അഭയാര്‍ഥികളെ പേടിച്ച് ജര്‍മന്‍കാര്‍ ആയുധം വാങ്ങികൂട്ടുന്നു
Wednesday, February 10, 2016 10:07 AM IST
ബെര്‍ലിന്‍: എയര്‍ഗണ്‍ പോലെ മാരകമല്ലാത്ത ആയുധങ്ങളുടെ വില്പന ജര്‍മനിയില്‍ കുതിച്ചുയരുന്നു. മൂന്നു മാസത്തിനിടെ ഇത്തരം ആയുധങ്ങള്‍ ലൈസന്‍സ് എടുത്തവരുടെ എണ്ണത്തില്‍ 21,000 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്താകെ ഇത്തരം ലൈസന്‍സുള്ളവര്‍ ഇപ്പോള്‍ 3,01,000 ആയി.

അഭയാര്‍ഥിപ്രവാഹം ആളുകളില്‍ അരക്ഷിതബോധം വര്‍ധിപ്പിക്കുന്നതാണ് ഇങ്ങനെയൊരു പ്രവണതയ്ക്കു കാരണമെന്നാണു വിലയിരുത്തല്‍. പുതുവര്‍ഷത്തലേന്ന് കൊളോണില്‍ സ്ത്രീകള്‍ക്കു നേരേ ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ തോക്കിന്റെയും പെപ്പര്‍ സ്പ്രേയുടെയും വില്പന കൂടുതല്‍ വര്‍ധിച്ചിരുന്നു.

ആയുധങ്ങള്‍ വാങ്ങുന്ന ആളുകള്‍ നിസാര കാരണങ്ങളാല്‍ അതെടുത്ത് പൊതുസ്ഥലത്തു പോലും പ്രയോഗിക്കാന്‍ മടിക്കില്ലെന്നും അതു കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍