ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഇന്ത്യക്കാരന്‍
Wednesday, February 10, 2016 7:28 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ സിഇഒയുടെ ശമ്പളം കേട്ടാല്‍ എല്ലാവരും ഞെട്ടും. കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് തമിഴ്നാട് സ്വദേശിയായ സുന്ദര്‍ പിച്ചൈയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ 199 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു പിച്ചൈ സ്വന്തമാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആണു സുന്ദര്‍ പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്‍. അടുത്തുയിടെ ഗൂഗിള്‍ സിഇഒ ആയി നിയമിക്കപ്പെട്ട 43 കാരനായ സുന്ദര്‍ പിച്ചൈയ്ക്ക് 273,328 ക്ളാസ് സി ഓഹരികളാണു ലഭിച്ചത്. ഇതോടെ കമ്പനികളിലെ ഏറ്റവുമധികം ശമ്പളം പറ്റുന്ന ഡയറക്ടര്‍മാരിലൊരാളായി പിച്ചൈ മാറി. കഴിഞ്ഞ ദിവസം പബ്ളിക് ഫയലിംഗിലൂടെയാണ് ഗൂഗിള്‍ ഈ വിവരം വെളിപ്പെടുത്തിയത്. 2004 മുതല്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്ന പിച്ചൈ സുന്ദരരാജന്‍ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ് 10നാണ് നിയമിതനായത്. കമ്പനിയുടെ സിഇഒ ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉത്പന്നങ്ങളുടെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുകയായിരുന്നു ഇദ്ദേഹം.

മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുമ്പ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. ഏതൊരു വ്യക്തിക്കും പ്രചോദനം പകരുന്ന ജീവിതമാണു സുന്ദര്‍ പിച്ചൈയുടേത്. രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ ചെന്നൈയിലെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല . സ്കൂള്‍ കാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഖരഗ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യില്‍നിന്നു മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. ക്ളാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു പിച്ചൈ. ടെക് വിദഗ്ധരെ സൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പോടു കൂടി മാസ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്െടത്തിയിരുന്നത്.

തുടര്‍ന്നു അമേരിക്കയിലെ പെല്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടണ്‍ സ്കൂളില്‍നിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളില്‍ ചേരുന്നതിനു മുമ്പ് പല ചെറുകമ്പനികളിലും ജോലി നോക്കി. ഒരു അപ്ളൈഡ് മെറ്റീരിയല്‍ കമ്പനിയില്‍ എന്‍ജിനിയറായും മക്കെന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചു. 2004 ല്‍ ആണ് സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ എത്തുന്നത്, 2008ല്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ തയാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. തുടര്‍ന്നു ഗൂഗിളിന്റെ ടൂള്‍ബാര്‍, ഡെസ്ക്ടോപ്പ് സെര്‍ച്ച്, ഗൂഗിള്‍ ഗിയര്‍ തുടങ്ങി ആന്‍ഡ്രോയ്ഡ് വരെയുള്ള ഉത്പന്നങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2009 ല്‍ ഗൂഗിള്‍ ക്രോം ബുക്ക്, ഗൂഗിള്‍ ക്രോം ഒ.എസ്. എന്നിവയും 2010 ല്‍ വെബ് എം പദ്ധതിയും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 2013 ല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വിഭാഗം തലവനായി. 2014 ല്‍ ഗൂഗിള്‍ ഉത്പന്നങ്ങളുടെ മേല്‍നോട്ട ചുമതലയും സുന്ദര്‍ പിച്ചൈക്കായിരുന്നു.

ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കന്‍ മാധ്യമങ്ങള്‍ സുന്ദര്‍ പിച്ചൈയെ വിശേഷിപ്പിക്കുന്നത്. 2015 ല്‍ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിള്‍ തലപ്പത്ത് സുന്ദര്‍ പിച്ചൈ എത്തുകയാരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍