ജര്‍മനി ഡ്രൈവറില്ലാ ട്രെയിനു തുടക്കം കുറിക്കുന്നു
Saturday, June 11, 2016 8:15 AM IST
ബെര്‍ലിന്‍: അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനുകള്‍ വ്യാപകമാക്കാന്‍ ജര്‍മനി തയാറെടുക്കുന്നു. 2021 മുതല്‍ പദ്ധതി സജീവമാകും. 2023 ഓടെ പൂര്‍ത്തിയാക്കാനും ഉദ്ദേശിക്കുന്നു. സങ്കീര്‍ണമായ ലൈനുകളില്‍ ട്രെയിന്‍ ഓടിക്കുന്നത് റോഡില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്നു റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഓട്ടോമാറ്റിക് ട്രെയിനുകളുടെ പരീക്ഷണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ചെക്ക് അതിര്‍ത്തിക്കടുത്തുള്ള ഓര്‍ പര്‍വതനിരകളിലെ ടെസ്റ് ട്രാക്കിലാണ് ഇതു നടന്നുവരുന്നത്.

ഇതിനായി തയാറെടുക്കുന്നത് ഇന്റര്‍സിറ്റി എക്സ്പ്രസ്(ഐസി) ടൈപ്പുകളാണ്. 1991 മേയ് 29 നാണ് ഐസി ആദ്യമായി ജര്‍മന്‍ റെയില്‍ റോഡുകളില്‍ സഞ്ചാരത്തിനിറങ്ങിയത്. അന്നവന്‍ സൂപ്പര്‍ സ്റാറായിരുന്നു. ഇന്നു ജര്‍മന്‍ റെയില്‍ ഗതാഗത രംഗത്തെ അഭിവാജ്യ ഘടകമൊന്നുമല്ല ഇന്റര്‍ സിറ്റി എക്സ്പ്രസ് എന്ന ഐസ്. എങ്കിലും അവന് 25 വയസ് തികഞ്ഞത് യാത്രക്കാര്‍ ആവേശത്തോടെ ആഘോഷിച്ചു.

യൂറോപ്പിലെ തന്നെ ആദ്യകാല ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളിലൊന്നായിരുന്നു ഐസി. ഏറ്റവും പഴയത് ഫ്രാന്‍സിലെ ടിജിവിയാണ്. അതിനിപ്പോള്‍ പ്രായം 35 ആയി.

1999 ല്‍ മൂന്നാം തലമുറ ട്രെയിനുകള്‍ സര്‍വീസിനെത്തിയതോടെ ഐസ് സാധാരണ യാത്രകള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വേഗമേറിയ സര്‍വീസുകളിലൊന്നായി മാറി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ എന്നത് ജര്‍മനിക്കാര്‍ക്ക് സാധാരണ വേഗം മാത്രമായി. ഈ വര്‍ഷാവസാനത്തോടെ ഐസ് നാലാം തലമുറയും ട്രാക്കിലിറങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍