തിരുവനന്തപുരം: ലോക്സഭ മണ്ഡല പുനർ നിർണയത്തിൽ എതിർപ്പുമായി കേരളവും. കേന്ദ്രത്തിന്റേത് ധൃതിപിടിച്ച നീക്കമാണ്. വിഷയത്തിൽ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ലോക്സഭ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് തമിഴ്നാട് സർക്കാർ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ക്ഷണക്കത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ ഉറപ്പ് നൽകിയ പിണറായി സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന വാഗ്ദാനം നൽകി.
ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും ആണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ക്ഷണിച്ചിരിക്കുന്നത്.