ബ്രിട്ടന്‍ വിട്ടുപോകില്ലെന്നു പുതിയ സര്‍വേ
Thursday, June 23, 2016 8:19 AM IST
ലണ്ടന്‍: ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാര്‍ക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ മുന്‍തൂക്കം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്നതു സംബന്ധിച്ച ഹിതപരിശോധന വ്യാഴാഴ്ച നടക്കുകയാണ്.

ഡെയ്ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞയാഴ്ച വരെയും യൂണിയനില്‍നിന്നു വിട്ടുപോകണമെന്ന പക്ഷക്കാര്‍ക്കായിരുന്നു നേരിയ തോതിലെങ്കിലും മേല്‍ക്കൈ. പുതിയ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെ പൌണ്ടിന്റെ മൂല്യം ചൊവ്വാഴ്ച ഉയര്‍ന്നു.

യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കൂടുതല്‍ പ്രമുഖ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച രംഗത്തുവന്നു. പുറത്തുപോകുന്നപക്ഷം തൊഴില്‍വേതനം കുറയുമെന്നും സാധനവിലയും വായ്പാനിരക്കുകളും തൊഴിലില്ലായ്മയും വര്‍ധിക്കുമെന്നും മൂന്ന് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ബ്രെക്സിറ്റ്: ആകാംക്ഷയോടെ യൂറോപ്പ്

ബ്രിട്ടനിലെ ഹിതപരിശോധനയുടെ പ്രചാരണത്തിനായി ഇരുപക്ഷവും നടത്തുന്നത് അസത്യങ്ങളുടെ ഘോഷയാത്ര. ഇതില്‍ പലതും മറുപക്ഷം തുറന്നുകാട്ടിയാലും ഒരു പക്ഷത്തിനുമില്ല കുലുക്കം.

തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ച ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും എന്നതാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളില്‍ ഏറ്റവും വലുത്.

ബ്രെക്സിറ്റ് കാരണം വാണിജ്യ രംഗത്ത് പ്രശ്നങ്ങള്‍ സംഭവിക്കില്ലെന്നു ജര്‍മനി പറഞ്ഞു എന്നാണ് മറ്റൊരു അടിസ്ഥാനരഹിതമായ പ്രചാരണം. തുറന്ന അതിര്‍ത്തികളെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറല്ലെന്ന പ്രചാരണത്തിനും ശക്തിയേറെയാണ്.

യൂറോപ്യന്‍ യൂണിയനില്‍നിന്നു യുകെയിലെത്തിയവരില്‍ ജോലിയില്ലാത്തവരെ തിരിച്ചയയ്ക്കില്ല എന്ന പ്രചാരണവും കാര്യമായി തന്നെ നടക്കുന്നു.

സര്‍വേഫലങ്ങള്‍ മാറിമറിയുന്നു; ഹിതപരിശോധന ചൂടുപിടിക്കുന്നു

ബ്രെക്സിറ്റ് ഹിത പരിശോധന സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലങ്ങള്‍ അവസാന നിമിഷം മാറിമറിയുന്നു. ഏതു പക്ഷത്തിനു വോട്ടു ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നു പറയുന്ന പതിനൊന്നു ശതമാനം പേരുടെ കൈയിലാണ് ഇനിയുള്ള യഥാര്‍ഥ വിധി.

അവസാന വട്ടം സര്‍വേകളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്ന വാദത്തിന് ആറു പോയിന്റ് ലീഡ് പ്രവചിക്കപ്പെടുന്നു. സ്വന്തം വിധി നിര്‍ണയിക്കാന്‍ ബ്രിട്ടീഷ് ജനതയ്ക്ക് അവകാശം പ്രഖ്യാപിക്കാന്‍ കഴിയുന്ന സമയം എന്നാണ് ഇപ്പോള്‍ ലീവ് പ്രചാരകരുടെ മുദ്രാവാക്യം.

മറ്റു പല സര്‍വേകളിലും ലീവ് കാമ്പയിനു തന്നെയാണ് നേരിയതെങ്കിലും മുന്‍തൂക്കം. ചിലതില്‍ ഇരുപക്ഷവും ബലാബലം നില്‍ക്കുന്നതായും കാണുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍