സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം; ആദ്യം അന്വേഷിക്കുക രഞ്ജിത്തിനും സിദ്ദിഖിനും എതിരായ പരാതി
Monday, August 26, 2024 9:49 AM IST
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ആദ്യം പരിശോധിക്കുക സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും എതിരായ ആരോപണങ്ങൾ. ഇരുവര്‍ക്കുമെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് മുഖേന പോലീസ് ശേഖരിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ ആരോപണമുന്നയിച്ച ശ്രീലേഖ മിത്രയെയും രേവതി സമ്പത്തിനെയും ഫോണില്‍ ബന്ധപ്പെടും. സിദ്ദിക്കിനെതിരായ പരാതിയാകും ഏറ്റവും ആദ്യം പരിശോധിക്കുക. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പീഡനം നടന്നുവെന്ന് പറയുന്ന മസ്കറ്റ് ഹോട്ടല്‍ ഉള്‍പ്പെടുന്ന മ്യൂസിയം പോലീസ് സ്റ്റേഷനിലോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.
രഞ്ജിത്തിനെതിരായി പരാതി ഉന്നയിച്ച ശ്രീലേഖ മിത്രയെ ഫോണിൽ ബന്ധപ്പെട്ട് പരാതി ഉണ്ടോ എന്ന് അന്വേഷിക്കും. ശേഷം തുടർനടപടികൾ സ്വീകരിക്കും. ഞായറാഴ്ചയാണ് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
എഡിജിപി എച്ച്.വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഐപിഎസ് ഓഫീസർമാരായ എസ്.അജീത ബീഗം, മെറിന് ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ, വി.അജിത്ത്, എസ്.മധുസൂദനന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.