യൂറോപ്യൻ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി
Saturday, August 12, 2017 8:30 AM IST
ബെർലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു കയറ്റുമതി ചെയ്ത വിഷാംശം കലർന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം മുട്ടകൾ വിപണിയിലെത്തിയിരുന്നു എന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.

ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രിമാരുടെയും റെഗുലേറ്റർമാരുടെയും യോഗം അടുത്ത മാസം 26ന് ചേരാനും കമ്മീഷൻ തീരുമാനിച്ചു. പരസ്പരം പഴി ചാരുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ ഫുഡ് സേഫ്റ്റി മേധാവി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

നെതർലൻഡ്സിലെ ഫാമുകളിൽ ഉദ്പാദിപ്പിച്ച മുട്ടകളിലാണ് ഏറെയും വിഷാംശം കണ്ടെത്തിയിരിക്കുന്നത്. കോഴികളെ ബാധിക്കുന്ന ചുവന്ന പേൻ പോലുള്ള കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്ന ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശമാണ് മുട്ടകളിൽ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരുടെ കിഡ്നി, കരൾ, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണിത്. ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഈ കീടനാശിനി ഉപയോഗിക്കാൻ അനുമതിയില്ലാത്താണ്.

ബെൽജിയം, നെതർലൻഡ്സ്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ ഫിപ്രോനിൽ ഉപയോഗിച്ചു എന്ന കണ്ടെത്തിയ കോഴി ഫാമുകളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.ഇതിനിടെ ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് ഫ്രാൻസ് എന്നീ രാജ്യങ്ങൾ മുട്ട ഇറക്കുമതി നിർത്തിവച്ചിരിക്കുകയാണ്. ഹോളണ്ടിലെ ഫാമുകൾക്കു പുറമെ ജർമനിയിലെ നീഡർ സാക്സണ്‍ സംസ്ഥാനത്തെ ഫാമുകളും അടച്ചുപൂട്ടി. യൂറോപ്പിലെ 15 രാജ്യങ്ങളിൽ വിഷാംശം കലർന്ന മുട്ടകൾ ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ