഒരുദിവസം നീണ്ടുനില്‍ക്കുന്ന പൊതുദര്‍ശനം. ബുധനാഴ്ച രാവിലെ 9.30ന് സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം ആരംഭിക്കും. 10നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നഗരികാണിക്കല്‍, തുടര്‍ന്നു കബറടക്കം.
1993 മുതല്‍ 96 വരെ കെസിബിസി ചെയര്മാന്, 1994 മുതല്‍ 98 വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 22 വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ പവ്വത്തില്‍ 2007 മാര്‍ച്ച് 19നു വിരമിച്ചു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി 2020ല്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.
മുന്‍പേ നടന്ന ഗുരുഭൂതൻ
1964 മുതല്‍ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-1970 കാലഘട്ടത്തില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ സ്റ്റഡീസ് ഇന്‍ ഇക്കണോമിക്സ് വിദ്യാർഥിയാ യിരുന്നു. എന്‍എസ്എസ് മുന്‍ ജനറൽ സെക്രട്ടറി, അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സഹപാഠിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഗുരുവരനുമായിരുന്നു മാർ പവ്വത്തിൽ.
മാര്‍പാപ്പമാരുമായി വളരെ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു മാര്‍ പവ്വത്തില്‍. സീറോ മലബാര്‍ സഭയുടെ തനിമയുടെ സംരക്ഷണത്തിന് നല്കിയ ഈടുറ്റ നേതൃത്വവും സംഭാവനകളും മനസില്‍ സൂക്ഷിച്ച് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ “സീറോ മലബാര്‍ സഭയുടെ കിരീടം” എന്നു വിശേഷിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്നം അവാര്‍ഡ് നല്കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1985 മുതല്‍ 2007 വരെ റോമില്‍ നടന്ന എല്ലാ മെത്രാന് സിനഡിന്റെയും പ്രത്യേക ക്ഷണിതാവായിരുന്നു. യുവജന പ്രേഷിതത്വത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം യുവദീപ്തി എന്ന പേരില്‍ രൂപതാ യുവജന പ്രസ്ഥാനം സ്ഥാപിക്കുന്നതിനു മുന്‍കൈയെടുത്തു. കാലക്രമേണ അത് കേരളത്തിലെ എല്ലാ രൂപതകളിലേക്കും വ്യാപിച്ചു.
ഇത് കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ (കെസിവൈഎം) രൂപീകരണത്തിലേക്കു നയിച്ചു. സ്വാശ്രയ വിദ്യാഭ്യാസത്തിലും ആരാധനക്രമ പരിഷ്കരണത്തിലും കര്‍ശനമായ നിലപാട് സ്വീകരിച്ചു. അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്, സ്നേഹനിവാസ് എന്നീ സ്ഥാപനങ്ങളും മെത്രാഭിഷേക രജതജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യനിധിയും പിതാവ് ആരംഭിച്ചു.
സീറോ മലബാര്‍ സഭാ സ്ഥിരം സിനഡ് അംഗം, ഇന്റർചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്ഥാപക ചെയര്മാന്, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന്, ഇന്റര്‍ റിലിജിയസ് ഫെലോഷിപ്പ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്മാന്, സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന്, വിയന്ന കേന്ദ്രമായ എക്യുമെനിക്കല്‍ പ്രസ്ഥാനമായ പ്രോ ഓറിയന്തെ ഫൗണ്ടേഷന്റെ സ്ഥിരാംഗം, സീറോ മലബാര്‍ കമ്മീഷന് ഫോര്‍ പബ്ലിക് അഫയേഴ്സ് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചു.
കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ സുറിയാനി സഭകള്‍ തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷന് അംഗം എന്നീ നിലകളിലും അദ്ദേഹം സഭൈക്യ ചര്‍ച്ചകളില്‍ സജീവമായിരുന്നു.
ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാര്‍ഥം ചങ്ങനാശേരി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയ മാര്‍ത്തോമ്മാ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഏഴു ദിവസം ഔദ്യോഗിക ദുഃഖാചരണം
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തെത്തുടര്‍ന്ന് അതിരൂപത ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മാര്‍ പവ്വത്തിലിനായി പ്രത്യേക പ്രാര്‍ഥന നടത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 24ന് രാവിലെ 9.30നു മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും അനുസ്മരണ സമ്മേളനത്തോടെയും ദുഃഖാചരണം സമാപിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, മതനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ ഭൗതികശരീരം കാണാന്‍ അവസരം
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരം ഇന്നും നാളെയും കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍12 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ആറുവരെയുമാണ് സമയക്രമീകരണം.