സുരക്ഷയുടെ വന്‍മതിലിനുള്ളില്‍ കൊളോണ്‍ കാര്‍ണിവലിനു തുടക്കമായി
Sunday, February 7, 2016 8:48 AM IST
കൊളോണ്‍: ചരിത്രത്തില്‍ തന്നെ അപൂര്‍വമായ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ കൊളോണ്‍ കാര്‍ണിവലിനു തുടക്കം കുറിച്ചു.

പുതുവര്‍ഷത്തലേന്നു കൊളോണിലുണ്ടായ കൂട്ട ലൈംഗിക അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണു കാര്‍ണിവലിന് ഒരുക്കിയിരിക്കുന്നത്. ഇത്തവണ അധികമായി 2500 ഓളം പോലീസുകാരെയാണു സുരക്ഷാ സന്നാഹത്തിനായി വിന്യസിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തലേന്നുണ്ടായ സംഭവം കാരണം ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇവരുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ ഇപ്പോഴും പണിപ്പെടുന്നു. അതിനാല്‍ തന്നെ കാര്‍ണിവലിന്റെ തുടക്കത്തില്‍ പതിവുള്ള തിരക്ക് ഇക്കുറി അനുഭവപ്പെട്ടില്ല.

കൊളോണ്‍ അതിക്രമം ആവര്‍ത്തിക്കുമെന്ന ഭീതി മാത്രമല്ല ഇവിടെ നിനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ അറസ്റിലായ നാലു പേര്‍ക്കു തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും സ്ഥിരീകരിച്ചിരുന്നു.

പുതുവര്‍ഷത്തലേന്നുണ്ടായതു പോലുള്ള ലൈംഗിക അതിക്രമങ്ങള്‍ കൊളോണ്‍ കാര്‍ണിവലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ്. അഭൂതപൂര്‍വമായ സുരക്ഷാ സന്നാഹങ്ങളാണ് ഇതിനായി ഒരുക്കിയത്.

അപകടഭീതിയില്ലാതെ കാര്‍ണിവല്‍ ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള നടപടിള്‍ സ്വീകരിച്ചു വരുന്നതായി മേയര്‍ ഹെന്റീറ്റ് റെക്കര്‍. ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നു പോലീസ് മേധാവി യുര്‍ഗന്‍ മത്യാസും അറിയിച്ചു.

പുതുവര്‍ഷത്തലേന്നത്തെ അതിക്രണങ്ങളെത്തുടര്‍ന്ന് അന്നത്തെ പോലീസ് മേധാവി വോള്‍ഫ്ഗാങ് ആല്‍ബേഴ്സിനെ മാറ്റിയിരുന്നു. പകരം വന്നയാളാണു മത്യാസ്.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവര്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി എട്ടിന് (തിങ്കള്‍, റോസന്‍ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂര്‍ധന്യം. ഈസ്റര്‍ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പതു വരെ സ്കൂളുകള്‍ക്കും അവധിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍