തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. 2025- 26 വർഷത്തെ ബജറ്റിൽ കിഫ്ബി പുനഃസംഘടനയും പ്രഖ്യാപിച്ചേക്കും.
83,000 കോടിയുടെ കിഫ്ബി പദ്ധതികളുടെ പുനഃസംഘടനയാണ് പ്രഖ്യാപിക്കുക. കിഫ്ബി പദ്ധതിയിൽ ഓഡിറ്റിംഗ് അടക്കം കൊണ്ടുവന്നുള്ള പുനഃസംഘടനയാകും ലക്ഷ്യമിടുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ, യൂസർ ഫീ എന്നിവയെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചേക്കും.
സാമൂഹികസുരക്ഷാ പെൻഷനുകളിൽ വർധന വരുത്തുമെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ സാന്പത്തിക അവലോകന റിപ്പോർട്ടും ഇന്നു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനുള്ള പുതിയ പരിഷ്കാരങ്ങളും പ്രതീക്ഷിക്കാം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ബജറ്റിലെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് പ്രതിപക്ഷവും ഉറ്റുനോക്കുകയാണ്.