നമ്മുടെ നദികളും തോടുകളും ശുചിയാവുകയും നീരൊഴുക്കു സുഗമമാകുകയും ചെയ്യുന്നതു വിനോദസഞ്ചാര രംഗത്തും പുതിയ പാത തുറക്കും. കൊടൂരാറിന്റെ കൈവഴികളിലൂടെ ജനകീയ കൂട്ടായ്മ ആരംഭിച്ച ഉൾനാടൻ ടൂറിസം സർക്യൂട്ട് ബോട്ടിംഗ് അതിനൊരു ഉത്തേജനമാകട്ടെ.
കോട്ടയത്ത് കൊടൂരാറിന്റെ കൈവഴികളായ തോടുകളുടെ സംരക്ഷണത്തിനും ഗ്രാമീണ ടൂറിസം വികസനത്തിനുമായി ആരംഭിച്ച ടൂറിസം സർക്യൂട്ട് ബോട്ടിംഗ് പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംരംഭമാണ്. മീനച്ചിലാർ-മീന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായാണ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ ടൂറിസം ബോട്ടിംഗ് സംരംഭം ആരംഭിച്ചിരിക്കുന്നത്.
വിനോദസഞ്ചാര വികസനത്തെക്കുറിച്ചുള്ള പല ധാരണകളും നാം തിരുത്തേണ്ടിയിരിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും പബ്ബുകളും നിശാശാലകളും മാത്രമല്ല വിനോദസഞ്ചാരികൾക്കാവശ്യം. വലിയൊരു ഭാഗം സഞ്ചാരികൾ കുറഞ്ഞ ചെലവിൽ സ്വച്ഛന്ദസുന്ദരമായ സാഹചര്യത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടത്തിൽ വിദേശികൾ മാത്രമല്ല, സ്വദേശികളായ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. കേരളത്തിൽ ഇതിനു പറ്റിയ സ്ഥലവും സാഹചര്യങ്ങളും ധാരാളമുണ്ട്. അതു ശാസ്ത്രീയമായി രൂപകല്പന ചെയ്യാൻ നമുക്കു കഴിയണം.
കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ചു വിപുലമായ പഠനങ്ങൾ ഇനിയും ആവശ്യമായിരിക്കുന്നു. പ്രകൃതി ഒരുക്കുന്ന മനോഹാരിതയും മെച്ചപ്പെട്ട കാലാവസ്ഥയും ഒരു പ്രദേശത്തിന്റെ ടൂറിസം വികസനത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. ജലസമൃദ്ധി ഒരു നാടിന്റെ വലിയ സന്പത്താണ്. കേരളത്തെ സംബന്ധിച്ചിടത്തോളം 44 നദികളും നിരവധി ശുദ്ധജല തടാകങ്ങളും ഈ നാടിന്റെ ജലസമൃദ്ധിക്കു മാത്രമല്ല പ്രകൃതിക്കു ഹരിതാഭ പകരുന്നതിനും വഴിയൊരുക്കുന്നു. പ്രധാന നദികളോടു ചേർന്നു നിരവധി കൈവഴികളും തോടുകളുമൊക്കെയുണ്ട്. ഇത്തരം നദികളും തോടുകളുമൊക്കെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികൾ കുറെക്കാലമായി നടക്കുന്നുണ്ട്. സമീപകാലത്ത് ഈ യത്നം കുറെ സജീവമായതിന്റെ ഫലമായി ചില നദികളിലും തോടുകളിലുമൊക്കെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമായിട്ടുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ പല വിനോദസഞ്ചാര പദ്ധതികളും ഇനിയും നടപ്പാക്കാനാവും. തോടുകളും തടാകങ്ങളും മാത്രമല്ല, ചെറിയ അരുവികളും മനോഹരമായ വനദൃശ്യങ്ങളും വേണ്ടത്ര സുരക്ഷയും സൗകര്യങ്ങളുമൊരുക്കി സജ്ജമാക്കിയാൽ വിനോദസഞ്ചാരരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിനു സാധിക്കും. കായലും കാടും കൈയേറി റിസോർട്ടുകളും ഹോട്ടലുകളുമുണ്ടാക്കി അതിസന്പന്നർക്കായി മാത്രം വിനോദസഞ്ചാര സൗകര്യമൊരുക്കുന്ന രീതി വിട്ട് സംസ്ഥാനത്തിനുള്ളിലുള്ളവർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കും വിദേശികൾക്കുമെല്ലാം ആസ്വദിക്കാനുതകുന്ന വിധത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സജ്ജമാക്കേണ്ടിയിരിക്കുന്നു.
കോട്ടയത്ത് കൊടൂരാറുമായി ബന്ധപ്പെട്ട് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്ന ടൂറിസം സർക്യൂട്ട് ബോട്ടിംഗ് ഇത്തരത്തിലൊരു മാതൃകാ പദ്ധതിയാണ്. ഉൾനാടൻ വഞ്ചിയാത്ര സ്വദേശികൾക്കും വിദേശികൾക്കും വേറിട്ട അനുഭവമാകും. നമ്മുടെ പല നദികളും തോടുകളും മാലിന്യവാഹികളാകാൻ പ്രധാന കാരണം ഇതുവഴിയുള്ള ജലഗതാഗതം നിലച്ചതും മാലിന്യം നിക്ഷേപിക്കപ്പെട്ടതുമാണ്. ടൂറിസംബോട്ടിംഗ് ആരംഭിക്കുന്നതോടെ തോടുകൾ സജീവമാകും. ഇതിലൂടെ തോടിന്റെ സംരക്ഷണവും സാധ്യമാകും.
നദീപുനർസംയോജന പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിനു മുതൽക്കൂട്ടാക്കാനുള്ള കൂടുതൽ ഭാവനാപൂർണമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിനോദസഞ്ചാര വിപണനത്തിന് റീബ്രാൻഡിംഗ് അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം എന്ന ആശയം കൂടുതൽ ഫലപ്രദമായും ശാസ്ത്രീയമായും നടപ്പാക്കേണ്ടിയിരിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭകർക്കായി പ്രത്യേക പരിശീലന പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. സ്റ്റോറി ടെല്ലിംഗ് പാക്കേജ്, ഗ്രാമയാത്ര പാക്കേജ് എന്നിവയൊക്കെ ഉത്തരവാദിത്ത ടൂറിസം മിഷൻ ഏറ്റെടുത്തു നടപ്പാക്കുന്നു. വിവിധ പ്രദേശങ്ങളുടെ രുചിവൈവിധ്യം സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വീടുകളിൽ സഞ്ചാരികൾക്കു ഭക്ഷണം ഒരുക്കും. തെക്കൻ കേരളത്തിലും മലബാറിലുമൊക്കെ രുചിവൈവിധ്യത്തിന്റെ അനന്തസാധ്യതകളാണ് ഒരുക്കാൻ സാധിക്കുക. ഇതെല്ലാം വ്യാപകമായി ഒരുക്കുന്പോഴും കർശനമായ ഗണനിലവാരവും ശുചിത്വവും ഉറപ്പുവരുത്താൻ സർക്കാരിനു കഴിയണം. വിലനിയന്ത്രണവും ആവശ്യമാണ്.
പൂർവേഷ്യയിലെ വളരുന്ന വിനോദസഞ്ചാര വിപണി ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ് ഈയിടെ ചൈന, സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കേരള ടൂറിസത്തിന്റെ വ്യാപാരയോഗങ്ങളും റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. കണ്ടിരിക്കേണ്ടതാണു കേരളം എന്ന സന്ദേശമാണ് ഇതിലൂടെ പ്രചരിപ്പിക്കാനുദ്ദേശിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽനിന്നു കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കാനുള്ള നവീന പദ്ധതികളാണ് നമുക്കുണ്ടാവേണ്ടത്. സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് തുടങ്ങി പല ഏഷ്യൻ രാജ്യങ്ങളും വിനോദസഞ്ചാര വികസനത്തിൽ പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. സന്പന്നരെ മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതികളല്ല അവയിൽ പലതുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. തീർഥാടന ടൂറിസത്തിനും കേരളത്തിൽ വലിയ സാധ്യതയുണ്ട്. കേരളത്തിലെ 133 തീർഥാടനകേന്ദ്രങ്ങളെ കേന്ദ്ര ടൂറിസം പദ്ധതിയിൽ പെടുത്തി 85.23 കോടി രൂപ അനുവദിച്ചിരുന്നു. ഇവയുടെയൊക്കെ പുരോഗതി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
രണ്ടു വർഷം മുന്പുണ്ടായ മഹാപ്രളയവും കഴിഞ്ഞ വർഷത്തെ പേമാരിയും കേരളത്തിന്റെ ടൂറിസം രംഗത്തു വലിയ ആഘാതമുണ്ടാക്കിയിരുന്നു. അതിൽനിന്നു കരകയറാനുള്ള ഊർജിത ശ്രമത്തിലാണു നാം. അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നതാണ് വിനോദസഞ്ചാര വികസനത്തിനുള്ള അടിത്തറപാകൽ. 2019ൽ സഞ്ചാരികൾ കാണേണ്ടതായി സിഎൻഎൻ ചാനലിന്റെ വിദേശസഞ്ചാരവിഭാഗം തയാറാക്കിയ ലോകത്തിലെ 19 സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിരുന്നു. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര മേഖലകളെ പഠിച്ചു വിലയിരുത്തി തയാറാക്കിയതാണീ പട്ടിക. സൂര്യപ്രകാശം, സമുദ്രതീരം, മണൽപ്പരപ്പ്, നല്ല ഭക്ഷണം, ഹൗസ്ബോട്ടുകൾ, തനതായ സാംസ്കാരിക പാരന്പര്യം, വന്യജീവി സന്പന്നത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉൾനാടൻ സർക്യൂട്ട് ബോട്ടിംഗ്, കടുത്ത വേനലിലും പാലരുവിപോലൊഴുകുന്ന കാട്ടുചോലകളുമൊക്കെ ഈ പട്ടികയിലേക്കു കടന്നുവരട്ടെ. ലോകത്തിനു മുന്നിൽ ഇവയൊക്കെ സമർഥമായി അവതരിപ്പിക്കാനും അതുവഴി വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിച്ചു കേരളത്തിനു മുതൽക്കൂട്ടാക്കാനും കഴിയണം.