തൊടുപുഴ: പ്രിന്റിംഗ് പേപ്പറുകളുടെ വിലവർധനയും ക്ഷാമവും മൂലം സംസ്ഥാനത്തെ 4500-ഒാളം അച്ചടിശാലകൾ പ്രതിസന്ധിയിൽ. പ്രളയം വരുത്തിയ നഷ്ടത്തിൽനിന്നു കരകയറാനുള്ള ശ്രമത്തിനിടെയാണ് പ്രിന്റിംഗ് പേപ്പർ വിലവർധന പ്രസുടമകൾക്കു കനത്ത തിരിച്ചടിയായിരിക്കുന്നത്. പ്രിന്റിംഗ് ആവശ്യങ്ങൾക്കു സാധാരണയായി ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള പേപ്പറുകൾക്കു കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പത്തു മുതൽ 25 ശതമാനം വരെയാണ് വില വർധിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ വില കൂട്ടുന്നതാണു പ്രസുടമകളെ പ്രതിസന്ധിയിലാക്കുന്നത്.
രൂപയുടെ മൂല്യത്തിലെ ഇടിവ്, ഇന്ധനവിലവർധന, പേപ്പർ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, ഉയർന്ന വൈദ്യുതിചാർജ് തുടങ്ങിയവയാണ് വില വർധനയ്ക്കു കാരണമെന്നാണ് പേപ്പർ നിർമാണ കന്പനി അധികൃതർ പറയുന്നത്. തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കോൽക്കത്ത എന്നിവിടങ്ങളിൽ ചെറുതുംവലുതുമായി 25-ഒാളം പേപ്പർ നിർമാണ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഓൾ ഇന്ത്യ പേപ്പർ മാനുഫാക്ചേഴ്സ് അസോസിയേഷനു കീഴിലുള്ള കന്പനികളാണ് ആവശ്യമായ പേപ്പറുകൾ സംസ്ഥാനത്തെ മൊത്തവ്യാപാരികൾക്ക് എത്തിച്ചു നൽകുന്നത്.
പ്രധാനമായും ക്രീംവോവ്, ഡീലക്സ് ക്രീം വോവ്, മാപ്ലിത്തോ എന്നീ വിഭാഗങ്ങളിലായി വിവിധ കനത്തിലും തൂക്കത്തിലുമുള്ള പേപ്പറുകളാണ് സംസ്ഥാനത്തു കൂടുതലായും പ്രിന്റിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇത്തരം പേപ്പറുകൾക്ക് ടണ്ണിന് 2,000 രൂപ വരെയാണ് സമീപനാളിൽ വർധിച്ചത്. ഒക്ടോബർ ഒന്നുമുതൽ കിലോയ്ക്ക് ഒന്നര രൂപ വീണ്ടും വർധിച്ചു. പേപ്പറിനു അടിക്കടി വില വർധിക്കുന്പോൾ ഇതിനു സമാനമായി പ്രസുകളിൽ അച്ചടിക്കുന്ന നോട്ടീസ്, ബുക്ക്ലെറ്റുകൾ, മാഗസിനുകൾ, വിവാഹ ക്ഷണക്കത്തുകൾ, കലണ്ടർ തുടങ്ങിയവയ്ക്കു വില വർധിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ഉടമകൾ പറയുന്നു. പലപ്പോഴും നേരത്തെ സ്വീകരിക്കുന്ന ഓർഡറുകൾക്കു പിന്നീട് വില കൂട്ടിവാങ്ങാനാകാതെയും വരുന്നു.
ബിസിനസ് നഷ്ടത്തിലായതോടെ മൊത്തവിതരണക്കാരിൽനിന്ന് എടുത്ത് പ്രസുകളിലും പേപ്പർമാർട്ട് സ്ഥാപനങ്ങളിലും മറ്റും വിതരണം നടത്തിവന്നിരുന്ന പലരും മറ്റു തൊഴിലുകൾ തേടിപ്പോയി. പ്രളയത്തെത്തുടർന്നു സംസ്ഥാനത്തെ 13 പ്രസുകൾക്ക് 150 കോടിയുടെ നഷ്ടമുണ്ടായി. എറണാകുളം, ആലുവ, ചാലക്കുടി, റാന്നിഎന്നിവിടങ്ങളിലായി പത്തോളം വൻകിട പ്രസുകൾക്കു മാത്രമായി നൂറുകോടിയുടെ നഷ്ടമാണുണ്ടായത്. വെള്ളംകയറി ആധുനിക മെഷീനറികൾ നശിച്ചിരുന്നു. ബജറ്റ് അവതരണ സമയത്തോ മുൻകൂട്ടി അറിയിച്ചോ നിശ്ചിത സമയത്തു മാത്രം പ്രിന്റിംഗ് പേപ്പറിനു വില വർധിപ്പിക്കുകയാണെങ്കിൽ നഷ്ടം ഒഴിവാക്കാനാകുമെന്നാണു പ്രസുടമകൾ പറയുന്നത്.
ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.