മലയാറ്റൂർ: വിശുദ്ധവാരത്തിന്റെ പുണ്യവുമായി കുരിശുമുടിയിലേക്കു തീർഥാടകരുടെ പ്രവാഹം. പെസഹാദിനമായ ഇന്നലെ രാത്രിയിൽ കുരിശുമുടി തീർഥാടകരാൽ നിറഞ്ഞു. എല്ലാ വർഷവും വിശുദ്ധവാരാചരണത്തിൽ മലയാറ്റൂർ കുരിശുമുടിയിലെ ത്തുന്നതു പതിനായിരങ്ങളാണ്. ഓശാന ഞായറാഴ്ച ആരംഭിച്ച വിശ്വാസികളുടെ തിരക്ക്, പെസഹാദിനത്തിലും വർധിച്ചു.
പ്രതികൂല കാലാവസ്ഥ തീർഥാടകരുടെ വരവിനെ ബാധിച്ചില്ല. കുരിശുമുടിയിലെ മാർത്തോമ്മാ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പു വണങ്ങിയതിനു ശേഷം സന്നിധി, ആനകുത്തിയ പളളി, അദ്ഭുത നീരുറവ, പൊൻകുരിശ്, മാർത്തോമ്മാ ശ്ലീഹായുടെ കാൽപ്പാദം എന്നിവിടങ്ങളിൽ പ്രാർഥിച്ചാണ് തീർഥാടകർ മലയിറങ്ങുന്നത്. കാൽനടയായി വരുന്ന തീർഥാടകർക്കു വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കഞ്ഞിയും സംഭാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി)പെസഹാ അനുസ്മരണ തിരുക്കർമങ്ങൾ നടന്നു. കുരിശുമുടിയിൽ രാവിലെ നടന്ന കാലുകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയ്ക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി വട്ടപ്പറന്പിൽ കാർമികത്വം വഹിച്ചു. ഫാ. ജോസഫ് കണ്ണനായ്ക്കൽ വചനസന്ദേശം നൽകി. തുടർന്ന് ആരാധനയും നടന്നു.
സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) രാവിലെ നടന്ന കാലുകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയ്ക്കു വികാരി ഫാ. വർഗീസ് മണവാളൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പോൾസണ് പെരേപ്പാടൻ, ഫാ. സനീഷ് പെരുംഞ്ചേരിൽ എന്നിവർ സഹകാർമികരായി. തുടർന്ന് ആരാധനയും നേർച്ചയായുള്ള കാലുകഴുകൽ ശുശ്രൂഷയും പൊതുആരാധനയും നടന്നു.
കുരിശുമുടിയിൽ ഇന്ന് രാവിലെ ആറിന് ആരാധന, ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന സ്വീകരണം, നഗരികാണിക്കൽ. ഫാ. കുര്യാക്കോസ് മൂഞ്ഞേലി പീഡാനുഭവ സന്ദേശം നൽകും. നാളെ രാവിലെ ഏഴിന് മാമ്മോദീസ വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി.
സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളിയിൽ) ഇന്ന് രാവിലെ 5.30ന് ആരാധന, 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ കുരിശിന്റെ വഴി, വിലാപയാത്ര (വാണിഭത്തടം പള്ളിയിലേക്ക്). തുടർന്ന് ഫാ. ജിനു പള്ളിപ്പാട്ട് പീഡാനുഭവ സന്ദേശം നൽകും. നാളെ രാവിലെ ആറിന് മാമ്മോദീസ വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി എന്നിവയുണ്ടാകും. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കുന്ന ഇന്ന് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും വിശ്വാസികളുടെ തിരക്കേറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.