പ്രളയനാളുകളിൽ ചെളിയും മാലിന്യവും വന്നടിഞ്ഞു വൃത്തിഹീനമായ വീടുകൾ വൃത്തിയാക്കാനും പെയിന്റിംഗ് നടത്തി പുത്തനാക്കാനുമുള്ള സന്നദ്ധദൗത്യമേറ്റെടുത്തതു ചാലക്കുടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. യുവഗ്രാമം എന്ന സന്നദ്ധപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇവരുടെ വേറിട്ട മുന്നേറ്റം. പ്രളയാനന്തര ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ കേരളം മുഴുവൻ കൈകോർക്കുന്പോൾ, ഈ ചെറുപ്പക്കാർ അതിന്റെ ഭാഗമായത് വേറിട്ട രീതിയിലായിരുന്നു. അധികമാരുടെയും ശ്രദ്ധയെത്താത്ത മേഖലകളിലെത്തി കുടുംബങ്ങളുടെ ആവശ്യമറിഞ്ഞാണ് ഇവരുടെ സന്നദ്ധസേവനം. പ്രളയത്തിനു പിന്നാലെ തുടങ്ങിയ ഇവരുടെ പെയിന്റിംഗും അനുബന്ധ സേവനങ്ങളും ഇപ്പോഴും തുടരുകയാണ്. ഏതായാലും ചാലക്കുടിയിൽ യുവഗ്രാമവും പ്രളയാനന്തര പെയിന്റിംഗും ഹിറ്റായിക്കഴിഞ്ഞു. ഒപ്പം രണ്ടിന്റെയും അമരക്കാരൻ ഡെന്നീസ് കെ. ആന്റണി എന്ന ചെറുപ്പക്കാരനും.
വർണം 2018
പ്രളയം വലിയ തോതിൽ ബാധിച്ച മേഖലയാണു ചാലക്കുടിയും പരിസരപ്രദേശങ്ങളും. ചാലക്കുടിപ്പുഴയുടെ തീരങ്ങളിലെ നൂറുകണക്കിനു വീടുകൾ പൂർണമായും മുങ്ങി. അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിലെ ആദിവാസി കോളനികളിലും പ്രകൃതിക്ഷോഭം ദുരിതം വിതച്ചു.
പ്രളയബാധിത മേഖലകളിലൂടെ യുവഗ്രാമം വോളണ്ടിയർമാർ പലവട്ടം സഞ്ചരിച്ചു. പലരും ഭക്ഷ്യവസ്തുക്കളും മറ്റു ചെറിയ സഹായങ്ങളും നൽകി പ്രളയബാധിത മേഖലകളിൽ നിന്നു മടങ്ങിയപ്പോൾ, ഇവർ അവിടത്തെ കുടുംബങ്ങളിലും നാട്ടുകാരിലും നിന്നുമായി അടിസ്ഥാനപരമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് കൂടുതൽ പേരും ആവശ്യപ്പെട്ടതനുസരിച്ചു വീടുകളുടെ പെയിന്റിംഗ് ഏറ്റെടുക്കാൻ യുവഗ്രാമം പ്രവർത്തകർ തീരുമാനിച്ചത്. വർണം 2018 എന്നു പേരിട്ട പദ്ധതിയിലൂടെ നിരാലംബരുടെയും കിടപ്പുരോഗികളുടെയും വീടുകളാണു യുവഗ്രാമം വോളണ്ടിയർമാർ സൗജന്യമായി പെയിന്റിംഗ് നടത്തിക്കൊടുക്കുന്നത്.
ശങ്കറിന്റെ നിറപുഞ്ചിരി
കാടുകുറ്റി പാളയംപറന്പിലെ തളർവാത രോഗിയായ ശങ്കറിന്റെ വീട്ടിൽ നിന്നാണു യുവഗ്രാമത്തിന്റെ പെയിന്റിംഗ് വിപ്ലവം തുടങ്ങിയത്. 17 വർഷങ്ങളായി തളർന്നു കിടക്കുന്ന ശങ്കറിന്റെ വീട് പ്രളയത്തിൽ പൂർണമായും മുങ്ങിയിരുന്നു. ഭാര്യ എൽസി മാത്രമാണു ശങ്കറിന്റെ തുണ; മക്കളില്ല. ആദ്യഘട്ടത്തിൽ പലരും ചെറിയ സഹായങ്ങളുമായെത്തി. ചെളിയും മാലിന്യങ്ങളും കയറി അലങ്കോലമായ വീട് വൃത്തിയാക്കാനും പെയിന്റിംഗ് നടത്താനുമുള്ള യുവഗ്രാമത്തിന്റെ തീരുമാനം നടപ്പാവാൻ ഏറെ സമയമെടുത്തില്ല. പ്രവർത്തകർ സമാഹരിച്ച ചെറിയ തുകകൾ കൊണ്ടു പെയിന്റും മറ്റു സാമഗ്രികളും വാങ്ങി. ആദ്യം വീട് കഴുകി വൃത്തിയാക്കി. പരിചയമുള്ള പെയിന്ററുടെ സഹായത്തോടെ പ്രവർത്തകർ പെയിന്റിംഗ് പൂർത്തിയാക്കി. ഏതാനും മണിക്കൂറുകൾ കൊണ്ടു ശങ്കറിന്റെ വീട് പുത്തൻ. കട്ടിലിൽ കിടന്നു ശങ്കറിന്റെ കണ്ണീരും പുഞ്ചിരിയും കലർന്ന നിറപുഞ്ചിരിയാണു തങ്ങളുടെ ദൗത്യത്തിനു ലഭിച്ച ആദ്യ പ്രോത്സാഹനമെന്നു യുവഗ്രാമം ചെയർമാൻ ഡെന്നീസ് കെ. ആന്റണി.
മനസും കരങ്ങളും കോർത്ത്
യുവഗ്രാമത്തിന്റെ പെയിന്റിംഗ് സേവനം നാടിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചതു വേഗത്തിലായിരുന്നു. അർബുദ, വൃക്ക രോഗികൾ, കിടപ്പിലായവർ, വൃദ്ധർ, നിർധനരായ വിധവകൾ എന്നിവരുടെ വീടുകൾക്കു യുവഗ്രാമത്തിന്റെ വോളണ്ടിയർമാർ മോടി കൂട്ടി. സമീപനാടുകളിൽ നിന്നുപോലും അനേകർ യുവഗ്രാമത്തിന്റെ വോളണ്ടിയർമാരെ തേടിയെത്തി.
നാലു മുതൽ പത്തു വരെ വോളണ്ടിയർമാരടങ്ങുന്ന സംഘങ്ങളായാണു പെയിന്റിംഗിനായി വീടുകളിലേക്കു പോകുന്നത്. ഇതിനിടയിൽ വീടിന് ഇലക്ട്രിക്, പ്ലംബിംഗ് തുടങ്ങി മറ്റു ചെറിയ പണികളുണ്ടെങ്കിൽ അതും സംഘാംഗങ്ങൾ സൗജന്യമായി ചെയ്തുകൊടുക്കും.
പ്രവർത്തനം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചപ്പോൾ സന്നദ്ധസേവനത്തിനായി യുവഗ്രാമത്തോടു കൈകോർക്കാനും കൂടുതൽ പേരെത്തി. പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളും പ്രോത്സാഹനവുമായി എത്താറുണ്ട്. പണികൾക്കായി കൂടെയെത്താനാവാത്തവർ പെയിന്റും ബ്രഷുകളും മറ്റും വാങ്ങി നൽകി സഹകരിക്കുന്നുണ്ട്. ചാലക്കുടി, കൊരട്ടി, കാടുകുറ്റി, അന്നനാട്, അതിരപ്പിള്ളി, മേലൂർ എന്നീ പ്രദേശങ്ങളിലാണ് ഇതുവരെ സൗജന്യ പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കിയത്. ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ഇവർ പെയിന്റും ബ്രഷുകളും പണിയെടുക്കാനുള്ള മനസുമായി ഇനിയും എത്തും.
വേറെ പണിയൊന്നുമില്ലേ?
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അന്പതോളം ചെറുപ്പക്കാർ യുവഗ്രാമത്തിനൊപ്പം സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്പോൾ, ആദ്യഘട്ടത്തിൽ ചില നാട്ടുകാർ ചോദിച്ചു- ഇവർക്കു വേറെ പണിയൊന്നുമില്ലേ?
ജോലികളുള്ളവരും തൊഴിൽരഹിതരും യുവഗ്രാമത്തിന്റെ വോളണ്ടിയർമാരായുണ്ട്. ജോലിയുള്ളവർ രാവിലെയും വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണു പെയിന്റിംഗിനെത്തുന്നത്. തൊഴിൽരഹിതരായ ചിലർ സന്നദ്ധപ്രവർത്തനത്തിലൂടെ ഒരു തൊഴിൽമേഖല കൂടി പരിചയപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്.
ആദിവാസി സൗഹൃദം
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായ ഡെന്നീസ് കെ.ആന്റണി, ആ ചുമതല വഹിക്കുന്പോൾ അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളുടെ സമഗ്രക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. അതിലൂടെ ലഭിച്ച പ്രചോദനമാണു പൊതുസമൂഹത്തിന്റെ ശ്രദ്ധ ലഭിക്കാത്ത മേഖലകൾക്കും വ്യക്തികൾക്കുമായി സന്നദ്ധസേവനം ചെയ്യുന്നതിലേക്ക് അദ്ദേഹം മനസൊരുക്കിയത്.
അതിരപ്പിള്ളിയിലെ ആദിവാസി കോളനികളായ വാച്ചുമരം, ആനക്കയം, വെട്ടിവിട്ടകാട്, അടിച്ചിൽത്തൊട്ടി, മുക്കംപുഴ, ഷോളയാർ, പൊരിങ്ങൽക്കുത്ത്, പിള്ളപാറ, രണ്ടുകൈ, വാഴച്ചാൽ എന്നിവിടങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ, കേരളത്തിലെ ആദ്യത്തെ ആദിവാസി സൗഹൃദ ബ്ലോക്ക് പഞ്ചായത്തെന്ന ഖ്യാതി ചാലക്കുടിക്കു നേടിക്കൊടുത്തു. അന്നു തുടങ്ങിവച്ച ക്ഷേമപദ്ധതികൾ അലൈൻസ് ഫോർ റൂറൽ ഡവലപ്മെന്റ് ആൻഡ് റിസർച്ച് അസിസ്റ്റന്റ്സ് (ആർദ്ര) എന്ന സന്നദ്ധപ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ ഇപ്പോഴും സജീവമാണ്. മഴക്കാലത്തു മണ്സൂണ് കിറ്റുകൾ ആദിവാസി കുടുംബങ്ങളിലെത്തിക്കുന്നുണ്ട്. യുവഗ്രാമത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ഒരു മേഖല ആദിവാസി കോളനികളാണ്.
പ്രളയത്തിൽ ബുദ്ധിമുട്ടിയ 13 ആദിവാസി കോളനികളിൽ യുവഗ്രാമം വോളണ്ടിയർമാർ സഹായങ്ങളെത്തിച്ചു.
പ്രളയബാധിതർക്കൊപ്പം
കൃഷിഭൂമികൾ കൃഷിയോഗ്യമാക്കൽ, നടീൽ വസ്തുക്കൾ ലഭ്യമാക്കൽ, നിത്യോപയോഗസാധനങ്ങളുടെയും വിദ്യാർഥികൾക്കു പഠനോപകരണങ്ങളുടെയും വിതരണം, സന്നദ്ധസേവകർക്കായി പരിശീലന പരിപാടി, പ്രളയബാധിത കുടുംബങ്ങളിൽ കൗണ്സലിംഗ് തുടങ്ങിയവയും പെയിന്റിംഗ് ജോലികൾക്കൊപ്പം യുവഗ്രാമം നടത്തിവരുന്നുണ്ട്. സംസാരശേഷിയില്ലാത്ത നാലു പേരടങ്ങുന്ന കുടുംബത്തിനു പ്രളയത്തിൽ നഷ്ടമായ ശ്രവണസഹായികൾക്കു പകരം ഉപകരണങ്ങൾ എത്തിച്ചുകൊടുക്കാനായത് അവർക്ക് ആശ്വാസമായി.
യുവജനശാക്തീകരണം
2015 ൽ ആരംഭിച്ച യുവഗ്രാമം മാറുന്ന കാലഘട്ടത്തിലെ സമഗ്രമായ യുവജനശാക്തീകരണമാണു മുന്നോട്ടുവയ്ക്കുന്നത്. സ്വയം പര്യാപ്തതയിലൂടെ, പരസ്പര സഹായങ്ങളിലൂടെ, സാമൂഹ്യപ്രതിബദ്ധതയുള്ള മുന്നേറ്റങ്ങളിലൂടെ യുവജനങ്ങൾ വളരുന്നതിനും വളർത്തുന്നതിനും യുവഗ്രാമം വേദിയൊരുക്കും. യുവാക്കൾക്കു പഠന, തൊഴിൽ മേഖലകളിലും സാമൂഹ്യ ഇടപെടലുകളിലും അധ്യാപകനും, രക്ഷകർത്താവും പരിശീലകനും സുഹൃത്തും വഴികാട്ടിയുമായെല്ലാം യുവഗ്രാമം ഉണ്ടാകും. ആദിവാസി, പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പടെ അവഗണിക്കപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും ക്ഷേമം, വനിതാ ശാക്തീകരണം, സംരഭകത്വം, സന്നദ്ധസേവനം, പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങൾ എന്നിവയും യുവഗ്രാമത്തിന്റെ കർമമേഖലകളാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിലെ മുരളി തുമ്മാരുകുടി, ആസൂത്രണബോർഡ് അംഗമായിരുന്ന സി.പി. ജോണ്, കില ഡയറക്ടർ ജോയി ഇളമണ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും യുവഗ്രാമത്തിനുണ്ട്. ദേശീയപാതയിൽ കൊരട്ടി റെയിൽവേ സ്റ്റേഷൻ റോഡിലാണ് യുവഗ്രാമത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവർത്തിക്കുന്നത്. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നിസ്വാർഥമായ പ്രവർത്തനങ്ങൾ നാടെങ്ങും എത്തുന്നതിനാൽ ചുരുങ്ങിയ കാലം കൊണ്ടു പൊതുസമൂഹത്തിന്റെ സ്വീകാര്യത സ്വന്തമാക്കാൻ യുവഗ്രാമത്തിനു സാധിച്ചു.
സിജോ പൈനാടത്ത്