വടക്കൻ കേരളം മേഘവിസ്ഫോടന മേഖലയായെന്നു വിദഗ്ധർ
Friday, August 2, 2024 2:36 PM IST
കണ്ണൂർ: കേരളത്തോടു ചേർന്നു കിടക്കുന്ന തെക്കു-കിഴക്കൻ അറബിക്കടൽ, കൂട്ടമായ മേഘങ്ങളെ ഉത്പാദിപ്പിക്കുന്ന ഹോട്ട്സ്പോട്ടായി മാറിയെന്ന് പഠനത്തിൽ കണ്ടെത്തിയതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ്. ചെറിയ മേഘ വിസ്ഫോടനത്തിന്റെ ഗണത്തിൽപ്പെടുത്താവുന്ന കനത്തമഴ പെയ്യുന്ന പ്രദേശമായി വടക്കൻ കേരളം മാറി.
പശ്ചിമഘട്ട പ്രദേശത്ത് കൊങ്കൺ മേഖലയിലായിരുന്നു നേരത്തെ ഏറ്റവും ശക്തമായ മഴ ലഭിച്ചിരുന്നത്. ഇപ്പോൾ മംഗളൂരുവിന് വടക്കോട്ടുള്ള ഭാഗത്താണ് ചെറിയ മേഘ വിസ്ഫോടനമെന്ന ഗണത്തിൽപ്പെടുത്താവുന്ന അതിതീവ്രമഴ ഉണ്ടായിരിക്കുന്നത്. 2019 ന് ശേഷം ഈ സ്വഭാവ വിശേഷമുള്ള മേഖല തെക്കോട്ട് ഉത്തരകേരളം വരെ എത്തിയെന്ന് ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
വയനാടിന്റെ പടിഞ്ഞാറൻ മേഖലയിൽ, മലപ്പുറം, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് 50 ശതമാനവും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ഏറ്റവും ദുരന്തസാധ്യതയുള്ള മേഖലയാണ് മേപ്പാടിക്കടുത്ത് മുണ്ടക്കൈ പ്രദേശം.
മുണ്ടക്കൈയിൽ ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ ഭാഗം 2019-ൽ ഉരുൾപൊട്ടിയ പുത്തുമലയ്ക്കു സമീപമാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മേഘ ഘടനയിലുണ്ടായ മാറ്റവുമാണ് ദുരന്തത്തിന് വഴിവച്ചത്.