തിരച്ചിലിന് ഹെലികോപ്റ്റർ, മണ്ണിലടിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ; മുണ്ടക്കൈയിൽ കൂടുതൽ സന്നാഹം
Friday, August 2, 2024 12:32 PM IST
കൽപ്പറ്റ: അതിതീവ്ര ഉരുൾപൊട്ടലിനെത്തുടർന്ന് കൊടിയ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കുടുതൽ സന്നാഹങ്ങളോടെ തിരച്ചിൽ നടത്തും. ഇന്നു രാവിലെതന്നെ 40 സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽനിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാർ ഇന്നു മുണ്ടക്കൈയിൽ എത്തിക്കും. പുഴയിലും ദുരന്ത മേഖലയിലെ രക്ഷാസേനകൾ തെരച്ചിൽ നടത്തുന്നതിനു സമാന്തരമായി ഹെലികോപ്റ്റർ ഉപയോഗിച്ചും തിരച്ചിൽ നടത്തും.
ആറ് സെക്ടറുകളാക്കി തിരിച്ചാണ് 40 ടീമുകൾ തെരച്ചിലിനു രംഗത്തിറങ്ങിയിരിക്കുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിനുപുറമേ ഇന്നു മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിൽ ആരംഭിച്ചു. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പോലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തിരയും.
പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും.
25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.
നിലവിൽ ആറു നായകളാണ് തിരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽനിന്നു നാലു കഡാവർ നായകൾ കൂടി വയനാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്. തിരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിംഗ് മെഷീൻ എന്നിവ ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വ്യാഴാഴ്ച അറിയിച്ചിരുന്നു.