കോട്ടയം/എരുമേലി: ശബരിമലയിൽ മണ്ഡലകാലത്ത് ഹരിതപെരുമാറ്റചട്ടം നിർബന്ധമാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല തീർഥാടന -മണ്ഡലകാലം ആരംഭിക്കുന്നതോടനുബന്ധിച്ച് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് കോട്ടയം, എരുമേലി ദേവസ്വം ഹാളുകളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർ ഇടത്താവളങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും. പ്ലാസ്റ്റിക് വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് ഉപയോഗിക്കുന്ന ചായം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു കണ്ടെത്തിയിരുന്നതിനാൽ ഹെർബൽ കുങ്കുമം ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിന് പന്പാ പുനരുദ്ധാരണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. നവംബർ 17ന് മണ്ഡലകാലം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്പ് തന്നെ എല്ലാ നിർമാണപ്രവർത്തനങ്ങളും പൂർത്തീകരിക്കും. എരുമേലി തോട് ഉൾപ്പെടെ ജലാശയങ്ങളിലേക്കു കക്കൂസ് മാലിന്യം തുറന്നു വിടുന്നവർക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് എരുമേലി പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി ആവിഷ്കരിച്ച തുന്പൂർമൂഴി മോഡൽ പദ്ധതിയുടെ പണി പൂർത്തിയായികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, ഐജി ജയരാജ്, ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ആർഡിഒ അനിൽ ഉമ്മൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ദേവസ്വം കമ്മീഷണർ എൻ. വാസു, ബോർഡംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ വി. ശങ്കരൻ പോറ്റി, എക്സിക്യൂട്ടീവ് എൻജിനിയർ ജി. കൃഷ്ണകുമാർ, ജമാഅത്ത് പള്ളി പ്രസിഡന്റ് ഷാജഹാൻ, ക്ഷേത്ര ഉപദേശക സമിതിയംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.