തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എഐസിസിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും മറ്റഭിപ്രായങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മീഡിയ കണ്‍വീനർ ഡോ. പി. സരിൻ വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സരിനെതിരെ നടപടിയുണ്ടാവുമോ എന്നു പറയേണ്ടത് താനല്ലെന്നെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർഥിത്വത്തെക്കുറിച്ച് സരിൻ തന്നോടും വന്ന് സംസാരിച്ചതാണ്. അതുപോലെ രണ്ടുമൂന്നാളുകൾ സീറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
പക്ഷേ പാർട്ടി ഒരു തീരുമാനമെടുത്താൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ പൊതുസമീപനം. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും ചെന്നിത്തല പറഞ്ഞു.