അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്ക് വീണ്ടും ഒന്നാമത്; ഇന്ത്യക്ക് 76-ാം സ്ഥാനം
Thursday, January 28, 2016 10:20 AM IST
ബെര്‍ലിന്‍:ലോകത്തുതന്നെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ഡെന്‍മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ തയാറാക്കുന്ന പട്ടികയില്‍ തുടരെ രണ്ടാം വര്‍ഷമാണ് ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ 76-ാം സ്ഥാനത്താണ്.

സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ന്യൂസിലാന്‍ഡ്, ഹോളണ്ട്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങള്‍ നാലു മുതല്‍ ഒമ്പതുവരെയും ജര്‍മനിയും ലുക്സംബര്‍ഗും യുകെയും പത്താംസ്ഥാനവും പങ്കിട്ടു. അമേരിക്കയും ഓസ്ട്രേലിയയും 16-ാം സ്ഥാനത്തു നിലകൊള്ളുന്നു.

ഇന്ത്യയ്ക്കൊപ്പം തായ്ലന്‍ഡ്, ബ്രസീല്‍, ടുണീഷ്യ, സാംബിയ, ബുര്‍കിനോ ഫാസോ എന്നീ രാജ്യങ്ങളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2014 ലെ പട്ടികയില്‍ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. വടക്കന്‍ കൊറിയയും പട്ടിണി രാജ്യമായ സൊമാലിയയും രണ്ടാം തവണയും എട്ടാം സ്ഥാനം നിലനിര്‍ത്തി എന്നതും ശ്രദ്ധേയം.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇറ്റലിയാണ്. എന്നാല്‍, ഒരു വര്‍ഷം മുന്‍പത്തേതിനെ അപേക്ഷിച്ച് ഇറ്റലിയില്‍ അഴിമതിയുടെ തോത് കുറഞ്ഞിട്ടുള്ളതായും വിലയിരുത്തല്‍.

174 രാജ്യങ്ങളുടെ പട്ടികയില്‍ അറുപത്തൊന്നാം സ്ഥാനമാണ് ഇറ്റലിക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ന്യൂസിലന്‍ഡാണ് റാങ്കിംഗില്‍ തിരിച്ചടി നേരിട്ട പ്രമുഖ രാജ്യം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കും ന്യൂസിലന്‍ഡിനും നെതര്‍ലന്‍ഡ്സിനും പിന്നില്‍ ഏഴാം സ്ഥാനം മാത്രമാണ് അവര്‍ക്ക്. ബ്രസീല്‍, ലിബിയ, ഓസ്ട്രേലിയ, സ്പെയിന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ആഗോള അഴിമതിരഹിത രാഷ്ട്രങ്ങളായി മുന്നേറുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍, അഴിമതി കുറവെന്നു മാത്രമാണ് ഈ രാജ്യങ്ങളെയൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്നതെന്നും പൂര്‍ണമായും അഴിമതിരഹിതമായ ഒരു രാജ്യം പോലും ലോകത്തില്ലെന്നും പട്ടികയ്ക്കൊപ്പമുള്ള റിപ്പോര്‍ട്ടില്‍ ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ലോകബാങ്ക്, ആഫ്രിക്കന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്.

ഭരണക്കാര്‍ക്കെതിരെ പൊതുജനം ശക്തമായി പ്രതികരിക്കുന്നതിന്റെ ഫലമായി അഴിമതിയുടെ തോതില്‍ കുറവു കാണുന്നത് ഭരണക്കാര്‍ക്ക് ചിന്തിക്കാന്‍ ഇടനല്‍കുന്ന നടപടിയും ഇതുമൂലം ലോകം അല്‍പ്പമെങ്കിലും ആശ്വസിക്കുന്നുവെന്നും ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജോസ് ഉഗാസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍