തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ടു ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്കു മടങ്ങിവരുന്ന വലിയ വിഭാഗം പ്രഫഷണലുകളുണ്ട്. വിവിധ തൊഴിലുകളിൽ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങൾ നടത്തി പരിചയമുള്ളവരുമാണ് ഇവരിൽ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടെന്നു മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ടു കൂടുതൽ പേർ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിലാണ് ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും. ഓരോ ആശയവും നടപ്പാക്കുന്നതിൽ വിദഗ്ദോപദേശം നൽകുന്നതിന് യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്കു രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയമാണ് നൽകുക. നിർദേശങ്ങൾ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകൾക്ക് ശിപാർശ നൽകും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ വകുപ്പുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.
ഇതിനായി സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനായ സമിതിയിൽ നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.
പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. ഏബ്രഹാം ചെയർമാനായി വിദഗ്ധ സമിതി രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ), സി. ബാലഗോപാൽ (ടെറുമോ പെൻപോൾ സ്ഥാപകൻ), സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൾ റസാഖ് എന്നിവർ അംഗങ്ങളാണ്.
പദ്ധതി നടത്തിപ്പിന് സമയക്രമം
ഡ്രീം കേരള കാന്പയിൻ, ഐഡിയത്തോണ്‍ - ജൂലൈ 15 മുതൽ 30 വരെ.
സെക്ടറൽ ഹാക്കത്തോണ്‍ - ഓഗസ്റ്റ് ഒന്നു മുതൽ 10 വരെ.
തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വെർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കൽ - ഓഗസ്റ്റ് 14.
പദ്ധതി നിർവഹണം - 100 ദിവസം. 2020 നവംബർ 15നു മുന്‍പ് പൂർത്തിയാക്കണം.
വിദേശത്തു നിന്നെത്തിയവരിൽ 52% പേരും തൊഴിൽ നഷ്ടപ്പെട്ടവർ
തിരുവനന്തപുരം: വിദേശത്തു നിന്നു കേരളത്തിലേക്ക് എത്തിയവരിൽ 52 ശതമാനം പേരും തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഇതുവരെ വിദേശത്തു നിന്ന് 1,43,147 പേരാണ് കേരളത്തിലേക്ക് എത്തിയത്. 46,157 പേർ വിസ കാലാവധി കഴിഞ്ഞവരാണ്. മേയ് ഏഴിനു ശേഷം 870 വിമാനങ്ങളും മൂന്നു കപ്പലുകളുമാണ് മലയാളികളെയുമായി എത്തിയത്. ഏറ്റവും കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ്. ആകെ. 73212 പേർ അവിടെ നിന്ന് എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.