ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യങ്ങളുമെല്ലാം വേണ്ടെന്നുവച്ച് ഇറ്റലിയിൽനിന്നു കടൽ താണ്ടി ഇന്ത്യയിലെത്തുക, ഇവിടത്തെ ഭാഷയും സംസ്കാരവുമൊക്കെ പഠിക്കുക, ഈ നാട്ടിലെ പാവപ്പെട്ടവരും പിന്തള്ളപ്പെട്ടവരുമായവർക്കു വേണ്ടി ഇറങ്ങിത്തിരിക്കുക, മണ്ണും മലയും പുഴയും താണ്ടി ജീവിതവും ആരോഗ്യവും ബൗദ്ധികശേഷിയുമെല്ലാം ഒരു പരിചയവുമില്ലാത്തവർക്കായി മാറ്റിവയ്ക്കുക, അവസാനം ഈ മണ്ണിൽത്തന്നെ അലിഞ്ഞു ചേരുക.. ഫാ. ജയിംസ് മൊന്തനാരി എന്ന കത്തോലിക്ക വൈദികന്റെ ജീവിതത്തെ ഏതാനും വാക്കുകളിൽ കുറിച്ചാൽ ഇങ്ങനെ എഴുതാം. സ്വന്തം ജീവിതംകൊണ്ട് ഒരു ജനതയുടെ മുഖം തന്നെ മാറ്റിയെഴുതിയ കർമയോഗി.
ഏറുമാടങ്ങളില്‍ കഴിഞ്ഞിരുന്ന കുടിയേറ്റ കര്‍ഷകരുടെ ജീവിതം കരിന്തിരി കത്താതിരിക്കാൻ അവർക്കിടയിൽ മെഴുകുതിരിയായി എരിയുകയായിരുന്നു മൊന്തനാരിയച്ചൻ. അതിനാൽ ദിവസവും കിലോമീറ്ററുകളോളം നീളുന്ന കാട്ടുപാതകള്‍ താണ്ടാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. പള്ളികള്‍, സ്കൂളുകള്‍, റോഡുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവയെല്ലാം സ്ഥാപിച്ച് അദ്ദേഹം കുടിയേറ്റ ജനതയെ കൈപിടിച്ചു നടത്തി. ഇറ്റലിയിലെ കുടിയേറ്റ കുടുംബാംഗമാണ് പില്ക്കാലത്ത് കേരളത്തിലെ കുടിയേറ്റ കര്‍ഷകരുടെ അപ്പസ്തോലനായി മാറിയതെന്നതാണ് ചരിത്രം.
ഇറ്റലിയിലെ ഗൊരീസിയ വില്ലേസെയിലേക്കു കുടിയേറി പാര്‍ത്ത ജോവന്നി-സാന്താ ബുഫോലി ദമ്പതികളുടെ ഏഴുമക്കളില്‍ ആദ്യമകനായി 1899 മാര്‍ച്ച് ഒന്നിനാണ് ജക്കോമോ (ജയിംസിന്റെ ഇറ്റാലിയൻ രൂപം) ജനിച്ചത്. ഇരുപത്തിയാറാം വയസില്‍ ഇറ്റലിയിലെ ഗൊരീസിയയിലെ ഈശോ സഭയില്‍ നവസന്യാസിയായി ചേര്‍ന്നു. സഭാപഠനത്തോടൊപ്പം ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളും പഠിച്ചു. വൈദികനാകുമ്പോള്‍ തെരഞ്ഞെടുക്കേണ്ട പ്രവര്‍ത്തന മണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയാണ് തനിക്ക് പറ്റിയ ഇടമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
ഇന്ത്യയിലേക്ക്
സന്യാസ പരിശീലനം പൂര്‍ത്തീകരിച്ച ജക്കോമോ മൊന്തനാരി ജീവിതം ദൈവത്തിനായി സമർപ്പിച്ചാണ് ഇന്ത്യയിലേക്കു തിരിച്ചത്. 1928ല്‍ ഫാ. കയ്റോണി, ഫാ. ഡെല്‍സോട്ടോ, ഫാ. മൈക്കിള്‍ വെണ്ട്രമിന് എന്നിവര്‍ക്കൊപ്പമാണ് ഫാ. ജയിംസ് മൊന്തനാരി ഇന്ത്യയിലെത്തിയത്. മംഗലാപുരം സെമിനാരിയില്‍ ഒരു വര്‍ഷത്തോളം ലാറ്റിന്‍ പഠിപ്പിച്ചു. പിന്നീട് കോളയാട് എത്തിയ അദ്ദേഹം സസ്യശാസ്ത്ര ഗവേഷണത്തിനും തേന്‍ ശേഖരിക്കുന്നതിനും സമയം കണ്ടെത്തി.
അറിവുകള്‍ എങ്ങനെ ജനോപകാരപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയിലായിരുന്നു അച്ചൻ. 1940ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളിലെത്തിയ മൊന്തനാരിയച്ചന് ബഡിംഗിലൂടെ മരങ്ങള്‍ ഒട്ടിച്ചു വളര്‍ത്തി. 1944 മാര്‍ച്ചിലാണ് ഈശോ സഭാംഗമായ ഫാ. ഇ. ബെരെറ്റായുടെയും കോഴിക്കോട് ലാറ്റിന്‍ രൂപത മെത്രാനായിരുന്ന ലിയോ പ്രസര്പ്പിയോയുടെയും നിര്‍ദേശപ്രകാരം കുടിയേറ്റ കര്‍ഷകരെ തേടി ഇറങ്ങിയത്.
വയനാടന്‍ മലനിരകളിലേക്ക്
താമരശേരിയിലെത്തിയ അച്ചന് കൂടത്തായി പുഴ കടന്നാണ് ചുണ്ടക്കുന്നിലെത്തിയത്. കുടിയേറ്റ കര്‍ഷകര്‍ നിര്‍മിച്ച ഷെഡിലായിരുന്നു ആദ്യ ദിവ്യബലിയര്‍പ്പണം. മൂന്നു പതിറ്റാണ്ടുകാലം നീണ്ട വിശ്രമമില്ലാത്ത കാല്‍നടയാത്രയുടെ ചരിത്രത്തിന് ഇതോടെ തുടക്കമായി. മുപ്പതും നാല്‍പ്പത്തഞ്ചും കിലോമീറ്ററോളം ദുര്‍ഘട പാതകളിലൂടെയായിരുന്നു കാൽനടയാത്ര.
1944ന്റെ തുടക്കത്തിലായിരുന്നു താമരശേരി, കൂടത്തായ്, കോടഞ്ചേരി, തിരുവമ്പാടി, വേനപ്പാറ എന്നിവിടങ്ങളിലേക്കു കുടിയേറ്റ കര്‍ഷകരെത്തിയത്. കുടിയേറ്റം തുടങ്ങി രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളിലായിരുന്നു ഇവര്‍ക്കിടയിലേക്കു മൊന്തനാരിയച്ചന് എത്തിയത്. വന്യമൃഗങ്ങളെ പേടിച്ച് ഏറുമാടങ്ങളില്‍ കഴിഞ്ഞിരുന്ന ഇവരെത്തേടി മൊന്തനാരിയച്ചന് മലകള്‍ കയറിയിറങ്ങി.
കുടിയേറ്റക്കാരുടെ മക്കളും തദ്ദേശീയരുടെ മക്കളും വിദ്യാഭ്യാസമില്ലാതെ വളരുന്ന സാഹചര്യം അദ്ദേഹത്തെ വേദനിപ്പിച്ചു. കൂടത്തായിയിലെ ചെറുകിട ജന്മിയായിരുന്ന വേലുനായരില്നിന്നു പതിനൊന്നരയേക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി. കോടഞ്ചേരിയില്‍നിന്നു മുറിച്ച മരം മഴക്കാലത്തു പുഴയിലൂടെ ഒഴുക്കിക്കൊണ്ടുവന്നു. അതുപയോഗിച്ച് അഞ്ചു ക്ലാസുകളുള്ള സ്കൂള്‍ നിര്‍മിച്ചു. മൊന്തനാരിയച്ചന് സ്ഥാപിച്ച സെന്റ് മേരീസ് സ്കൂള്‍ ഇന്നു തലയെടുപ്പുള്ള ഹയര്‍ സെക്കൻഡറി സ്കൂളാണ്. ഇതിനിടയില്‍ത്തന്നെ കോടഞ്ചേരിയിലും തിരുവമ്പാടിയിലും വേനപ്പാറയിലും ഷെഡുണ്ടാക്കി ദിവ്യബലിയര്‍പ്പണവും ആരംഭിച്ചു.
കിഴക്കന്‍ മലയോരത്തേക്ക്
1947ലാണ് പുഞ്ചക്കാട് എത്തുന്നത്. അന്നു പുഞ്ചക്കാടിനു സ്വന്തമായി ഒരു പള്ളിയോ അച്ചനു താമസിക്കാനായി വീടോ ഉണ്ടായിരുന്നില്ല. ആള്‍ത്താമസമില്ലാതിരുന്ന പഴയൊരു വീട് അദ്ദേഹം തെരഞ്ഞെടുത്തു. ഇവിടെത്തന്നെ സ്ഥലമൊരുക്കി ദിവ്യബലിയര്‍പ്പണവും നടത്തി. 1952ൽ യൂറോപ്പിലെ സുഹൃത്തുക്കളുടെ സഹായത്തോടെ അച്ചന് ദേവാലയം സ്ഥാപിച്ചു.
ഇതിനിടയിൽ കിഴക്കന്‍ മലയോര മേഖലയായ പാലാവയല്, ചെറുപുഴ, പാടിച്ചാല്‍, കോഴിച്ചാല്‍, പുളിങ്ങോം, രാജഗിരി എന്നിവിടങ്ങളിലെ കുടിയേറ്റ കര്‍ഷകര്‍ക്കിടയിലേക്കും അദ്ദേഹം സഞ്ചരിച്ചെത്തി. ഏതു കൊടുങ്കാട്ടിലൂടെ പോയാലും വലിയ മാറാപ്പുകള്‍ അച്ചന്റെ തോളിലുണ്ടാവും. ഒന്നില്‍ ദിവ്യബലിയര്‍പ്പണത്തിനുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍, കുര്‍ബാനക്കുപ്പായം, കാസ, പീലാസ, ഓസ്തി, വീഞ്ഞ് എന്നിവയാണ് ഉണ്ടാവുക. ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, കാടുകള്‍ തെളിച്ചു മുന്നേറാനുള്ള വെട്ടുകത്തി, വടക്കുനോക്കിയന്ത്രം, മരുന്ന്, ഭക്ഷണം തുടങ്ങിയവ മറ്റൊരു ബാഗിലുമുണ്ടാകും.
മാത്തില്‍, വടവന്തൂര്‍, എരമം എന്നീ പ്രദേശങ്ങളിലൂടെ തുടർന്ന സേവന ദൗത്യം കോഴിച്ചാലും രാജഗിരിയും വരെയുമെത്തി.
ചെറുപുഴയിലും വാഴക്കുണ്ടത്തും രാജഗിരിയിലും സ്ഥലം വാങ്ങി അച്ചന് നിര്‍മിച്ച ഷെഡുകളാണ് ആദ്യ കാലത്തെ ദേവാലയങ്ങള്‍. തലശേരി രൂപത സ്ഥാപിതമായപ്പോള്‍ അച്ചന് വാങ്ങിയ സ്ഥലങ്ങള്‍ തലശേരി രൂപതയ്ക്കു വിട്ടുകൊടുത്തുകൊണ്ടാണ് അച്ചന് മലയോര മേഖലയോടു വിട പറഞ്ഞത്.
ഏഴിമലയിലേക്ക്
കുഞ്ഞിമംഗലത്തു സേവനം ചെയ്തുവരുന്നതിനിടയിലാണ് സ്നേഹത്തിന്റെ കടലാഴമുള്ള ഹൃദയവുമായി ചരിത്രമുറങ്ങുന്ന ഏഴിമലയിലേക്ക് 1954ല്‍ അച്ചന് എത്തിയത്. രാമന്തളി ശങ്കരനാരായണ ക്ഷേത്രാധികാരികളില്നിന്നു പലവട്ടമായി 660 ഏക്കറോളം ഭൂമി അച്ചന് വിലയ്ക്കു വാങ്ങുകയായിരുന്നു. മരച്ചുവട്ടില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് ഏഴിമലയിലെ ഇരുപതു വര്‍ഷം നീണ്ട പ്രേഷിതദൗത്യം ആരംഭിച്ചത്.
വില കൊടുത്തുവാങ്ങിയ ഭൂമി പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്താണ് കാട്ടുമൃഗങ്ങള്‍ മാത്രം താവളമാക്കിയിരുന്ന മലമുകളില്‍ മനുഷ്യവാസമുണ്ടാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. ജാതിമത പരിഗണനയില്ലാത്തതായിരുന്നു ആ സേവനങ്ങള്‍. അച്ചന് മലമുകളിലേക്കു നിര്‍മിച്ച റോഡാണ് പില്ക്കാലത്തെ ഏഴിമല ടോപ്പ് റോഡായി മാറിയത്. കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി 48 കിണറുകള്‍ക്കു കുറ്റിയടിച്ച ഇദ്ദേഹം നിരവധി കിണറുകളും കുഴിച്ചു. ഉരുളന്‍ കല്ലുകള്‍ അടുക്കിവച്ചു രണ്ടു മുറികളോടു കൂടിയ വീടാണ് അച്ചന്റെ താമസത്തിനായി നിര്‍മിച്ചത്.
കൃഷി ഒരു പോരാട്ടം
ആദ്യം മലമുകളില്‍ നെല്ല് വിതച്ചെങ്കിലും വന്യമൃഗങ്ങളും പന്നിയെലികളും പരാജയപ്പെടുത്തി. പിന്നീട് 1967ല്‍ നാലായിരത്തോളം തെങ്ങിന്‍തൈകൾ വച്ചുപിടിപ്പിച്ചു. ഇതില്‍ ഭൂരിഭാഗവും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടു. അതോടെ അദ്ദേഹം കപ്പ കൃഷിയിലേക്കു തിരിഞ്ഞു. ഏഴായിരത്തോളം ചുവട് കപ്പയും കടലയും കൃഷി ചെയ്യാന്‍ നേതൃത്വം നല്കി. പണിയായുധങ്ങള്‍ അദ്ദേഹം വാങ്ങി നല്കി. എല്ലാവര്ക്കും ചെറിയ കിടപ്പാടമാകുന്നതുവരെ 1964ല്‍ നിര്‍മിച്ച പള്ളി വക കെട്ടിടത്തിലാണ് ഭക്ഷണവും താമസ സൗകര്യങ്ങളുമൊരുക്കിയത്. രാവിലെ മുതല്‍ ഓരോരുത്തര്‍ക്കും നല്കിയ സ്ഥലത്തു കൃഷിപ്പണികള്‍. വൈകുന്നേരം പള്ളിക്കെട്ടിടത്തില്‍ അന്തിയുറക്കം... ഇതായിരുന്നു ആദ്യകാലത്തെ രീതി.
മലയടിവാരമായ കുരിശുമുക്കില്‍ അച്ചന് 1959ല്‍ സ്ഥാപിച്ച മൂന്നു മുറികളോടുകൂടിയ ഡിസ്പെന്സറിക്കു പേരിട്ടത് സെവന് ഹില്‍സ് ഡിസ്പെന്സറിയെന്നാണ്. ഇറ്റലിയില്‍നിന്നും ജര്മ്മനിയില്നിന്നുമെത്തിക്കുന്ന വിദേശ മരുന്നുകളായിരുന്നു ഇവിടെ വിതരണം ചെയ്തിരുന്നത്. ഓണപ്പറമ്പില്‍ നിര്‍മിച്ച കെട്ടിടത്തില്‍ നെയ്ത്തുകേന്ദ്രം ആരംഭിച്ചതോടെ 25 പേര്‍ക്ക് തൊഴിലുമായി.
എല്ലാവരെയും സ്നേഹിച്ച്
സാമ്പത്തികമായി സഹായിച്ചിരുന്ന സഹോദരീപുത്രനായ പ്രഫസര്‍ മാരിയോ ചെസ്ക്കിക്ക് എഴുതിയ 1964 സെപ്റ്റംബര്‍ 16ന്റെ കത്തില്‍ " ഉടുതുണി പോലുമില്ലാത്ത പാവങ്ങളാണ് എന്റെ ജനങ്ങള്‍'' എന്ന വാക്കില്‍ മക്കളോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കാണാം. വസ്ത്രമില്ലാത്തവര്ക്കു വസ്ത്രമായും വിശക്കുന്നവര്‍ക്കു ഭക്ഷണമായും രോഗികള്‍ക്കു വൈദ്യനായും കിടപ്പാടമില്ലാത്തവര്ക്കു കിടപ്പാടം നല്‍കിയും അനാഥര്‍ക്കു സംരക്ഷകനായും മാറിയ അദ്ദേഹം യേശുവിന്റെ പ്രതിരൂപമായി മാറുകയായിരുന്നു.
1974 മാര്‍ച്ച് മൂന്നിന് ആ ഹൃദയതാളം നിലച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ താൻ സേവനം ചെയ്ത മണ്ണിൽത്തന്നെ അലിഞ്ഞു ചേർന്നു. ഇന്ന് ഏഴിമലയിലെ അദ്ദേഹത്തിന്റെ കബറിടം ഇന്ന് അനേകർക്കു തീർഥാടന കേന്ദ്രം കൂടിയാണ്.
പീറ്റർ ഏഴിമല