കൊച്ചി: കേരള എൻജിനിയറിംഗ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിവേഗം അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്.
ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാനാവും. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും.
കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടിയാണ് കോടതി റദ്ദാക്കിയത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
മുൻ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്.
എന്നാൽ മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.