തിരുവനന്തപുരം: സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടെടുപ്പിനിടയിലും വോട്ടെടുപ്പ് കഴിഞ്ഞും സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തി. പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി.
തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസമുണ്ടാക്കുന്ന തരത്തിൽ കൂട്ടംകൂടി നിൽക്കുകയും സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പ്രശ്നബാധിത മേഖലകളിൽ റിസർവ് പോലീസ് സംഘങ്ങളെ പോളിംഗ് ബൂത്തുകൾക്കു സമീപം റോന്തു ചുറ്റാൻ നിയോഗിച്ചിട്ടുണ്ട്. കാമറ സംഘങ്ങൾ നിരീക്ഷണം നടത്താത്ത പ്രശ്നബാധിത സ്ഥലങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു.
ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പോലീസ് സംഘം പെട്രോളിംഗ് നടത്തും.വനിതാ വോട്ടർമാർക്ക് സ്വതന്ത്രമായും നിർഭയമായും വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിനായി 3,500 ലേറെ വനിതാ പോലീസുകാരെയും സുരക്ഷാ ചുമതല നൽകി വിന്യസിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികൾ ഉൾപ്പെടെ സ്വീകരിക്കുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമെങ്കിൽ സജ്ജരായിരിക്കാൻ മുതിർന്ന പോലീസ് ഓഫീസർമാർക്കും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ജോലികൾക്കായി കേരള പോലീസിൽനിന്നു മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 240 ഡിവൈഎസ്പിമാർ, 677 ഇൻസ്പെക്ടർമാർ, 3,273 എസ്ഐ-എഎസ്ഐമാർ എന്നിവരും അടങ്ങിയതാണ് കേരള പോലീസിന്റെ സംഘം. ഇതിനു പുറമെ സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നിവയിൽനിന്ന് 55 കന്പനി ജവാന്മാരും തമിഴ്നാട്ടിൽനിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കർണാടകത്തിൽനിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ജോലികൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ജോലികൾക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരള പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്പെഷൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻസിസി, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്പെഷൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചത്. ഇവർക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. പോലീസ് സ്റ്റേഷൻ, ഇലക്ഷൻ സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ സ്ട്രൈക്കിംഗ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐജിമാർ, സോണൽ എഡിജിപിമാർ, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ യഥാക്രമം എട്ടു കന്പനി, നാലു കന്പനി, 13 കന്പനി സ്ട്രൈക്കിംഗ് സംഘങ്ങളെ വീതം തയാറാക്കി നിർത്തിയിട്ടുണ്ട്.
പ്രശ്നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷയും ഏർപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ അന്വേഷിക്കുന്നതിനായി 210 സബ് ഡിവിഷണൽ അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 4,500 ചെറിയ വാഹനങ്ങൾ, 500 ബസുകൾ, 40 ബോട്ടുകൾ, 2,000 ഇരുചക്രവാഹനങ്ങൾ എന്നിവ പോലീസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും.
മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ അതീവസുരക്ഷ
തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ ഇന്നലെത്തന്നെ പോലീസ് കർശന സുരക്ഷ ഒരുക്കി. സംസ്ഥാനത്ത് 219 ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 ബൂത്തുകൾ മലപ്പുറത്തുമാണ്. കണ്ണൂരിൽ 39 ഉം കോഴിക്കോട് 41 ഉം ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളുടെ പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിലെ നാൽപ്പത്തി ഒന്ന് ബൂത്തുകളിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസേനയുടെ സാന്നിധ്യത്തിനൊപ്പം വോട്ടർമാരെത്തേണ്ട വഴികളിലും തണ്ടർബോൾട്ടിന്റെ പരിശോധനയുണ്ടാകും. വനാതിർത്തിയോടു ചേർന്നുള്ള ബൂത്തുകളിൽ പരമാവധി നേരത്തെ വോട്ടർമാരെയെത്തിച്ച് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന തിരുവന്പാടിയിലും വടകര മണ്ഡലത്തിലെ നാദാപുരത്തുമാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുള്ളത്. 23 കെട്ടിടങ്ങളിലായി നാൽപ്പത്തി ഒന്നെണ്ണം.
മാവോയിസ്റ്റ് ആക്രമണം മറികടക്കാൻ സെൻട്രൽ ആംഡ് പാരാമിലിട്ടറി ഫോഴ്സിന്റെ പതിനാറംഗ സംഘം ഓരോ കെട്ടിടത്തിലുമുണ്ടാകും. ബൂത്തിലെ സുരക്ഷയ്ക്കായി എട്ടു പേരും മറ്റുള്ള എട്ടു പേർ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലും റോന്ത് ചുറ്റും. കേരള പോലീസിലെ ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും മുഴുവൻ സമയവും ബൂത്തിലുണ്ടായിരിക്കും. വെബ് കാസ്റ്റിങിലൂടെ കളക്ടർമാർ ബൂത്തുകളിൽ തത്സമയം നിരീക്ഷണം നടത്തും.
വളയം, പുതുപ്പാടി, മുത്തപ്പൻപുഴ, മറിപ്പുഴ, ജീരകപ്പാറ തുടങ്ങിയ ഇടങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്.
പ്രശ്നസാധ്യതയുള്ള 3,621 പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.