ഡേവിഡ് കാമറോണ്‍ യൂറോപ്യന്‍ നേതാക്കളെ കാണുന്നു
Tuesday, June 28, 2016 8:18 AM IST
ബ്രസല്‍സ്: ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു.

ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കളുമായാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിന് അനൌപചാരിക സ്വഭാവം മാത്രമാണുള്ളതെന്ന് ഔദ്യോഗിക വിശദീകരണം.

എന്നാല്‍, ബ്രെക്സിറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങള്‍ നേതാക്കള്‍ അനൌപചാരികമായാണെങ്കിലും ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ താന്‍ കഠിനാധ്വാനം ചെയ്തു എന്നാണു കമറോണ്‍ അവകാശപ്പെടുന്നത്. യൂണിയനില്‍നിന്നു പുറത്തു പോയാലും യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത വിപണിയില്‍നിന്ന് യുകെ പുറത്തു പോകാത്ത തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇനി സാധ്യത തെളിയാം.

അതേസമയം, ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യുകെയുമായി ഒരു തരത്തിലുള്ള പിന്‍വാതില്‍ ഇടപെടലുകളും നടക്കുന്നില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി.

ദീര്‍ഘകാല അനിശ്ചിതത്വം ആശാസ്യമല്ല. ബ്രിട്ടനോ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ക്കോ അതു ഗുണം ചെയ്യില്ല. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ബ്രിട്ടന് ന്യായമായ സമയം ആവശ്യമാണെന്നു മനസിലാക്കുന്നു എന്നും മെര്‍ക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍