പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിരോധനാജ്ഞ ലംഘിച്ച കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കു ജാമ്യം അനുവദിച്ചു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എംഎൽഎ, ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എംഎൽഎ, പി.ജെ. ജോസഫ് എംഎൽഎ, ജോസഫ് എം. പുതുശേരി, ജോണി നെല്ലൂർ, ജി. ദേവരാജൻ, ലതികാ സുഭാഷ്, പഴകുളം മധു, വെട്ടൂർ ജ്യോതി പ്രസാദ്, തോപ്പിൽ ഗോപകുമാർ, അനീഷ് വരിക്കണ്ണാമല, അന്നപൂർണാദേവി എന്നിവർക്കാണ് റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതല വഹിക്കുന്ന പത്തനംതിട്ട മുൻസിഫ് സൂര്യാ സുകുമാരൻ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ നവംബർ 20 നാണ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ നിലയ്ക്കലും പന്പയിലും നിരോധനാജ്ഞ ലംഘിച്ചത്. നിരോധനാജ്ഞ സമയത്തു നിയമവിരുദ്ധമായ സംഘം ചേരൽ, നിരോധനാജ്ഞ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, എൻ.കെ. പ്രേമചന്ദ്രൻ എംപി, ആന്റോ ആന്റണി എംപി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എന്നിവർ ശനിയാഴ്ച റാന്നി ഗ്രാമന്യായാലയ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.