പാട്ടുകാരൻ, ഹാസ്യതാരം, മിമിക്രി കലാകാരൻ... സുദേഷ് ഭോസ്ലേ ബോളിവുഡിൽ തിളങ്ങുന്നത് പലവിധമാണ്. സിനിമയിലും സ്റ്റേജിലും നീണ്ട നാല്പതു വർഷങ്ങൾ പൂർത്തിയാക്കിയ സുദേഷിന്റെ 62-ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ഒന്നാം തീയതി. പ്രായം ഇത്രയായെങ്കിലും ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ് അദ്ദേഹത്തിന്...
ഗായകൻ സുദേഷ് ഭോസ്ലേ ജീവിതത്തിൽ ഏറ്റവുമധികം കേട്ടിട്ടുള്ള ചോദ്യം ഇതാണ്- ആശാ ഭോസ്ലേയുടെ മകനാണോ?
രണ്ടുപേരും പാട്ടുകാർ.., പേരിൽ ഇത്രയും സാമ്യം.. അപ്പോൾ ഈ ചോദ്യം സ്വാഭാവികമാണ്. സുദേഷ് ഇതേക്കുറിച്ചു പറഞ്ഞുവച്ചിട്ടുള്ളത് ഇങ്ങനെ- ഞാൻ ആശാ ഭോസ്ലേയുടെ മകനാണോ എന്ന് ആളുകൾ മിക്കപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. എന്തുചെയ്യാനാണ്. ഞാൻ ആശാജിക്കൊപ്പം ഒട്ടേറെ വേദികളിൽ പാടി. അവർ എന്നെ ഒരു മകനെപ്പോലെയാണ് കാണുന്നതെങ്കിലും മകനല്ല എന്ന് പല ഇന്റർവ്യൂകളിലും വ്യക്തമാക്കിട്ടുണ്ട്. മകനല്ല എന്നു കേൾക്കുന്പോൾ അത്ഭുതപ്പെടുന്ന ഒട്ടേറെയാളുകളെ ഇപ്പോഴും കാണാം!.
ബച്ചന്റെ ശബ്ദം
സുദേഷ് ഭോസ്ലേ അമിതാഭ് ബച്ചന്റെ ശബ്ദം അനുകരിക്കുന്നതു കേട്ടാൽ ഒറിജിനൽ ഏത് അനുകരണമേത് എന്നു വേർതിരിച്ചറിയാൻ പാടുപെടും. ബച്ചനുവേണ്ടി പാടിയ പാട്ടാണ് സുദേഷിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഏറ്റവും മുന്നിലെന്നതും ശ്രദ്ധേയം. അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് സുദേഷ്. ജന്മദിനത്തിൽ ഏറ്റവുമാദ്യം എത്തുന്ന ആശംസാ സന്ദേശം ബച്ചന്റേതാകുമെന്ന് സുദേഷ് പറയുന്നു.
ഏതാണ്ട് എട്ടുവർഷംമുന്പ് എന്റെ ജന്മദിനമാണെന്നറിഞ്ഞ അമിത്ജി ഫോണിൽ ഒരു സന്ദേശം അയച്ചു- അദ്ദേഹത്തിന്റെ പ്രശസ്തമായ ശുഭ്കാമ്നായേം, ആശീർവാദ് എന്നിവ അതിലുണ്ടായിരുന്നു. പക്ഷേ അത് എന്നെ കബളിപ്പിക്കാൻ മറ്റാരോ അയച്ചതാണെന്നു കരുതി. പിന്നീട് സന്ദേശം വന്ന നന്പർ അമിതാഭ് ബച്ചന്റേതുതന്നെയാണെന്ന് ഉറപ്പായപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അന്നുമുതൽ എല്ലാക്കൊല്ലവും എനിക്കുകിട്ടുന്ന ആദ്യത്തെ ജന്മദിനാശംസ അദ്ദേഹത്തിന്റേതാണ്! എനിക്കിപ്പോഴും അമിത്ജിയുടെ സ്നേഹവും കരുതലും കിട്ടുന്നു. അതിൽക്കൂടുതൽ എന്തുവേണം.
ബച്ചനു പുറമേ അശോക് കുമാർ, സഞ്ജീവ് കുമാർ, അനിൽ കപൂർ, വിനോദ് ഖന്ന, സുനിൽ ദത്ത്, മിഥുൻ ചക്രവർത്തി എന്നിവരുടെ ശബ്ദങ്ങളും സുദേഷ് അതിശയകരമായി അനുകരിക്കും. സഞ്ജീവ് കുമാറിന്റെ പെട്ടെന്നുണ്ടായ മരണത്തെ തുടർന്ന് അദ്ദേഹത്തിനുവേണ്ടി ഡബ് ചെയ്തതും സുദേഷ് ആയിരുന്നു.
ഒരൊറ്റ പാട്ട് എടുത്തുപറഞ്ഞാൽ സുദേഷിനെ എളുപ്പത്തിൽ തിരിച്ചറിയാം. 1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലെ ജുമ്മാ ചുമ്മാ ദേ ദേ എന്നു തുടങ്ങുന്ന പാട്ടാണത്. സ്ക്രീനിൽ ഈ പാട്ടുരംഗം കണ്ടാൽ പാടുന്നത് അമിതാഭ് ബച്ചൻ തന്നെയല്ലേ എന്നു സംശയിച്ചാൽ തെറ്റുപറയാനാവില്ല. അത്രയ്ക്കു സ്വാഭാവികമായാണ് സുദേഷ് ശബ്ദം നൽകിയിരിക്കുന്നത്. ഗാനം സൂപ്പർ ഹിറ്റുമായി.
ഗായാ മേനേ, ലിയേ ഉന്ഹോംനെ എന്നാണ് അടുത്തയിടെ ഒരു ടിവി ഷോയിൽ ഈ പാട്ടിനെക്കുറിച്ചു ചോദിച്ചപ്പോൾ സുദേഷ് പറഞ്ഞത്. ഉമ്മ ചോദിച്ചുകൊണ്ടുള്ള പാട്ടു പാടിയത് താൻ, ഉമ്മകൾ മുഴുവൻ കിട്ടിയത് അമിതാഭിന് എന്നർഥം. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മറുപടി.
ഓ ലാൽ ദുപ്പട്ടേ വാലി (ആംഖേം), സേ ഷാവാ ഷാവാ (കഭീ ഖുഷി കഭീ ഗം), സോനാ സോനാ (മേജർ സാബ്) തുടങ്ങിയവും സുദേഷ് ഭോസ്ലേയുടെ ഹിറ്റ് ഗാനങ്ങളിൽ പെടുന്നു.
അമിതാഭിനു വേണ്ടി ഇപ്പോൾ പരസ്യചിത്രങ്ങളിൽ ശബ്ദംനൽകുന്നത് സുദേഷാണ്. പരസ്യങ്ങളിൽ അഭിനയിക്കുന്പോൾ ഡബ്ബിംഗിന്റെ കാര്യം യേ സുദേഷ് സേ കർവാവോ (അതു സുദേഷിനെക്കൊണ്ടു ചെയ്യിക്കൂ) എന്നാണ് ബച്ചൻ പറയാറ്. സുദേഷ് ഉള്ളതിനാൽ അമിതാഭ് ഡബ്ബിംഗിന് കൃത്യസമയത്തു വന്നുതുടങ്ങി എന്നു മുന്പും തമാശയായി പറയാറുണ്ട്. വൈകിയാൽ സുദേഷ് ഡബ് ചെയ്യും എന്നത്രതേ കാരണം!
കെ ഫോർ കിഷോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറും ജഡ്ജുമായി സുദേഷ് ടെലിവിഷനിലും തിളങ്ങി.
ചെറുപ്പം, സന്തോഷം
ജന്മദിനത്തിൽ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുദേഷ് പറഞ്ഞതിങ്ങനെ: എനിക്ക് മുന്പത്തേക്കാൾ ഉൗർജം വന്നുവെന്നും പെർഫോർമൻസ് കൂടുതൽ നന്നാവുന്നു എന്നുമാണ് സംഗീതപരിപാടികൾക്ക് എത്തുന്നവർ പറയുന്നത്. എനിക്കു വരുന്ന ഫോണ് കോളുകളും സന്ദേശങ്ങളും ഒരുപാടു കൂടി. മുന്പത്തേക്കാൾ കൂടുതൽ ഞാൻ ഈ അറുപത്തിരണ്ടാം വയസിൽ സജീവമാണ്, സന്തോഷവാനുമാണ്. ഇതിനെല്ലാം ദൈവത്തോടു നന്ദി പറയുന്നു.
കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ തുടങ്ങിയവർക്കൊപ്പം നീണ്ടകാലം പ്രവർത്തിക്കാനായതിൽ സുദേഷ് അഭിമാനിക്കുന്നു. അവരിൽനിന്നെല്ലാം ഒരുപാട് പഠിക്കാനായി. വിസ്മയകരമായിരുന്നു അവർക്കൊപ്പമുള്ള പ്രവർത്തനം. സുദേഷിനൊപ്പം ഡ്യുവറ്റുകൾ പാടാൻ ഒരുപാടിഷ്ടമാണെന്ന് ഇപ്പോഴും ആശാജി പറയും. ഇതിൽപ്പരം സന്തോഷമെന്ത്- സുദേഷ് ചോദിക്കുന്നു.
മുംബൈയിലെ ഗ്രാവിറ്റി സ്റ്റുഡിയോയിലായിരുന്നു ഇത്തവണത്തെ പിറന്നാളാഘോഷം. ഗായകരായ അമിത് കുമാർ, സച്ചിൻ പിൽഗാവ്ങ്കർ, കൊമേഡിയൻ ജോണി ലീവർ തുടങ്ങിയവരുടെ പ്രകടനങ്ങളോടെ ഗംഭീര പരിപാടി. സുദേഷ് വീണ്ടും ചെറുപ്പമായി!
ഹരിപ്രസാദ്