ജോയിഫുൾ ജീവിതം
Sunday, February 4, 2024 3:07 AM IST
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത്. സങ്കടപ്പെടുന്നവരിലും വിഷമിക്കുന്നവരിലുമെല്ലാം തന്റെ ദൈവമുണ്ടെന്ന ബോധ്യംകൊണ്ടാണ്.
മുന്നിലേക്കു നീളുന്ന ഒാരോ പാത്രത്തിലേക്കും ജോയിക്കുട്ടി വിളന്പുന്നതു ഭക്ഷണമല്ല, നിറഞ്ഞ സ്നേഹമാണ്. അപ്പോൾ മുന്നിൽ തെളിയുന്ന കണ്ണിൽനിറയുന്ന ആശ്വാസവും സന്തോഷവും കാണുന്പോൾ ജോയിക്കുട്ടിയുടെ മനസു നിറയും. കടം വാങ്ങിയിട്ടാണെങ്കിലും പിറ്റേന്നും ഭക്ഷണവുമായെത്താൻ ജോയിക്കുട്ടിയെ പ്രേരിപ്പിക്കുന്നതും ഇതു തന്നെ.
തിരുവനന്തപുരം മെഡിക്കൽ കോളജിലും നഗരത്തിലെ പല ഭാഗങ്ങളിലും ജോയിക്കുട്ടി എത്തുന്നതും കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്ക്, ഇനി കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവർക്ക് പാത്രം നിറയെ ഭക്ഷണവും മനസുനിറയെ സ്നേഹവും വിളന്പിനൽകുകയാണ് ഈ മനുഷ്യസ്നേഹി.
ആരെയൊക്കെ എങ്ങനെയൊക്കെ സഹായിക്കാമെന്ന ചിന്തയുമായാണ് ഈ മനുഷ്യന്റെ ഒാരോ ദിനവും തുടങ്ങുന്നതും തീരുന്നതും. വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത്. സങ്കടപ്പെടുന്നവരിലും വിഷമിക്കുന്നവരിലുമെല്ലാം തന്റെ ദൈവമുണ്ടെന്ന ബോധ്യംകൊണ്ടാണ്.
വെളിച്ചം പരക്കുന്നു
ആലപ്പുഴ സ്വദേശിയായ ജോയിക്കുട്ടിയുടെ ജനനം ഒരു സാധാരണ കുടുംബത്തിലായിരുന്നു. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു ചെറുപ്പത്തിൽ. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ദിവസവും 18 കിലോമീറ്റര്‍ ദൂരം നടന്നാണ്. വീട്ടിലെ ഒട്ടുമിക്ക ജോലികളും ചെറുപ്രായത്തില്‍ത്തന്നെ ചെയ്തുപഠിച്ചു.
പത്താം ക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരത്തു മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ സേവനം ചെയ്യാനെത്തി. ഇതോടെയാണ് ജോയിക്കുട്ടിയിലെ സാമൂഹ്യപ്രവർത്തകനു ജീവൻ വച്ചത്.
തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തിയ ഒരു ക്യാമ്പില്‍ പങ്കെടുത്തതു ജീവിതത്തിന്റെ കാഴ്ചപ്പാടിനെ ആകെമാറ്റി. സാമൂഹ്യപ്രവർത്തനരംഗത്തു സജീവമാകാൻ തീരുമാനിച്ചു. ഇതിനിടയിൽ പ്രകൃതിസാഹോദര്യം എന്ന പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയോഗിക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട യാത്രകളിൽ പല മേഖലകളിലും ദുരിതം അനുഭവിക്കുന്നവരെ നേരില്‍ കാണാന്‍ ഇടയായി. വിദൂരങ്ങളിൽനിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതങ്ങൾ അദ്ദേഹത്തിന്റെ കണ്ണുനനച്ചു. അവരുടെ മുഖങ്ങൾ മനസിൽനിന്നു മായാതെ നിന്നു.
കരുതലിന്റെ രുചി
സുഹൃത്തുക്കൾ അടക്കമുള്ളവരോട് ഇത്തരം കാര്യങ്ങൾ പങ്കുവച്ചപ്പോൾ ഇങ്ങനെയുള്ളവരെയൊക്കെ പറ്റാവുന്ന രീതിയിൽ സഹായിച്ചുകൂടെ എന്ന ചോദ്യം ഉയർന്നവന്നു. പിന്നെ മടിച്ചില്ല, ലഭിക്കുന്ന ചെറിയ തുകകൾ സ്വരുക്കൂട്ടി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കു ഭക്ഷണം വാങ്ങി നൽകിത്തുടങ്ങി.
പിന്നീട് അനാഥാലയങ്ങളിലും രോഗികള്‍ താമസിക്കുന്ന മന്ദിരങ്ങളിലും ഭക്ഷണപദാർഥങ്ങള്‍ എത്തിച്ചുനൽകുന്നതിൽ ശ്രദ്ധിച്ചു. മെഡിക്കല്‍ കോളജിലെ നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണത്തിനായി വിഷമിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ അന്നദാനം മെഡിക്കൽ കോളജ് പരിസരത്തേക്കു നീണ്ടു.
ആഴ്ചയില്‍ മൂന്നു ദിവസം ഇവർക്കു ഭക്ഷണം എത്തിച്ചുനൽകിത്തുടങ്ങി. കഴിഞ്ഞ 18 വര്‍ഷമായി മുടങ്ങാതെ ഭക്ഷണവുമായി ജോയിക്കുട്ടി ആശുപത്രി പരിസരത്ത് എത്തുന്നുണ്ട്.
സ്വന്തമായി വീട്ടില്‍ തയാറാക്കിയാണ് ജോയിക്കുട്ടിയുടെ ഭക്ഷണവിതരണം. ഫുഡ്സേഫ്റ്റി അഥോറിറ്റിയുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ വാങ്ങിയാണ് നല്ല നിലവാരത്തിൽ രോഗികൾക്കു ഭക്ഷണമെത്തിക്കുന്നത്.
പലപ്പോഴും പോക്കറ്റ് കാലിയാകുന്പോൾ നാളെ എങ്ങനെ ഭക്ഷണം നൽകുമെന്നോർത്ത് ആശങ്കപ്പെടാറുണ്ട്. എന്നാല്‍, അപ്പോൾ ദൈവം ആരെയെങ്കിലും അയയ്ക്കും, അതുകൊണ്ടാണ് 18 വർഷവും നന്മ തുടരാൻ കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു. ചില ദിവസങ്ങളില്‍ ചപ്പാത്തിയും കടലക്കറിയുമാണെങ്കില് മറ്റു ചില ദിവസങ്ങളില്‍ അതു ചിക്കനും ചപ്പാത്തിയുമായി മാറും.
കോവിഡ് ലോക്ഡൗണ്‍ കാലത്തു ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിട്ടവർക്കു വീട്ടിൽ ഭക്ഷണമെത്തിച്ചു നൽകിയും ജോയിക്കുട്ടി ആളുകളുടെ മനസിൽ ഇടംനേടി. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് ഇപ്പോൾ ജോയിക്കുട്ടി.
ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പിന്തുണയോടെയും അനുഗ്രഹത്തോടെയും ആണ് സാധാരണക്കാരെ സഹായിക്കാനായി ആദ്യം ഇറങ്ങിയത്. ഇപ്പോൾ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ ഉറച്ചപിന്തുണയാണ് ജോയിക്കുട്ടിയുടെ ഊർജം.
സാമൂഹ്യസേവനരംഗത്തെ തിളക്കമാർന്ന പ്രവർത്തനങ്ങൾക്ക് പി.ടി. ചാക്കോ ഫൗണ്ടേഷന് പുരസ്കാരം, മാര്‍ ബസേലിയോസ് പുരസ്കാരം, ഡല്‍ഹി ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ അക്കാമ്മയുടെയും മക്കളായ സി.ജെ. പീറ്റർ (ഐടി പ്രഫഷണൽ), ഹന്ന ജോയി (വിദ്യാർഥിനി) എന്നിവരുടെയും നിറഞ്ഞ പിന്തുണയാണ് ജോയിയുടെ പ്രവർത്തനങ്ങൾക്കു പ്രചോദനവും സന്തോഷവും.
തോമസ് വർഗീസ്