കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര കുറച്ചുകൂടി വൈകും.
ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്തസംഘം യാത്രക്കാരുമായി ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാർ കാരണം മാറ്റിവച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.
മാറ്റിവച്ച ക്രൂ 10 വിക്ഷേപണം വെള്ളിയാഴ്ച പുലർച്ചെ 4.56ന് നടക്കുമെന്നും ഇന്ത്യൻ സമയം 17ന് വൈകുന്നേരം 6.35ന് സുനിതയുടെയും സംഘത്തിന്റെയും മടക്കമുണ്ടാകുമെന്നുമാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.18നായിരുന്നു സ്പേസ് എക്സ് ക്രൂ 10 ന്റെ വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെതന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. ഈ പേടകത്തില്‍ മാര്‍ച്ച് 16ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷ. അതാണ് ഇപ്പോൾ ഒരു ദിവസം കൂടി വൈകുന്നത്.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു എട്ട് ദിവസ ദൗത്യത്തിന് ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്റെ തകരാർ മൂലം നിശ്ചയിച്ച സമയത്ത് ഇവർക്കു ഭൂമിയിലേക്ക് തിരികെ വരാനായില്ല.