സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പം?
Monday, June 30, 2025 12:00 AM IST
ആരോഗ്യരംഗത്തെ പരാധീനതകളെക്കുറിച്ച് മുന്നറിയിപ്പുതന്ന രോഗികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തള്ളിയതുപോലെയല്ല, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കൊള്ളണം. അദ്ദേഹം അകത്തുള്ളയാളാണ്.
സർക്കാർ ആശുപത്രികളെ ആരും ഒന്നടങ്കം ആക്ഷേപിക്കുന്നില്ല. അവിടെ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ഏറെനാളായി മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുമടുത്തത് ഒരു പ്രമുഖ ഡോക്ടർകൂടി വിളിച്ചുപറഞ്ഞു എന്നേയുള്ളൂ.
അതും കൈക്കൂലിയോ ലാബുകളിൽനിന്നോ സ്കാനിംഗ് സെന്ററുകളിൽനിന്നോ കമ്മീഷനോ മരുന്നുകന്പനികളിൽനിന്നു പാരിതോഷികങ്ങളോ വാങ്ങാത്ത ഒരു ഡോക്ടർ! അദ്ദേഹം സത്യസന്ധനാണെന്നും പ്രശ്നം സിസ്റ്റത്തിന്റേതാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഒന്‍പതുകൊല്ലമായി ഈ സിസ്റ്റത്തിനു മുകളിൽ ആരാണ് ഇരിക്കുന്നത്?
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസനാണ് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥയിൽ സഹികെട്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. “വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനാൽ മുടങ്ങിയത്.
രോഗികളെക്കൊണ്ട് പുറത്തുനിന്ന് ഉപകരണങ്ങൾ വാങ്ങിപ്പിക്കുകയാണ്. ശസ്ത്രക്രിയകൾ അനന്തമായി നീളുന്നു. മറുവശത്ത്, പരിഹരിക്കാൻ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥർ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവ. ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. ഒരു പരിഹാരവുമില്ലാതെ വന്നതോടെയാണ് പൊതുജനങ്ങളോടു തുറന്നുപറഞ്ഞത്.
ഇന്നുവരെ കൈക്കൂലിയോ കമ്മീഷനോ വാങ്ങിയിട്ടില്ല. അതിലൊരു വിഷമവുമില്ല. ജോലി രാജിവച്ചു പോയാലോ എന്നാണ് ആലോചിക്കുന്നത്.” ഇതായിരുന്നു കുറിപ്പുകളുടെ ചുരുക്കം. എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്നു പറയാത്തത് ഭയംകൊണ്ടാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള്‍ ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവച്ചതെന്നും ഹാരിസിന്റേതു വൈകാരിക പ്രതികരണമാണെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) പറഞ്ഞത്. ഈ വൈകാരികപ്രകടനം, വർഷങ്ങളായി രോഗികളും ബന്ധുക്കളും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ആവർത്തിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. ആർക്കെതിരേയൊക്കെ നടപടിയെടുക്കും?
ആരോഗ്യമന്ത്രിയാകട്ടെ എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് പറയുന്നത്. “സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. 1600 കോടിയാണ് സർക്കാർ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.” ആരോഗ്യരംഗം മാത്രമല്ല, പരിഹരിക്കാനായിട്ടില്ലാത്ത തെരുവുനായ ആക്രമണം, പേവിഷബാധ, വന്യജീവി ആക്രമണങ്ങളിൽ ആവർത്തിക്കുന്ന മരണങ്ങൾ, വനംവകുപ്പിന്റെ അതിക്രമങ്ങൾ എല്ലാം സിസ്റ്റത്തിന്റെ പരാജയമാണ്.
ആ സിസ്റ്റം മികച്ചതാക്കി ജനക്ഷേമം നടപ്പാക്കാനുള്ള ഉത്തരവാദിത്വമേറ്റവർ പതിറ്റാണ്ടോളം ഭരിച്ചിട്ടു പറയുകയാണ് സിസ്റ്റം ശരിയല്ലെന്ന്. ആ സിസ്റ്റത്തിലെ ഒരാളായ ഡിഎംഇയാകട്ടെ കാര്യങ്ങൾ തുറന്നുപറഞ്ഞ ഡോ. ഹാരിസിന്റേതാണ് പ്രശ്നമെന്നു പറയുന്നു.
പക്ഷേ, സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയും പരാജയപ്പെട്ട സിസ്റ്റവും അതു തിരുത്താനാകാത്ത ഭരണവുമാണ് ആരോഗ്യവകുപ്പിന്റെ രോഗകാരണമെന്നു ജനങ്ങളും കരുതുന്നു. അല്ലെങ്കിൽ യഥാർഥ കാരണം സർക്കാർ വെളിപ്പെടുത്തണം. ഉപകരണക്ഷാമം ഒരു വർഷം മുന്‍പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
മരുന്നുക്ഷാമം ഉൾപ്പെടെ ആരോഗ്യരംഗത്തെ പരാധീനതകളെക്കുറിച്ച് മുന്നറിയിപ്പുതന്ന രോഗികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തള്ളിയതുപോലെയല്ല, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കൊള്ളണം. കാരണം, അദ്ദേഹം അകത്തുള്ളയാളാണ്. അഴിമതിയില്ലാത്ത, മനുഷ്യസ്നേഹമുള്ള, കഠിനാധ്വാനിയായ ഡോക്ടറാണ് അദ്ദേഹം. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഉണ്ടായാൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ കിടക്കയിൽനിന്ന് എഴുന്നേൽപ്പിക്കാവുന്നതേയുള്ളൂ.