നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
Monday, February 8, 2021 3:38 PM IST
കതിര്‍ നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍ കൃഷി ചെയ്തും കൃഷി മുറകളില്‍ ശ്രദ്ധിച്ചും മിത്രപാണികളെ സംരക്ഷിച്ചും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചും കീടരോഗങ്ങളെ പരമാവധി നിയന്ത്രിക്കാം.

ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ, ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നെല്‍പ്പാടത്ത് ട്രൈക്കോകാര്‍ഡുകള്‍ ഏക്കറിന് രണ്ടു സിസി എന്ന തോതില്‍ നാട്ടുന്നതു തണ്ടുതുരപ്പനും ഓലചുരുട്ടിയ്ക്കുമെതിരേ ഫലപ്രദമാണ്. 70 മുതല്‍ 75 ദിവസം വരെ ആഴ്ചതോറും പഴയ കാര്‍ഡു മാറ്റി പുതിയ സ്റ്റോക്കു വാങ്ങി വയ്ക്കണം. ഏക്കറിന് എട്ടെണ്ണമെന്ന തോതില്‍ ഫെറമോണ്‍ കെണികളും വിളക്കുകെണികളും വൈകിട്ട് ആറു മുതല്‍ 10 വരെ സ്ഥാപിക്കുന്നതും തണ്ടുതുരപ്പനെതിരേ ഫലപ്രദമാണ്. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കതിരോലയില്‍ കണ്ടാല്‍ 10 ശതമാനം വിളവു കുറയാനിടയുണ്ട്.

കീടങ്ങളുടെ ആക്രമണം നിശ്ചിതപരിധി കടന്ന് സാമ്പത്തികനഷ്ടം ഉണ്ടാക്കിയാല്‍ കൃഷി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ രാസകീടനാശിനിപ്രയോഗം നടത്താം. തണ്ടുതുരപ്പന്റെ ആക്രമണഫലമായി പാടത്തു ചെറിയ ചെടികളില്‍ നടുനാമ്പ് കരിച്ചില്‍ കണ്ടാല്‍ കതിരുണ്ടായതിനുശേഷം വെണ്‍കതിരുണ്ടായി വിളനഷ്ടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളില്‍ തണ്ടുതുരപ്പനെതിരേ നിയന്ത്രണമാര്‍ഗങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുക. മുഞ്ഞയുടെ ആക്രമണ ഫലമായി പാടത്തു മഞ്ഞളിപ്പു കാണുന്നെങ്കില്‍ നെല്‍ച്ചെടിയുടെ ചുവടുഭാഗം പരിശോധിക്കുക. മുഞ്ഞയുടെ എണ്ണം പത്തില്‍ കൂടുതല്‍ കാണുന്നുണ്ടെങ്കില്‍ രാസകീടനാശിനി പ്രയോഗം അവലംബിക്കണം.

കതിര്‍ നിരന്നു കഴിഞ്ഞാല്‍ ചാഴിയുടെ ആക്രമണമുണ്ടാകും. വേപ്പധിഷ്ഠിത കീടനാശിനിയായ നീമസാള്‍ 2-4 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്. രാസകീടനാശിനി പ്രയോഗം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം കൃത്യമായ അളവില്‍ വിദഗ്ധരുടെ ശിപാര്‍ശയോടെ അനുവര്‍ത്തിക്കുക. വെള്ളം വറ്റിച്ചശേഷം മാത്രമേ കീടനാശിനി പ്രയോഗിക്കാന്‍ പാടുള്ളൂ.

രോഗങ്ങളില്‍ പ്രധാനം പോളരോഗവും പോളയഴുകലുമാണ്. സ്യൂഡോമോണസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തയാറാക്കിയ ലായനി തളിച്ചു കൊടുക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്. ഇതേ ബാക്ടീരിയല്‍ കള്‍ച്ചര്‍ ഒരു കി ഗ്രാം, 50 കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേര്‍ത്തുവച്ച ശേഷം പാടത്തു വിതറാം.

കനത്തമഴയുള്ള പ്രദേശങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചിലിനുള്ള സാധ്യതയുണ്ട്. ഏക്കറിന് രണ്ടു കിലോ എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി നീര്‍ച്ചാലുകളില്‍ ഇടുന്നതും 200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിതെളി തളിക്കുന്നതും ഇതിനെതിരേ ഫലപ്രദമാണ്.

തെങ്ങിനു നന

തെങ്ങിന് നന തുടങ്ങേണ്ട സമയം. ഡിസംബര്‍-മേയ് മാസം നനയ്ക്കുന്നത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലസേചനം നല്‍കുന്ന പ്രദേശങ്ങളില്‍ നാലു ദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 200-300 ലിറ്റര്‍ വെള്ളം നല്‍കുന്നതു പ്രയോജനകരമാണ്. തുള്ളിനനയാണെങ്കില്‍ ഒരു തെങ്ങിനു ദിവസം 30-40 ലിറ്ററെങ്കിലും നല്‍കണം. ഈ മാസം ജലസേചനമുള്ള തെങ്ങുകള്‍ക്കു വളം ചേര്‍ക്കണം. യൂറിയ, രാജ്‌ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം ശരാശരി- നല്ല പരിപാലനമുള്ള നാടന്‍ തെങ്ങിന് 180 -270 ഗ്രാം, 230-440 ഗ്രാം, 310-540 ഗ്രാം വീതവും ഉത്പാദനശേഷി കൂടിയവയ്ക്ക് 540 , 690, 910 ഗ്രാം വീതവും നല്‍കണം. ഒരു വര്‍ഷം വരെ പ്രായമായവയ്ക്കു മേല്‍പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടുവര്‍ഷം പ്രായമായതിന് മൂന്നില്‍ രണ്ടും മതി. മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും നല്‍കാം. ചെങ്കല്‍ പ്രദേശങ്ങളില്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ പുതു തൈകള്‍ നടാനുള്ള കുഴി എടുത്ത് രണ്ടു കിലോ കറിയുപ്പ് ഇട്ടാല്‍ മണ്ണിന്റെ കടുപ്പം ക്രമത്തില്‍ കുറയും. ആറുമാസം കഴിയുമ്പോള്‍ ഇത്തരം കുഴികള്‍ തൈ നടാന്‍ പാകപ്പെട്ടു കിട്ടും. വിത്തു തേങ്ങ സംഭരിച്ചു തുടങ്ങാനും സമയമായി. കൊമ്പന്‍ചെല്ലിക്കെതിരേയുളള മുന്‍കരുതലായി കൂമ്പിനു ചുറ്റുമുള്ള മൂന്ന് ഓലക്കവിളില്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ 100 ഗ്രാം വേപ്പിന്‍കുരു പൊടിയോ 250 ഗ്രാം മണലുമായി ചേര്‍ത്തിടുക. ചെന്നീരൊലിപ്പു കാണുന്ന തെങ്ങുകളില്‍ കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോര്‍ഡോകുഴമ്പോ, ഉരുകിയ ടാറോ തേക്കുക. മറ്റു വളങ്ങള്‍ക്കു പുറമേ തെങ്ങൊന്നിന് അഞ്ചു കിലോ വേപ്പിന്‍ പിണ്ണാക്കു കൂടി ചേര്‍ക്കുക.



വാഴ

വാഴയ്ക്ക് ഈ മാസം നന തുടങ്ങാം. വാഴത്തടത്തില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നട്ടു രണ്ടു മാസം പ്രായമായ നേന്ത്രവാഴയ്ക്ക് വാഴയൊന്നിന് 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും മൂന്നു മാസം പ്രായമായവയ്ക്ക് 60 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ത്തുകൊടുക്കാം. പയര്‍വര്‍ഗങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിനു സഹായിക്കും. ഇവ വിതച്ച് 45 ദിവസമാകുമ്പോള്‍ പിഴുതെടുത്തു ചുവട്ടില്‍ മൂടണം. കളശല്യമുള്ള തോട്ടങ്ങളില്‍ 4-5 തവണ ഇടയിളക്കികൊടുക്കണം. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കമുക്

ജലസേചനം തുടങ്ങുക. ചൂടില്‍ നിന്നു സംരക്ഷണം നല്‍കുക, വിത്തടയ്ക്കാ ശേഖരണം, പാകല്‍ എന്നിവ തുടങ്ങാം.

കുരുമുളക്

നന തുടങ്ങാം. കൊടിയുടെ ചുവട്ടില്‍ പുതയിട്ടുകൊടുക്കണം. കൊടിത്തലകള്‍ ശേഖരിക്കുന്നതിനായി മാതൃകൊടികളുടെ തെരഞ്ഞെടുപ്പു തുടരാം. കായ്ച്ചു തുടങ്ങിയ കുരുമുളകു വിളവെടുക്കണം. തിരികളിലെ ഏതാനും മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ വിളവെടുക്കുക. ഘട്ടം ഘട്ടമായി വിളവെടുപ്പു പൂര്‍ത്തിയാക്കുക. വിളവെടുപ്പാനന്തര പരിപാലനത്തിന് അങ്ങേയറ്റം ശുചിത്വം പാലിക്കണം. മണികള്‍ വെയിലത്ത് ഉണക്കുന്നതിനു മുമ്പ് ഒരുമിനിട്ടു നേരം തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നത് വേഗം ഉണങ്ങുന്നതിനും തിളക്കമുള്ള കറുപ്പു നിറം കിട്ടുന്നതിനും സഹായിക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നതിന്റെ സമയം വളരെ കൃത്യമായിരിക്കണം. ചാണകം മെഴുകിയ വസ്തുക്കള്‍ സംസ്‌കരണത്തിനായി ഉപയോഗിക്കരുത്. പകരം ഉലുവ , കടലാസ്, പേസ്റ്റ് എന്നിവ മെഴുകുവാനായി ഉപയോഗിക്കാം. ഒരു ഭാഗം ഉലുവയും മൂന്നു ഭാഗം അച്ചടിമഷി പുരളാത്ത കടലാസും കുതിര്‍ത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി നല്ലവണ്ണം യോജിപ്പിച്ച് മെഴുകാന്‍ ഉപയോഗിക്കാം.

ജാതി, ഗ്രാമ്പൂ, കറുവപ്പട്ട

നനതുടങ്ങാം. ആഴ്ചയിലൊരിക്കല്‍ നന്നായി നനയയ്ക്കണം. കുമിള്‍ രോഗം കാണുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം തളിക്കണം. കറുവപ്പട്ടയുടെ തൊലി കഴിഞ്ഞമാസം എടുത്തിട്ടില്ലെങ്കില്‍ എടുക്കാന്‍ പറ്റിയസമയമാണ്. പട്ട തണലത്തുണക്കണം.

ഏലം

കായ്ച്ചുതുടങ്ങിയ ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പു തുടരാം. തവാരണകളില്‍ കളയെടുക്കല്‍, പുതയിടല്‍, ദൈനംദിന ജലസേചനം എന്നിവ നടത്തണം

ഇഞ്ചി, മഞ്ഞള്‍

വിളവെടുപ്പു തുടങ്ങാം. വിത്തിനുള്ളവ കേടുകൂടാതെ സൂക്ഷിക്കുക. രോഗബാധയേല്‍ക്കാത്തതും തഴച്ചുവളരുന്നതുമായ ചെടികള്‍ വിത്തു ശേഖരണത്തിനായി തെരഞ്ഞെടുക്കണം. ചുക്കിനായി എടുത്ത ഇഞ്ചി വൃത്തിയാക്കി തൊലിക്കു താഴെ മുറിവു പറ്റാതെ ചുരണ്ടി എടുക്കണം. ഏകദേശം 12-15 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ചുരണ്ടിയാല്‍ തൊലി പെട്ടെന്നു കളയാം. ഇതിനുശേഷം ഏഴു മുതല്‍ 10 ദിവസം വരെ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കണം.

സി.എസ്. അനിത
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, കൃഷി ഡയറക്ടറേറ്റ്, തിരുവനന്തപുരം