കണ്ണൂരിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
Monday, August 26, 2024 8:39 AM IST
എടക്കാട് (കണ്ണൂർ): മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിയാരത്തെ ആംബുലൻസ് ഡ്രൈവറായ ഏഴോംകൊട്ടില സ്വദേശി കെ. മിഥുനാണ് (38) മരിച്ചത്.
വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ പി. സിന്ധു (48), പ്രവീണ്‍, സുകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി 11 ഓടെ ധർമടം മൊയ്തുപാലത്തിലായിരുന്നു അപകടം. തീപിടിത്തം ഉണ്ടായ മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുകായിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പാലയാട് അണ്ടല്ലൂര്കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടം നടന്നയുടനെ മിഥുനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കില്ല.
പരിക്കേറ്റ സുകേഷും സിന്ധുവും ഹരിദാസന്റെ മക്കളാണ്. പ്രവീൺ മറ്റൊരു മകളുടെ ഭർത്താവാണ്. നാലുമാസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് സമീപത്തെ റെഡ് വിംഗ്സ് ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മിഥുൻ.
ഏഴോം കൊട്ടില ഗവ. ഹൈസ്കൂളിന് സമീപം കുഞ്ഞൻചാലിലെ കൊയോൻ അശോകൻ-തന്പിലാൻ നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: വി. രാജി. മകൻ: അയാൻ. സഹോദരൻ: നിഥിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കൊട്ടില സമുദായ ശ്മശാനത്തിൻ സംസ്കരിക്കും.