"മാധ്യമങ്ങളോടു മിണ്ടരുത്, മുണ്ടക്കൈയിൽ കാലുകുത്തരുത്': ശാസ്ത്രജ്ഞർക്കെതിരായ ഉത്തരവിൽ പുലിവാലു പിടിച്ച് സർക്കാർ
Friday, August 2, 2024 1:43 PM IST
കോഴിക്കോട്: രാജ്യത്തെയാകെ നടുക്കിയ വയനാട് മുണ്ടക്കൈയിലെ അതിതീവ്ര ഉരുൾപൊട്ടൽ അന്തർദേശീയതലത്തിൽ ചർച്ചയാവുകയും ഭരണകൂടത്തിനെതിരേ വിമർശനം ഉയരുകയും ചെയ്തതിനിടെ ദുരന്തവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനു ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും വിലക്കേർപ്പെടുത്തി പുലിവാലു പിടിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. സംഭവം വിവാദമായതോടെ സർക്കുലർ സർക്കാർ പിൻവലിച്ചു.
പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകളും വിശകലനങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നായിരുന്നു താക്കീത്. സർക്കാരിനു കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കുമായിരുന്നു സർക്കാരിന്റെ മുന്നറിയിപ്പ്.
മുണ്ടക്കൈ, ചൂരൽമല ദുരന്ത മേഖലകളിൽ കാലുകുത്തരുതെന്നും ശാസ്ത്രജ്ഞരോടു നിർദേശിച്ചിട്ടുണ്ട്. ദുരന്തമേഖലകൾ സന്ദർശിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി നേടണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളത്തിലെ പല പ്രമുഖ ശാസ്ത്രജ്ഞരും ഭൗമശാസ്ത്ര വിദഗ്ധരും ബിബിസി, റോയിട്ടേഴ്സ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾക്കു നൽകിയ വിവരങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. മുണ്ടക്കൈയിലെ മരണസംഖ്യ ഉയർന്ന് അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ വിദഗ്ധ അഭിപ്രായങ്ങളും വിശകലനങ്ങളും തിരിച്ചടിയാകുമെന്നാണു സർക്കാരിന്റെ ഭയം.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെള്ളരിമല വില്ലേജിലെ അതീവ ദുർബല മേഖലയാണ് മുണ്ടക്കൈ, ചൂരൽമല, പുത്തുമല ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഈ മേഖലകളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പുകൾ വേണ്ടത്ര കണക്കിലെടുക്കാത്തതാണ് ഇത്തരമൊരു വലിയ ദുരന്തത്തിൽ കലാശിച്ചതെന്നിരിക്കെയാണ് ശാസ്ത്രജ്ഞർക്കു ദുരന്ത നിവാരണ വകുപ്പ് മൂക്കുകയറിട്ടത്.
വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി തയാറാക്കിയ ദുരന്ത നിവാരണ മാനേജ്മെന്റ് പ്ലാൻ 2019-ൽ മുണ്ടക്കൈ ഉൾപ്പെടുന്ന വെള്ളരിമല വില്ലേജ് മുഴുവനായും അതിതീവ്ര ഉരുൾപൊട്ടലിനു സാധ്യതയുള്ളതാണെന്നും പ്രത്യേകിച്ച് മുണ്ടക്കൈയിലും പരിസരങ്ങളിലും അതീവശ്രദ്ധ വേണമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.
ഈ മേഖലയിൽ സ്വീകരിക്കണ്ടേ നടപടികളും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നുവെങ്കിലും അതിന്റെ ഗൗരവം വേണ്ടത്ര ഉൾക്കൊണ്ടുള്ള നടപടികൾ ഉണ്ടായില്ലെന്നതടക്കമുള്ള വിമർശനങ്ങളാണ് ഭരണകൂടത്തിനെതിരേ ഉയരുന്നത്.
ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്ന വിവിധ പഠന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരും വിദഗ്ധരും അന്തർദേശീയ മാധ്യമങ്ങളുമായി പങ്കുവച്ച സാഹചര്യത്തിൽ കൂടിയാണ് ഇവരുടെ വായ് മൂടിക്കെട്ടാൻ ദുരന്തനിവാരണ വകുപ്പിൽനിന്നു ശ്രമമുണ്ടായത്.
അതിനിടെ ഉത്തരവു വിവാദമായ സാഹചര്യത്തിൽ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. വിവാദ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങിയതോടെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. ഇതു കേരളമാണോ അതോ കിംഗ് ജോംഗിന്റെ ഉത്തര കൊറിയ ആണോ എന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.