കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ "നീം ജി’ നിരത്തിലിറങ്ങി
Tuesday, November 5, 2019 3:25 PM IST
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയായ ’നീം ജി’ നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഇ- ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം
ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്.
വ്യവസായ മന്ത്രി ഇ.പി. ജയരാജന്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, കെഎഎൽ ചെയർമാൻ കരമന ഹരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫ്ലാഗ് ഓഫിനുശേഷം സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും ഇലക്ട്രിക് ഓട്ടോയിലാണ് നിയമസഭയിലെത്തിയത്.
മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും സ്പീക്കർ ശ്രീരാമകൃഷ്ണനും കയറിയ ഓട്ടോയാണ് ആദ്യം റോഡിലെത്തിയത്. പിന്നാലെ എംഎൽഎമാരെയും കൊണ്ടുള്ള ഓട്ടോകളും റോഡിലിറങ്ങി. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് സ്പീക്കറും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത് കണ്ടുനിന്നവരിൽ ആദ്യം അമ്പരപ്പും അദ്ഭുതവും ഉണ്ടാക്കി. ഇ- ഓട്ടോ അടുത്ത് കാണാനും സെൽഫി എടുക്കാനും അടുത്തുകൂടി.
കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ- ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ- ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെവി മോട്ടോറുമാണ് കെഎഎലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റുകൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.