തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ ഉൾപ്പെടെയുള്ളവരുടെ കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണർ കേരളത്തിന് നാണക്കേടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കെ.സി ആരോപിച്ചു. ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നൽകിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഒരുപക്ഷേ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെക്കൊണ്ട് കാൽ കഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്കാരം എന്ന് ഗവർണർ പറഞ്ഞാൽ കേരള ജനത അംഗീകരിക്കില്ല. സർവണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവർണർ സർവർണ ഫാസിസ്റ്റ് സംസ്കാരം കേരളത്തെ പഠിപ്പിക്കാൻ നോക്കുകയാണ്.
തന്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവർണറുടെ നടപടി അപലപനീയമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.