തൃശൂര്‍: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ്.സുനില്‍കുമാര്‍. പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലങ്ങില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെയാണ് സുനിൽകുമാറിന്റെ പ്രതികരണം. പൂരം കലക്കിയതിനു പിന്നിൽ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപി എം.ആര്.അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നുത്.
ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ല. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തൃശൂര്‍പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.