സ്വീഡനിൽ നിന്ന് ആദ്യമായൊരു കർദിനാൾ
Monday, May 22, 2017 8:56 AM IST
വത്തിക്കാൻസിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി സ്വീഡനിൽ നിന്നൊരു കർദിനാൾ. ബിഷപ് ആൻഡേഴ്സ് ആർബോറീലിയസിനെയാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാലി, ലാവോസ്, എൽ സാൽവദോർ, സ്പെയ്ൻ, സ്വീഡൻ എന്നിവിടങ്ങളിൽനിന്നായി അഞ്ച് പേരെയാണ് കർദിനാൾമാരായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ സ്പെയ്ൻ ഒഴികെ എല്ലാ രാജ്യങ്ങളിലും കത്തോലിക്കാ സഭയുടെ സ്വാധീനം വളരെ കുറവാണ്.

ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയായ ശേഷം കർദിനാൾമാരെ തെരഞ്ഞെടുക്കുന്ന രീതിക്ക് അനുസൃതമാണ് ഇപ്പോഴത്തെയും തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തൽ. റോമിൽ നിന്ന് ഏറെ അകലം പാലിക്കുന്ന രാജ്യങ്ങളിൽനിന്നും ദരിദ്ര രാജ്യങ്ങളിൽനിന്നും കൂടുതൽ കർദിനാൾമാരെ തെരഞ്ഞെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു പോരുന്നു.

മതേതര മൂല്യങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള സ്വീഡനിൽ കത്തോലിക്കാ സഭയ്ക്കു പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അവിടെനിന്നൊരു ബിഷപ്പിനെ കർദിനാളയി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ