തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റർ അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലും കോവളം ബീച്ചിലും ഇന്നലെ പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ ഡ്രോണ്‍ കാമറ പറന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങി. ദക്ഷിണ വ്യോമ കമാൻഡും സംഭവങ്ങൾ നിരീക്ഷിച്ചു വരുന്നതായി പ്രതിരോധ വക്താവ് അറിയിച്ചു. പോലീസ് അന്വേഷണവും ഊർജിതമാക്കി.
കോവളം സമുദ്രാ ബീച്ചിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ നൈറ്റ് പട്രോൾ പോലീസ് സംഘമാണ് ഡ്രോണ്‍ കാമറ പറക്കുന്നതു കണ്ടെ ത്തിയത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കണ്ട്രോൾ റൂം പോലീസ് സംഘം രാത്രിയിൽ സ്കൂട്ടറിന്റെ ഇരമ്പൽ ശബ്ദം കേട്ടു നടത്തിയ തെരച്ചിലിലാണു ഡ്രോണ്‍ കാമറ തിരിച്ചറിഞ്ഞത്. ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ബീച്ചിൽ നിന്നു തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പോലീസ് കണ്ട്രോൾ റൂമിൽ നിന്ന് എയർ പോർട്ടിലേക്കു സന്ദേശം നൽകി. തുടർന്ന് പുലർച്ചെ മൂന്നോടെ തുന്പയിലെ വിഎസ്എസ്സിയുടെ മെയിൻ സ്റ്റേഷനു മുകൾ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നതു സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാർ കണ്ടു. എന്നാൽ, ഡ്രോണ്‍ കാമറ വിഎസ്എസ്സി പരിസരത്തു പ്രവേശിച്ചതിന്റെ ദൃശ്യങ്ങൾ ഇവരുടെ സുരക്ഷാ കാമറ ദൃശ്യങ്ങളിൽ ഇല്ല. വിക്രം സാരാഭായ് സ്പേസ് സെന്ററിനു സമീപം ഡ്രോണ്‍ കാമറ ഉപയോഗിച്ചു നിരീക്ഷണം നടത്തിയതിൽ ഏറെ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നത്.
സിഐഎസ്എഫ് ജീവനക്കാർ അറിയിച്ചതനുസരിച്ചു തുമ്പ പോലീസും കേന്ദ്ര ഏജൻസികളും രാത്രിയിൽ വിഎസ്എസ്സിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായ സന്ദേശത്തെ തുടർന്ന് ആക്കുളത്തെ എയർഫോഴ്സ് ഓഫീസ്, വിമാനത്താവളം, പാങ്ങോട് മിലിട്ടറി ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രതയിലായി. വിമാനത്താവളത്തിന്റെ റഡാർ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലെ കാമറയിലൊന്നും ഡ്രോണ്‍ പതിഞ്ഞില്ല. പോലീസുമായി സഹകരിച്ചാകും ഇന്റലിജൻസിന്റെ അന്വേഷണം.
ഷൂട്ടിംഗ് ആവശ്യത്തിനാണു ഡ്രോണ്‍ പറത്തിയതെങ്കിൽ അതിനു പോലീസ് അനുമതി ആവശ്യമാണ്. അതും പകൽ സമയത്തേ പാടുള്ളൂ. ആരാണ് ഇതിനു പിന്നിലെന്നു കണ്ടെത്താൻ വഴിയരികിലെ കാമറ ദൃശ്യങ്ങൾക്കൊപ്പം സൈബർ പോലീസ് സഹായത്തോടെ മൊബൈൽ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണവും നടക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്തു സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിനു ഡ്രോണ്‍ കാമറ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അതിന്റെ നടപടികൾ പുരോഗമിക്കുന്നതേയുള്ളു.
ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും
എങ്ങിനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് ?
ഡ്രോൺ, പൈലറ്റ്, ഉടമസ്ഥൻ എന്നിവ ഡിജിറ്റൽ സ്കൈ എന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന നാനോ വിഭാഗത്തിലുള്‍പ്പെടെയുള്ള ഡ്രോണുകള്‍ക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പർ (UIN) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈൽ ആപ് വഴി അനുമതി വാങ്ങണം. അനുമതി ലഭിക്കാത്ത സ്ഥലങ്ങളിൽ ടേക്ക്ഓഫ് ചെയ്യാൻ സാധിക്കില്ല.
നാനോ ഡ്രോണുകള്‍ അല്ലാത്ത എല്ലാ ഡ്രോണുകള്‍ക്കും അനുമതി ലഭിക്കാന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍:
GNSS (GPS ) :- ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം, ReturnToHome (RTH) :- റിട്ടേണ്‍ ഹോം ഫീച്ചര്‍, Anticollision light :-ഡ്രോണിന്റെ താഴെ ഉള്ളലൈറ്റ്, IDPlate :- ഡ്രോണില്‍ മോഡല്‍, സീരിയല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ എഴുതിയിരിക്കണം, Flight cotnroller with flight data logging capabiltiy :- ഡ്രോണിന്റെ വിവരങ്ങള്‍ സംഭരിക്കാന്‍ ശേഷിയുള്ള റിമോര്‍ട്ട് കണ്ട്രോള്, Radio Frequency ID and SIM/ NoPermission No Take off (NPNT) :-ഡ്രോണിന്റെ റേഡിയോ ഫ്രീക്വന്‍സി വിവരങ്ങള്‍/ സിം.
അനുമതി ലഭിച്ചാലും പാലിക്കേണ്ട മാനദണ്ഡങ്ങള്‍
ഡ്രോണ്‍ കാണാവുന്ന ദൂരത്തിലും പകല്‍സമയങ്ങളില്‍ 400 അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ.
ഡ്രോണ്‍ പറപ്പിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളെ മൂന്നു സോണുകളായി തരംതിരിച്ചിരിക്കുന്നു :
1.റെഡ് സോൺ :
ഡ്രോണ്‍ നിരോധിത മേഖല അനുമതി ലഭിക്കില്ല
എയര്‍പോര്‍ട്ട് പരിസരം, രാജ്യാതിര്‍ത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍, മിലിട്ടറി ഏരിയ.
2 . യെല്ലോ സോൺ :
നിയന്ത്രിത മേഖല. ഡ്രോണ്‍ പറപ്പിക്കുന്നതിനു മുന്‍പായി അനുമതി ആവശ്യമാണ്.
3 . ഗ്രീൻ സോൺ :
നിയന്ത്രണങ്ങളില്ലാത്ത മേഖല. ഓട്ടോമാറ്റിക് അനുമതി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.