ഫ്രാന്‍സില്‍ യൂറോ കപ്പിനു ഗംഭീര തുടക്കം
Saturday, June 11, 2016 8:04 AM IST
പാരീസ്: ഫ്രാന്‍സില്‍ യൂറോ കപ്പ് (യുവേഫ 2016) ഫുട്ബോള്‍ മാമാങ്കത്തിന്റെ ഗംഭീര തുടക്കം. ജൂണ്‍ 10നു (വെള്ളി) രാത്രി പ്രാദേശിക സമയം ഒന്‍പതിനാണ് ഉദ്ഘാടനചടങ്ങ് നടന്നത്.

പാരീസിലെ സെന്റ് ഡെന്നീസ് സ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ ഉദ്ഘാടനചടങ്ങില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയ പ്രമുഖര്‍ സ്റേഡിയത്തില്‍ അണിനിരന്നു. ഫ്രഞ്ച് ഡിജെ ഗായകന്‍ ഡേവിഡ് ഗേറ്റയ്ക്കൊപ്പം സ്വീഡന്‍കാരി സാറാ ലാര്‍സന്‍ ആലപിച്ച ഗാനത്തിനൊത്ത് 150 ഓളം നര്‍ത്തകികള്‍ അക്രോബാറ്റിക് ഡാന്‍സിലൂടെ ഉദ്ഘാടന ദിവസത്തെ കൊഴുപ്പുള്ളതാക്കി. സ്റേഡിയത്തിനുള്ളിലെ പച്ചപ്പുല്‍ത്തകിടിയുടെ മുകളില്‍ വിരിച്ചിരുന്ന പരവതാനിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. പാട്ടും നൃത്തവും താളവും മേളവും ആരവങ്ങളുമായി ഒത്തുചേര്‍ന്ന് ഫ്രഞ്ചുവായുവില്‍ അലിഞ്ഞു ചേര്‍ന്നതിന്റെയൊപ്പം ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടൌവറിന്റെ ചിത്രവും സ്റേഡിയത്തില്‍ ഉയര്‍ന്നുവന്നു. ഫ്രഞ്ച് സംസ്കാരത്തിന്റെ തനിമതെളിഞ്ഞ പരിപാടികള്‍ ആദ്യദിനത്തെ പ്രൌഢമാക്കി. ഫ്രഞ്ച് എയര്‍ ഫോഴ്സിന്റെ ആകാശവിസ്മയക്കാഴ്ചയും ഉദ്ഘാടന മാമാങ്കത്തെ വര്‍ണാഭമാക്കി.

ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ആതിഥേയര്‍ റൊമേനിയയെ മുട്ടുകുത്തിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ ഫ്രാന്‍സിലെ വിവിധ സ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്.

നാലുവര്‍ഷത്തെ തയാറെടുപ്പിനും കാത്തിരിപ്പിനും ശേഷമാണ് കാല്‍പന്തു കളിയുടെ അനന്യമായ യൂറോപ്യന്‍ സൌന്ദര്യം പീലി വിടര്‍ത്തിയാടുന്ന വെള്ളിയാഴ്ചയുടെ രാത്രിയാമങ്ങളില്‍ ആരവങ്ങള്‍ക്കിടയില്‍ വിസിലിന്റെ നേര്‍ത്ത ഊളിയിടുന്ന സ്വരം കാതിലെത്തിയത്.

ഫ്രാന്‍സിന്റെ പുല്‍ത്തികടിയില്‍ യുവേഫയുടെ പന്തുരുളുമ്പോള്‍ ഇവിടെ പാറിപ്പറക്കുന്നത് ലോകജനതയെ എന്നും സ്നേഹത്തിന്റെ തണലിലാക്കുന്ന ഫുട്ബോള്‍ മാമാങ്കം മാത്രമല്ല പിന്നെയോ കഴിഞ്ഞ നവംബറില്‍ രാജ്യത്തു നിരപരാധികളുടെ ചോരപ്പുഴയൊഴുക്കിയ നരാധിപന്മാരുടെ ഭീകരതയ്ക്കു മേലുള്ള വെന്നിക്കൊടിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍