ജർമൻ ട്രെയിനിൽ യുവാവ് കത്തി കാണിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു
Monday, July 25, 2016 5:39 AM IST
ഹംബൂർഗ്: കഴിഞ്ഞരാത്രി ജർമനിയിലെ ഹംബുർഗിൽനിന്നും ബ്രേമനിലേക്ക് പോയ മെട്രോനോമിന്റെ റീജണൽ ട്രെയിനിൽ ഇരുപത്തിരണ്ടുകാരൻ കത്തി, കുരുമുളകുപൊടി സ്പ്രേ, വടി എന്നിവ കാണിച്ച് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

രണ്ട് സ്ത്രീ യാത്രക്കാരുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്നു ഭീഷണപ്പെടുത്തി. സംഭവത്തിനു മുമ്പ് ടിക്കറ്റ് ചെക്ക് ചെയ്തവരോട് അക്രമസ്വഭാവത്തിൽ പെരുമാറി. ഈ ചെറുപ്പക്കാരൻ കൂടുതൽ മദ്യം കഴിച്ചിരുന്നതായും ടിക്കറ്റു ചെക്ക് ചെയ്തവർക്കു മനസിലായി. ഇതേ തുടർന്നു ഇയാൾ യാത്ര ചെയ്തിരുന്ന ട്രെയിൻ കംപാർട്ട്മെന്റ് ടിക്കറ്റ് ചെക്ക് ചെയ്തവർ പൂട്ടി. തുടർന്നു ഈ ചെറുപ്പക്കാരൻ യാത്രക്കാർക്കു നേരേ തന്റെ കൈയിൽ ഉണ്ടായിരുന്ന കത്തി, കുരുമുളക് പൊടി സ്പ്രേ, വടി എന്നിവ കാണിച്ച് കൊന്നുകളയുമെന്നു ഭീഷണപ്പെടുത്തി. എന്നാൽ ട്രെയിൻ അടുത്ത സ്റ്റേഷനായ ഓറ്റേഷ്സ്ബെർഗിൽ എത്തിയപ്പോൾ കതക് ചവുട്ടി തുറന്നു പ്രതി ഓടി രക്ഷപ്പെട്ടു.

വണ്ടർസ്ബൂർഗ്, മ്യൂണിക്, ആൻസ്ബാഹ് എന്നീ സ്‌ഥലങ്ങളിൽ നടന്ന ഭയാനക സംഭവങ്ങൾക്കുശേഷം നടന്ന ഈ 22 കാരനെക്കുറിച്ചു ജർമൻ പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചു. ജർമൻ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷ അടിയന്തരമായി ഏർപ്പെടുത്താൻ ജർമൻ റെയിൽവേ, ജർമൻ ആഭ്യന്തര വകുപ്പു എന്നിവ ആലോചിക്കുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ