തിരുവനന്തപുരം: യുഡിഎഫ് 123 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തി. എൽഡിഎഫിനു മുന്നിലെത്താൻ സാധിച്ചത് 16 സീറ്റിൽ മാത്രം. ബിജെപി അവരുടെ നിയമസഭയിലെ ഏക എംഎൽഎ ആയ ഒ. രാജഗോപാൽ പ്രതിനിധീകരിക്കുന്ന നേമത്തു മാത്രം മുന്നിലെത്തി.
പത്തു ലോക്സഭാ മണ്ഡലങ്ങളിൽ മുഴുവൻ നിയമസഭാസീറ്റുകളിലും യുഡിഎഫ് ഒന്നാമതെത്തി. വയനാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, മലപ്പുറം, പൊന്നാനി, മാവേലിക്കര, കൊല്ലം സീറ്റുകളിലാണ് യുഡിഎഫ് സർവാധിപത്യം നേടിയത്.
ആലപ്പുഴ മണ്ഡലത്തിൽ ചേർത്തല, കായംകുളം എന്നീ രണ്ടു നിയമസഭാ മണ്ഡലങ്ങളിലെ ലീഡിലാണ് എൽഡിഎഫിലെ എ.എം. ആരിഫ് ജയിച്ചു കയറിയത്. ഇതിൽ തന്നെ ചേർത്തലയിലെ കനത്ത ഭൂരിപക്ഷമാണ് ആരിഫിനെ തുണച്ചത്. അരൂർ, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നീ അഞ്ചു മണ്ഡലങ്ങളിൽ മുന്നിലെത്തിയെങ്കിലും യുഡിഎഫിലെ ഷാനിമോൾ ഉസ്മാനെ ഭാഗ്യം തുണച്ചില്ല.
വോട്ട് വിഹിതത്തിൽ വർധന കൈവരിക്കാൻ സാധിച്ചെങ്കിലും ബിജെപിക്ക് ഇത്തവണയും കേരളത്തിൽ താമര വിരിയിക്കാൻ സാധിച്ചില്ല. തിരുവനന്തപുരത്തു രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഇത്തവണയും അവരുടെ മികച്ച പ്രകടനം. കഴിഞ്ഞ തവണ ശശി തരൂരിനു 15470 വോട്ടിനു മാത്രം പിന്നിലായിരുന്നു ഒ. രാജഗോപാൽ. ഇത്തവണ കുമ്മനം ഒരു ലക്ഷത്തോളം വോട്ടിനു പിന്നിൽ പോയി. പത്തനംതിട്ടയിലും തൃശൂരിലും ബിജെപി വൻ അവകാശവാദങ്ങൾ നിരത്തിയിരുന്നെങ്കിലും ഫലം വന്നപ്പോൾ ഇരുമണ്ഡലങ്ങളിലും അവർ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ട് ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചു എന്നു മാത്രം.
കഴിഞ്ഞ തവണ ബിജെപിക്കു സംസ്ഥാനത്ത് നാലു നിയോജകമണ്ഡലങ്ങളിൽ ഒന്നാമതെത്താൻ സാധിച്ചിരുന്നു. ഇത്തവണ നേമത്തു മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ തവണ ബിജെപി ഒന്നാമതെത്തിയ തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഇത്തവണ ശശി തരൂർ മുന്നിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.