തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്. പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലംമാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്നായിരുന്നു സര്‍ക്കാർ ഉത്തരവ്. തിങ്കളാഴ്ചയാണ് ബി. അശോകിനെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ അവധി അവസാനിപ്പിച്ച് അദ്ദേഹം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
അതിന് ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് അശോകിനെ വീണ്ടും സ്ഥലംമാറ്റുന്നതായുള്ള ഉത്തരവ് ഇറങ്ങിയത്. അശോകിനു പകരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിശ്വാളിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെ അശോകിനെ പദവിയില്‍നിന്നു മാറ്റിയത് വിവാദമായിരുന്നു. വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശോകിനെ സ്ഥലംമാറ്റിയത്.