ബ്രെക്സിറ്റിനു പിന്നാലെ നെക്സിറ്റ് വരുന്നു
Monday, July 4, 2016 7:26 AM IST
ഹേഗ്: ബ്രിട്ടീഷ് മാതൃകയിൽ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്നാവശ്യപ്പെട്ട് നെതർലൻഡ്സിലും മുറവിളി ശക്‌തമായി. നെക്സിറ്റ് എന്നാണു യൂറോപ്യൻ യൂണിയൻവിരുദ്ധർ ഇതിനു പേരിട്ടിരിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ എന്ന വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്നു ആവശ്യപ്പെടുന്ന നിവേദനത്തിൽ 56,000 പേർ ഇതിനകം ഒപ്പുവച്ചുകഴിഞ്ഞു. ഇവരുടെ ശ്രമം വിജയിക്കാൻ യാതൊരു സാധ്യതയുമില്ല എന്നു കണക്കാക്കുന്നുവെങ്കിലും ഡച്ച് ജനതയുടെ വികാരം പ്രകടിപ്പിക്കാൻ നിവേദനം സഹായകമാകുമെന്നു നെക്സിറ്റ് സംഘാടകരായ പാട്രിക് ക്രിൻജിൻസും പീറ്റർ വാൻ വിജ്മെറനും പറയുന്നു.

യൂറോപ്യൻ യൂണിയനിലെ ഡച്ച് അംഗത്വ വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്നവശ്യപ്പെട്ട് മുസ്ലിംവിരുദ്ധ എംപി ഗീർത് വൈൽഡേഴ്സ് അവതരിപ്പിച്ച പ്രമേയം ഡച്ച് പാർലമെന്റ് തള്ളി. യൂറോയുടെ കടന്നുവരവോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ വിടണമെന്നുമാണു നെക്സിറ്റ് നിവേദകരുടെ നിലപാട്. ബ്രിട്ടനിലെ പോലെ അനായാസം ഹിതപരിശോധന നടത്താൻ നെതർലൻഡ്സിൽ സാധ്യമല്ല. ഡച്ച് ഭരണഘടന ഭേദഗതി ചെയ്യുന്നതടക്കം ഇതിനുവേണ്ടി നിരവധി സങ്കീർണമായ കടമ്പകൾ കടക്കേണ്ടിവരും.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ