കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ എറിഞ്ഞ് പോലീസുകാരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരായണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. പോലീസിന്റെ ഗ്രനേഡോ, കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പോലീസ് വ്യക്തമാക്കി.
പേരാമ്പ്ര സി.കെ.ജി ഗവൺമെന്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങൾക്കിടെയായിരുന്നു സംഭവം. യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഈ സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.